
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നതിനിടെ, ഇറാൻ ഡേർട്ടി ബോംബ് പ്രയോഗിക്കാൻ തുനിഞ്ഞേക്കാമെന്ന സാധ്യത ഇന്റലിജൻസ് വൃത്തങ്ങൾ മുന്നോട്ട് വച്ചത് യുഎസിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആണവ മേഖലയുമായി ബന്ധപ്പെട്ട് വികസിപ്പിക്കുന്ന ആയുധമാണ് ഡേർട്ടി ബോംബ്, എന്നാൽ ആണവായുധമല്ല. ഡൈനാമിറ്റ് പോലുള്ള സ്ഫോടകവസ്തുക്കളിലേക്ക് ആണവ വികിരണ ശേഷിയുള്ള പൗഡറുകളോ തരികളോ കലർത്തുന്നതാണ് ഡേർട്ടി ബോംബ്.
ഈ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ സ്ഫോടനത്തിനൊപ്പം ആണവ വികിരണശേഷിയുള്ള വസ്തുക്കളും സമീപപ്രദേശങ്ങളിലേക്ക് തെറിക്കും. ഈ സ്ഥലങ്ങൾ ആണവ മാലിന്യ സ്ഥലങ്ങളായി മാറും. ഒരു ആണവബോംബ് (ഹിരോഷിമയിലും നാഗസാക്കിയിലും വീണതുപോലുള്ളവ) കുറഞ്ഞ സമയത്തിൽ അതീവ വിനാശകരമായ സ്ഫോടനവും വികിരണങ്ങളുമുണ്ടാക്കുന്നു. എന്നാൽ ഡേർട്ടി ബോംബിൽ ഇത്തരം സ്ഫോടനമില്ല.
സാധാരണ ഒരു ബോംബ് തന്നെയാണ് ഇത്. അതിനാൽ തന്നെ സ്ഫോടനത്തിൽ ഉയർന്ന അളവിൽ ആളുകൾ കൊല്ലപ്പെടുകയുമില്ല.പിന്നെന്താണ് ഡേർട്ടി ബോംബ് ഇത്ര കുപ്രസിദ്ധമാക്കുന്നത്. ഉത്തരം ആണവമാലിന്യത്തിന്റെ വിതരണം എന്നതാണ്. ഡേർട്ടി ബോംബ് ഒരു നഗരത്തിൽ വീണാൽ ആ നഗരത്തിലെ പല മേഖലകളിലേക്ക് ആണവമാലിന്യം കടന്നു ചെല്ലും. പെട്ടെന്ന് തന്നെ ഒരു വലിയ വിഭാഗം ജനങ്ങളെ ആ നഗരത്തിൽ നിന്ന് ഒഴിപ്പിക്കേണ്ടതായി വരും. ഇത് ആക്രമിക്കപ്പെടുന്ന രാജ്യത്തെ സമ്മർദ്ദത്തിലാക്കും.
ഡേർട്ടിബോംബ് ഇതുവരെ ഉപയോഗിക്കപ്പെട്ടിട്ടില്ല. 460 കിലോ സമ്പുഷ്ടീകൃത യുറേനിയം ഇറാന്റെ പക്കലുണ്ട്. 60 ശതമാനം വരെ സമ്പുഷ്ടീകരിക്കപ്പെട്ട ഈ യുറേനിയം ഡേർട്ടി ബോംബുണ്ടാക്കാൻ പര്യാപ്തമാണെന്ന് വിദഗ്ധർ പറയുന്നു.





