’ഞാൻ പുഷ്പം പോലെ ജയിക്കും, ഷോൺ ജോർജിനും വിജയ സാധ്യത, എൽഡിഎഫ്- യുഡിഎഫ് സ്ഥാനാർഥികൾ തമ്മിൽ മത്സരിക്കുക മൂന്നാം സ്ഥാനത്തിന് വേണ്ടി’!! മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ മാപ്പ് ചോദിച്ച് പിസി ജോർജ്

പൂഞ്ഞാർ: കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിനെതിരേ നടത്തിയ പരാമർശങ്ങളിൽ ഈ തെരഞ്ഞെടുപ്പിൽ മാപ്പ് ചോദിച്ച് എൻഡിഎ സ്ഥാനാർഥിയും മുൻ എംഎൽഎയുമായ പി.സി. ജോർജ്. അവർ പലതും പറഞ്ഞപ്പോൾ അരിശം തോന്നി പറഞ്ഞതാണെന്നും പരസ്യമായി ക്ഷമ പറയുകയാണെന്നും പി.സി. ജോർജ് പറഞ്ഞു.
അതുപോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനായാസം വിജയിക്കുമെന്നും എല്ലാ വിഭാഗത്തിന്റെ വോട്ടും തനിക്ക് കിട്ടുമെന്നും പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചു. ആ തെറ്റിദ്ധാരണയൊക്കെ നീങ്ങി. ഞാൻ ഒരു തെറ്റും ചെയ്യുന്നവനല്ല. ആ വിഭാഗവുമായി നല്ല ബന്ധം ഉണ്ടാക്കാൻ സാധിച്ചിട്ടുമുണ്ട്. അവരും പരിപൂർണ പിന്തുണ നൽകിയിരിക്കുകയാണ്. എല്ലാ വിഭാഗത്തിന്റെ വോട്ടും ലഭിക്കുമെന്നും പി.സി. ജോർജ് പറഞ്ഞു.
പിന്നാലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നടത്തിയ പരാമർശത്തിൽ പി.സി. ജോർജ് ക്ഷമ പറയുകയും ചെയ്തു. എനിക്ക് അതിൽ തെറ്റ് പറ്റി. അവർ അങ്ങനെ ചെയ്തപ്പോ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു. അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഞാൻ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്. അതല്ലേ അതിന്റെ മര്യാദ. പൊതുപ്രവർത്തകൻ ആരോടും പിണങ്ങേണ്ട കാര്യമില്ലെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.
ഈ നിയോജകമണ്ഡലത്തിൽ കുറേ കാര്യങ്ങൾ ചെയ്യാനുണ്ട്. ഏറെ കാര്യങ്ങൾ ഞാൻ ചെയ്തതാണ്. അതിന്റെ തുടർനടപടികൾ പലതും ചെയ്യാനുണ്ടായിരുന്നു. പക്ഷേ എനിക്ക് അഞ്ചുകൊല്ലം നഷ്ടപ്പെട്ടു. മറ്റൊരു സങ്കടം നമ്മുടെ ചെറുപ്പക്കാരെല്ലാം നാടുവിട്ടുപോയി എന്നുള്ളതാണ്. അവരെ തിരികെ കൊണ്ടുവരണം. എന്റെ വലിയ ആവശ്യമാണ്.
ഈ തെരഞ്ഞെടുപ്പിൽ തന്റെ വിജയം അനായാസമാണെന്നും എന്നാൽ മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയും യുഡിഎഫ് സ്ഥാനാർഥിയും തമ്മിൽ മൂന്നാം സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നടക്കുന്നത്. പാലായിൽ മകനും എൻഡിഎ സ്ഥാനാർഥിയുമായ ഷോൺ ജോർജിന് വിജയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി അപ്പനും മകനും ഒരുമിച്ച് നിയമസഭയിൽ കാണുമെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.






