Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ് ഹിസ്ബുള്ളയെ അടിമുടി നവീകരിച്ചു; ലെബനനില്‍ എത്തി നിയന്ത്രണം നേരിട്ട് ഏറ്റെടുത്തു; കൊല്ലപ്പെട്ട ഉന്നതരുടെ വിടവു നികത്തി; രഹസ്യം ചോരാതിരിക്കാന്‍ ഇറാന്‍ മോഡല്‍ ‘മൊസൈക് ഡിഫെന്‍സ്’; ഇപ്പോള്‍ ഇസ്രയേലിനെതിരേ യുദ്ധ സജ്ജം!

ബെയ്‌റൂട്ട്: 2024-ല്‍ ഇസ്രായേല്‍ തകര്‍ത്ത ഹിസ്ബുള്ളയുടെ സൈനിക കമാന്‍ഡിനെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് (IRGC) പുനര്‍നിര്‍മിച്ചെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി കൊല്ലപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ വിടവു നികത്തിയെന്നും വിവരം. ടെഹ്റാനു പിന്തുണയുമായി ഇപ്പോള്‍ നടത്തുന്ന യുദ്ധത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കിയത് ഇരുകൂട്ടരുമാണെന്ന് ഐആര്‍ജിസിയുടെ നീക്കങ്ങളെക്കുറിച്ച് അറിവുള്ള രണ്ടുപേര്‍ പറഞ്ഞെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

1982-ല്‍ ഐആര്‍ജിസി സ്ഥാപിച്ച ഷിയാ മുസ്ലിം ഗ്രൂപ്പായ ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു പരിഷ്‌കാരം ആദ്യത്തേതാണ്. 2024-ലെ യുദ്ധത്തില്‍ നേതാവ് ഹസന്‍ നസ്റള്ളയും മറ്റ് മുന്‍നിര കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതിനെ ത്തുടര്‍ന്നുണ്ടായ ആഘാതങ്ങള്‍ക്ക് ശേഷം ഇറാന്‍ തീവ്രവാദ ഗ്രൂപ്പിനുള്ളില്‍ നേരിട്ട് ഇടപെട്ടെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.

Signature-ad

അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചപ്പോള്‍ മിഡില്‍ ഈസ്റ്റിലെ യുദ്ധത്തില്‍ പങ്കാളിയാകാന്‍ ഹിസ്ബുള്ളയെ ഇത് പ്രാപ്തമാക്കി. മറ്റൊരു യുദ്ധം അനിവാര്യമാണെന്ന് ഹിസ്ബുള്ള കണ്ടിരുന്നതായും മാസങ്ങളോളം അതിനായി തയാറെടുപ്പുകള്‍ നടത്തിയതായും മാര്‍ച്ച് ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിസ്ബുള്ളയെക്കുറിച്ച് ഒരു വിദഗ്ദ്ധനും പേരു വെളിപ്പെടുത്താത്ത ആറുപേരും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഈ തയ്യാറെടുപ്പുകളില്‍ ഐആര്‍ജിസിയുടെ പങ്കും വെളിപ്പെട്ടു.

ഹിസ്ബുള്ള രൂപീകരണം മുതല്‍ ആഴത്തില്‍ ഇടപെട്ടിട്ടുള്ള ഐആര്‍ജിസി, പോരാളികളെ വീണ്ടും പരിശീലിപ്പിക്കാനും ആയുധശേഖരണം മേല്‍നോട്ടം വഹിക്കാനും ഉദ്യോഗസ്ഥരെ അയച്ചു. ഹിസ്ബുള്ളയുടെ പല നേതാക്കളെയും വധിക്കുന്നതിലേക്ക് നയിച്ച, ഇന്റലിജന്‍സ് വീഴ്ചയും പരിഹരിച്ചു. ഇസ്രയേലി ചാരന്‍മാര്‍ സംഘടനയില്‍ നുഴഞ്ഞു കയറിയാണ് പലരെയും വധിക്കാനുള്ള സാഹചര്യമൊരുക്കിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇസ്രായേല്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടും ഹിസ്ബുള്ള ഇപ്പോഴും അപകടകാരിയായ ഒരു ശക്തിയായി തുടരുന്നുവെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പറഞ്ഞു. മാര്‍ച്ച് 2-ന് പ്രാദേശിക യുദ്ധത്തില്‍ പ്രവേശിച്ചതു മുതല്‍ ഹിസ്ബുള്ള ഇസ്രായേലിന് നേരെ നൂറുകണക്കിന് മിസൈലുകള്‍ തൊടുത്തുവിട്ടു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ലെബനനില്‍ 1,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനനില്‍ നിലയുറപ്പിച്ച ഇസ്രായേല്‍ സൈനികരോട് ഹിസ്ബുള്ള പോരാളികള്‍ ഏറ്റുമുട്ടുകയാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ശക്തിയിലേക്ക് ഹിസ്ബുള്ള ഇതുവരെ എത്തിയിട്ടില്ല. അതിനാല്‍ ഇസ്രായേല്‍ പൂര്‍ണ തോതിലുള്ള അധിനിവേശം നടത്തിയാല്‍ ഹിസ്ബുള്ള എങ്ങനെ നേരിടുമെന്ന് കണ്ടറിയണം. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ്, ഇറാന്‍ വിദേശകാര്യ മന്ത്രാലയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് എന്നിവ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ള തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ആയുധം ശേഖരിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ജനുവരിയില്‍ നെതന്യാഹു പറഞ്ഞിരുന്നു.

അധികാരശ്രേണി ഒഴിവാക്കുന്നു

2024 നവംബറിലെ വെടിനിര്‍ത്തലിന് തൊട്ടുപിന്നാലെ ഹിസ്ബുള്ളയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ എത്തിയെന്നും ഇസ്രായേല്‍ ആക്രമണം തുടരുമ്പോഴും അവര്‍ ജോലിയില്‍ ഏര്‍പ്പെട്ടുവെന്നും രണ്ട് സ്രോതസുകള്‍ പറഞ്ഞു. ഏകദേശം 100 ഓഫീസര്‍മാരെ വിന്യസിച്ചതായി അതിലൊരാള്‍ പറഞ്ഞു.

അവരുടെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കിയ മാറ്റങ്ങളില്‍ പ്രധാനമായത്, പഴയ മേല്‍ക്കോയ്മയുള്ള കമാന്‍ഡ് ഘടനയ്ക്ക് പകരം വികേന്ദ്രീകൃതമായ ഒന്നാക്കി മാറ്റുക എന്നതാണ്. ഇത് പരസ്പരം പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിമിതമായ അറിവ് മാത്രമുള്ള ചെറിയ യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് പ്രവര്‍ത്തനരഹസ്യം സൂക്ഷിക്കാന്‍ സഹായിക്കുന്നു.

ഇറാനില്‍ നിന്നും ലെബനനില്‍ നിന്നും ഒരേസമയം ഇസ്രായേലിനെതിരെ മിസൈല്‍ ആക്രമണം നടത്താനുള്ള പദ്ധതികള്‍ ഐആര്‍ജിസി ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതായും അവര്‍ പറഞ്ഞു – മാര്‍ച്ച് 11-നാണ് ഈ സാഹചര്യം ആദ്യമായി നടപ്പാക്കിയത്. ഹിസ്ബുള്ളയുടെ സൈനിക കേഡര്‍മാരെ പുനഃസംഘടിപ്പിക്കാന്‍ ഇറാനിയന്‍ കമാന്‍ഡര്‍മാര്‍ സഹായിച്ചിട്ടുണ്ടെന്ന് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിനേക്കാള്‍ നിലവിലെ സംഘര്‍ഷത്തിന്റെ വേഗത നിയന്ത്രിക്കാനാണ് ഇറാനികള്‍ ഹിസ്ബുള്ളയെ സഹായിക്കുന്നതെന്ന് താന്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു സ്രോതസ് പറയുന്നത്, യുദ്ധാനന്തര പരിശോധനകള്‍ നടത്താന്‍ ഐആര്‍ജിസി 2024ല്‍ ലെബനനിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കുകയും ഹിസ്ബുള്ളയുടെ സൈനിക വിഭാഗത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടം ഏറ്റെടുക്കുകയും ചെയ്തു എന്നാണ്. ഹിസ്ബുള്ളയെ സൈനിക കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനായി ഐആര്‍ജിസി കഴിഞ്ഞ വര്‍ഷം പ്രത്യേക ഉപദേഷ്ടാക്കളെ ഉള്‍പ്പെടുത്തിയതായി മറ്റ് രണ്ട് സ്രോതസുകളും പറഞ്ഞു.

‘ഐആര്‍ജിസി അടിസ്ഥാനപരമായി ഹിസ്ബുള്ളയെ കൂടുതല്‍ സുതാര്യമായ (flat system) ഒന്നായി പുനഃസംഘടിപ്പിച്ചു. നസ്റള്ളയുടെ മരണത്തിന് മുമ്പ് ഉണ്ടായിരുന്ന രാഷ്ട്രീയ അധികാരശ്രേണിയില്‍ നിന്ന് വ്യത്യസ്തമാണിത്. ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന വികേന്ദ്രീകൃത മാതൃക 1980-കളിലെ ഹിസ്ബുള്ളയുടെ രീതിക്ക് സമാനമാണ് – വളരെ ചെറിയ സെല്ലുകള്‍. ഇറാനില്‍ ഐആര്‍ജിസി ഉപയോഗിക്കുന്ന ‘മൊസൈക് ഡിഫന്‍സ്’ (mosaic defence)നു തുല്യമാണിതെന്നും കിംഗ്‌സ് കോളേജ് ലണ്ടനിലെ സെക്യൂരിറ്റി സ്റ്റഡീസ് വിഭാഗം ലക്ചററായ ആന്‍ഡ്രിയാസ് ക്രീഗ് പറഞ്ഞു. 15 വര്‍ഷമായി ഈ ഗ്രൂപ്പിനെക്കുറിച്ച് ഗവേഷണം നടത്തുന്നയാളാണു ക്രീഗ്.

 

രാജ്യം വിടാന്‍ ഇറാനോട് ആവശ്യപ്പെട്ട് ലെബനന്‍

ഹിസ്ബുള്ളയെ നിരായുധനാക്കാനുള്ള പ്രക്രിയയുമായി ലെബനന്‍ സര്‍ക്കാരും യുഎസ് പിന്തുണയുള്ള സൈന്യവും മുന്നോട്ട് പോകുമ്പോഴാണ് ഐആര്‍ജിസിയുടെ ഈ ശ്രമങ്ങള്‍ നടക്കുന്നത്. ലെബനനില്‍ ഇറാന്‍ സര്‍ക്കാരുമായി ബന്ധമുള്ള ഏകദേശം 100 മുതല്‍ 150 വരെ ഇറാനിയന്‍ പൗരന്മാര്‍ ഉണ്ടെന്നും ഇവര്‍ക്ക് സാധാരണ നയതന്ത്ര ചുമതലകള്‍ക്ക് അപ്പുറം ഐആര്‍ജിസിയുമായി ബന്ധമുണ്ടെന്നും ഒരു ലെബനീസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

മാര്‍ച്ച് ആദ്യം ആ ആളുകളോട് ലെബനന്‍ വിട്ടുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 7-ന് ബെയ്‌റൂട്ടില്‍ നിന്ന് റഷ്യയിലേക്കുള്ള വിമാനത്തില്‍ പോയ 150-ലധികം ഇറാനികളില്‍ റെവല്യൂഷണറി ഗാര്‍ഡ് ഓഫീസര്‍മാരും ഉള്‍പ്പെട്ടിരുന്നതായി ഐആര്‍ജിസി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുള്ള രണ്ട് പേര്‍ പറഞ്ഞു.

2024-ലെ വെടിനിര്‍ത്തലിനും പുതിയ യുദ്ധത്തിന്റെ തുടക്കത്തിനും ഇടയിലുള്ള 15 മാസത്തിനിടെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട 500 പേരില്‍ ഐആര്‍ജിസി അംഗങ്ങളും ഉള്‍പ്പെടുന്നു. യുദ്ധം തുടങ്ങിയ ശേഷം മാര്‍ച്ച് 8-ന് ബെയ്‌റൂട്ട് ഹോട്ടലിന് നേരെയുണ്ടായ ആക്രമണം ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഒരു ഡസനോളം പേര്‍ കൂടി കൊല്ലപ്പെട്ടതായും അവര്‍ പറഞ്ഞു.

1979-ലെ ഇറാന്റെ ഇസ്ലാമിക വിപ്ലവം വ്യാപിപ്പിക്കാനും 1982-ല്‍ ലെബനന്‍ ആക്രമിച്ച ഇസ്രായേല്‍ സേനയോട് പോരാടാനും കിഴക്കന്‍ ബെക്കാ താഴ്വരയില്‍ ഹിസ്ബുള്ള രൂപീകരിച്ചത് മുതല്‍ ഐആര്‍ജിസി അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്. 2020-ല്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉന്നത ഐആര്‍ജിസി ജനറല്‍ ഖാസിം സുലൈമാനി, 2006-ലെ ഇസ്രായേല്‍ യുദ്ധകാലത്ത് നസ്റള്ളയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള ബങ്കറില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നസ്റള്ള കൊല്ലപ്പെട്ടപ്പോള്‍, അദ്ദേഹത്തോടൊപ്പം മരിച്ചവരില്‍ ഒരു ഇറാനിയന്‍ ജനറലും ഉണ്ടായിരുന്നു.

#Dailyhunt, #GoogleReach, #Hezbollah, #Lebanon, #IsraelIranWar, #IRGC, #MiddleEastCrisis, #HassanNasrallah, #WorldNews, #MalayalamNews, #InternationalRelations, #SecurityStrategy, #BreakingNews, #WarUpdate, #Iran, #Israel, #MilitaryNews #Dailyhunt, #GoogleReach, #KeralaNews, #MalayalamNews, #LatestNewsMalayalam, #WorldNewsMalayalam, #Hezbollah, #Lebanon, #IsraelIranWar, #IRGC, #MiddleEastCrisis, #InternationalNews, #MalayalamMedia, #MalayalamLive, #BreakingNewsMalayalam, #Iran, #Israel, #WarUpdate

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: