KeralaNEWS

സംസ്ഥാനത്ത് വീണ്ടും പനി മരണം: ഐടിഐ വിദ്യാർത്ഥിയായ 18 കാരൻ മരിച്ചു; ഇന്ന് നടന്ന ആറാമത്തെ മരണം

കൊച്ചി: പനി ബാധിച്ച് ചികിത്സയിലായിരുന്ന 18 കാരൻ മരിച്ചു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി എസ് വളവിൽ കുന്നുംപുറത്തുവീട്ടിൽ സുബൈർ മകൻ സമദ് (18) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൃതദേഹം കളമശേരിയിലെ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് നടന്ന ആറാമത്തെ മരണമാണ് സമദിന്റേത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥി അടക്കം പനി ബാധിച്ച് കൊല്ലം ജില്ലയിൽ മാത്രം ഇന്ന് മരിച്ചത് നാലു പേരാണ്. പകർച്ചവ്യാധികൾ വെല്ലുവിളിയായ സാഹചര്യത്തിൽ സംസ്ഥാനം കടുത്ത ആശങ്കയിൽ നിൽക്കെ പ്രതിരോധത്തിനായി ഒന്നിച്ച് രംഗത്തിറങ്ങാൻ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

കൊല്ലം ചാത്തന്നൂർ സെന്റ് ജോർജ്ജ് യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത് പനി ബാധിച്ച് മൂന്ന് ദിവസമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. കൊട്ടാരക്കരയിൽ പുലമൺ സ്വദേശി 70 വയസ്സുള്ള കൊച്ചുകുഞ്ഞ് ജോൺ, ആയൂർ വയ്യാനം സ്വദേശി 74 കാരനായ ബഷീർ, ചവറ സ്വദേശി 33കാരനായ അരുൾ കൃഷ്ണ എന്നിവരും ഡെങ്കിപ്പനി ബാധിച്ചാണ് മരിച്ചത്. പത്തനംതിട്ടയിൽ മുണ്ടുകോട്ടയ്ക്കൽ സ്വദേശി അഖിലയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 32 വയസായിരുന്നു.

Signature-ad

സംസ്ഥാനത്ത് ഇത്തവണ പനി ബാധിച്ച് മരിച്ചവരിൽ അധികവും യുവാക്കളും കുട്ടികളുമാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. രണ്ട് സ്കൂൾ കുട്ടികളും ചെറിയ കുഞ്ഞുങ്ങൾ വേറെയും മരിച്ചു. ഡെങ്കിപ്പനി കേസുകളും മരണവും പടരുമ്പോഴും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കിൽ ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 2 പേർ മാത്രമാണ്.

പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതി. പ്രതിരോധ പ്രവർത്തനത്തിന് കൂട്ടായിറങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വരും ആഴ്ച്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും. ഡോക്ർമാരുടെ സംഘടനകളുമായി ചർച്ച നടത്തിയ ആരോഗ്യമന്ത്രി , ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ സഹകരണം തേടി. കേസുകൾ കൂടുമെന്ന് തന്നെയാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. ജനകീയ ക്യാംപയിൻ സംഘടിപ്പിച്ചുള്ള കൂട്ടായ പ്രവർത്തനം പകർച്ചവ്യാധി പ്രതിരോധത്തിൽ ഇതുവരെ ഉണ്ടായില്ലെന്ന വിമർശനം ശക്തമാണ്.

Back to top button
error: