IndiaNEWS

മകളെ തട്ടിക്കൊണ്ടു പോയെന്ന് അമ്മായിയമ്മയുടെ പരാതി; ഭര്‍ത്താവിന്റെ അനിയത്തിയെ യുവതി വിവാഹം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം

പറ്റ്‌ന: രണ്ടുകുട്ടികളുടെ അമ്മയായ യുവതി ഭര്‍ത്താവിന്റെ അനിയത്തിയെ വിവാഹം ചെയ്ത സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. മകളെ തട്ടിക്കൊണ്ടുപോയെന്ന അമ്മായിയമ്മയുടെ പരാതിയിലാണ് പൊലീസിന്റെ അന്വേഷണം. ബിഹാറിലെ സമസ്തിപൂര്‍ ജില്ലയിലെ റോസെരയിലാണ് വിചിത്രമായ സംഭവം. 32കാരിയായ ശുക്ലാദേവിയാണ് ഭര്‍ത്താവിന്റെ സഹോദരിയായ പതിനെട്ടുകാരി സോണി ദേവിയെ വിവാഹം കഴിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്.
10 വര്‍ഷം മുമ്പായിരുന്നു പ്രമോദ് ദാസ് ശുക്ലാ ദേവിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളും ഉണ്ട്. ആറ് മാസം മുന്‍പ് ശുക്ലാ ദേവി ഭര്‍ത്താവിന്റെ സഹോദരിയെ വിവാഹം കഴിച്ച് ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇവരുടെ വിവാഹം ആചാരങ്ങളെ വെല്ലുവിളിക്കുന്നതാണെന്നാണ് കുടുംബാംഗളുടെ ആക്ഷേപം.
തങ്ങള്‍ തമ്മിലുള്ള പരസ്പര സ്‌നേഹമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണ് ശുക്ല ദേവി പറയുന്നത്. വിവാഹത്തിന് ശേഷം ഞങ്ങള്‍ വളരെ സന്തുഷ്ടരാണെന്നും അവര്‍ പറയുന്നു. ഇത് സ്‌നേഹത്തിന്റെ വീടാണ്. ഞങ്ങള്‍ രണ്ടുപേരും അത്രമേല്‍ സ്‌നേഹിക്കുന്നു. സോണി അത്രമേല്‍ സുന്ദരിയാണെന്നും ശുക്ല പറഞ്ഞു. ഇരുവരുടെയും ബന്ധത്തില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഭര്‍ത്താവ് പ്രമോദ് ദാസ് പറയുന്നു. തന്റെ ഭാര്യ സഹോദരിയുമായി പ്രണയത്തിലായി. അതിനുശേഷം അവള്‍ സഹോദരിക്കൊപ്പം താമസിക്കാന്‍ തുടങ്ങി. വിവാഹശേഷം ശുക്ല തന്റെ പേര് സൂരജ് കുമാര്‍ എന്നാക്കുകയും, മുടി വെട്ടിയൊതുക്കി ആണുങ്ങളെ പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
വിവാഹത്തിന് പിന്നാലെ, ലിംഗമാറ്റം നടത്താന്‍ പദ്ധതിയിട്ട ഇവര്‍ അതിന്റെ നടപടിക്രമങ്ങള്‍ അന്വേഷിക്കുകയും ചെയ്തു.
എന്നാല്‍ അതിന്റെ ചില വീഡീയോ കണ്ട ഇവര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ഇരുവരും വിവാഹം കഴിച്ചെന്ന വാര്‍ത്ത അമ്മായിയമ്മയ്ക്ക് സമൂഹത്തില്‍ ചീത്തപ്പേരുണ്ടാക്കിയതിനെ തുടര്‍ന്ന് മകളെ ബലം പ്രയോഗിച്ച് സ്‌റ്റേഷനിലെത്തിച്ച് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ വനിതാ ഇന്‍സ്‌പെക്ടര്‍ അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും റോസരെ പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: