‘ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റിക് പാർട്ടി’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, അതും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’… അലി മൗസവി

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാനെതിരെ കൂടുതൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ “ഇറാന്റെ അന്ത്യം” എന്ന പരാമർശം ഉൾപ്പെടുത്തിയത് വിവാദമായി.
“ഇറാന്റെ അന്ത്യം സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഇപ്പോൾ റാഡിക്കൽ ലെഫ്റ്റ് ആണ്,” എന്നാണ് ട്രംപ് കുറിച്ചത്. മുൻപ് ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുത നിലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
“48 മണിക്കൂറിനുള്ളിൽ യാതൊരു ഭീഷണിയും കൂടാതെ ഹോർമൂസ് പൂർണ്ണമായി തുറക്കാത്ത പക്ഷം, അമേരിക്ക ഇറാന്റെ പ്രധാന വൈദ്യുത നിലയങ്ങളെ തകർക്കും,” എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ വിദേശ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ടെന്ന് ഇറാന്റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ പ്രതിനിധി അലി മൗസവി വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ യാത്ര തുടരാമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, ഇറാന്റെ ശത്രുക്കൾക്ക് മാത്രം ഹോർമുസ് അടച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ, കടലിടുക്കിലൂടെ ഗതാഗതം രാഷ്ട്രീയ- സൈനിക മാനദണ്ഡങ്ങൾക്ക് വിധേയമാകുന്ന സാഹചര്യമാണെന്ന് വിലയിരുത്തൽ.
ഇതോടെ ലോകത്തിലെ ഏകദേശം 20 ശതമാനം എണ്ണയും വാതകവും കടന്നുപോകുന്ന പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ ആഗോള വിപണികളിൽ വലിയ പ്രതികൂലത സൃഷ്ടിച്ചിരിക്കുകയാണ്. എണ്ണവില കുതിച്ചുയരുകയും സാമ്പത്തിക അനിശ്ചിതത്വം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ, ട്രംപ് ഭരണകൂടം ആഭ്യന്തരവും അന്താരാഷ്ട്രവുമായ സമ്മർദ്ദം നേരിടുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.





