Movie

‘ഇളയരാജ സാറിന്റെ വാക്കുകൾ ഹൃദയത്തെ മുറിപ്പെടുത്തി. അത് ശബ്ദം നഷ്ടപ്പെടുന്ന രീതിയിലുള്ള ഷോക്കായിരുന്നോ:’ അവസരം കുറഞ്ഞതിനെപ്പറ്റിയും ഇളയരാജ പാടാൻ  വിളിക്കാത്തതിന്റെ കാരണങ്ങളും വെളിപ്പെടുത്തി ഗായിക മിൻമിനി

   ‘റോജ’യിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന ഒറ്റ ഗാനം കൊണ്ട് ​ സംഗീതപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് മിൻമിനി. മണിരത്നം സംവിധാനം ചെയ്ത് എ.ആർ. റഹ്മാൻ സംഗീതം നൽകിയ റോജ എന്ന സിനിമയിലെ ആ ഗാനം വിവിധ ഭാഷകളിലായി ഗായികയ്ക്ക് എണ്ണമറ്റ ആരാധകരെ നേടിക്കൊടുത്തു. പക്ഷേ ‘ചിന്ന ചിന്ന ആസൈ’ ആലപിച്ച ശേഷം തനിക്ക് അവസരങ്ങൾ കുറയുകയാണുണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിൻമിനി . ഈ ​ഗാനം ഹിറ്റായതോടെ ഇളയരാജ തന്നെ പാടാൻ വിളിക്കാതായെന്നും ഇക്കാര്യങ്ങൾ ഇതുവരെ തുറന്നുപറഞ്ഞിട്ടില്ലെന്നും ​മിൻമിനി വ്യക്തമാക്കി. ഒരു മലയാളം ചാനലിലെ പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് മിൻമിനി സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനേക്കുറിച്ച് തുറന്ന് പറഞ്ഞത്.

‘ഒരു ദിവസം പതിമൂന്ന് പാട്ടുകൾ വരെ പാടിയിട്ടുണ്ട്. അവിടെ നിന്നാണ് പെട്ടന്ന് പാട്ട് നിർത്തിയ’തെന്നും മിൻമിനി പറഞ്ഞു. ഒരുപാട് അനുഭവിച്ചിട്ടുണ്ട്. കുറേ അവസരങ്ങൾ കിട്ടി. നല്ല അവസരങ്ങളൊന്നും പാഴാക്കാതെ തൻ്റെ പിതാവ് തന്നെ കൊണ്ടുനടന്നു. ജന്മനാടായ കീഴ്മാട് പഞ്ചായത്ത് ഓഫീസിൽ ആദ്യമായി ഫോൺ വന്നിട്ട് ഉപയോ​ഗിച്ചയാളാണ് താൻ. വീട്ടിൽ ഫോണില്ലാത്തതുകൊണ്ട് പഞ്ചായത്ത് ഓഫീസിലെ നമ്പറാണ് കൊടുത്തിരുന്നത്. അങ്ങനെയൊരു കാലമുണ്ടായിരുന്നുവെന്നും മിൻമിനി പറഞ്ഞു.

Signature-ad

അവസരം കുറഞ്ഞതിനെപ്പറ്റി മിൻമിനി പറഞ്ഞ വാക്കുകൾ:

“ഇത് ഞാൻ പറയാൻ പാടുണ്ടോ എന്നെനിക്കറിയില്ല. ചോദിച്ചതുകൊണ്ടു മാത്രം പറയുന്നതാണ്. ‘ചിന്ന ചിന്ന ആസൈ’ ഹിറ്റായ സമയം. രാജാ സാറിന്റെ ‘താലാട്ട്’ എന്ന ചിത്രത്തിന്റെ റെക്കോർഡിങ് എ.വി.എം. ആർ.ആർ സ്റ്റുഡിയോയിൽ നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ​ഗായകൻ മനോയും അവിടെ ഉണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ തിരിച്ചു നടന്നു. പക്ഷേ മുറിയുടെ വാതിൽ വരെ പോയിട്ട് തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു: ‘നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതി’ എന്ന്.

അതെനിക്ക് ഭയങ്കര ഷോക്കായിപ്പോയി. സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാനവിടെ നിന്ന് കരയാൻ തുടങ്ങി. മൈക്കെല്ലാം ഓണാണ്. മനോ അണ്ണൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ ഒരാൾ എഴുന്നേറ്റു വന്നു. കീ ബോർഡ് ചെയ്തിരുന്ന അന്തരിച്ച വിജി മാനുവൽ. കരയരുതെന്നും വെറുതെ പറഞ്ഞതായിരിക്കുമെന്നും വിജി മാനുവൽ അങ്കിളും പറഞ്ഞു. പക്ഷേ ഈ സംഭവം ശബ്ദം പോകത്തക്ക രീതിയിലുള്ള ഷോക്കായിരുന്നോ എന്ന് അറിയില്ല. ഉള്ളിലെവിടെയോ വിഷമമായി കിടന്നിരിക്കാം. ഈ സംഭവത്തിന് ശേഷം പാടാൻ ഇളയരാജ വിളിച്ചിട്ടില്ല. രാജാ സാർ എന്നോട് വാത്സല്യമുള്ള ആളായിരുന്നു. സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പുറത്ത് പറയാതിരുന്നത്”.

Back to top button
error: