എനീമ ഇഫക്ടിൽ നാലാം ദിനം സ്വർണം പുറത്തുവന്നു, പോലീസിനെ കബളിപ്പിച്ച് പ്രതി സമീന മാല ക്ലോസറ്റിലേക്ക് ഒഴുക്കി!! പ്രതി റിമാൻഡിൽ, സമീനയ്ക്കെതിരെ പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി

മലപ്പുറം: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽനിന്ന് മോഷ്ടിച്ച സ്വർണമാല വിഴുങ്ങിയ പ്രതി സമീന വീണ്ടും പോലീസിനെ കബളിപ്പിച്ചു. പോലീസിൻറെ പിടിയിലായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലിരിക്കെ മാല വീണ്ടെടുക്കാനുള്ള ശ്രമം സമീന പൊളിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി എനിമയടക്കം നൽകി കാത്തിരുന്ന പോലീസിനെ വിഡ്ഡികളാക്കി പ്രതി, മാല ക്ലോസറ്റിലേക്ക് ഒഴുക്കിക്കളഞ്ഞു. സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ രാത്രിയോടെ നാടകീയ സംഭവം അരങ്ങേറിയത്. നാലാം ദിനം സമീന ശുചിമുറിയിൽ പോയപ്പോൾതന്നെ മാല പുറത്തു വന്നു.
എന്നാൽ പെട്ടെന്ന് തന്നെ പോലീസുകാരെ കബളിപ്പിച്ച ഇവർ മാല ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു. ഇതോടെ തൊണ്ടി മുതൽ വീണ്ടെടുക്കാനുള്ള പോലീസിന്റെ ഉദ്യമം പരാജയപ്പെട്ടു. പ്രതി സമീനയെ റിമാൻഡ് ചെയ്തു. പോലീസുകാരുടെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്ന കുറ്റം കൂടി ചുമത്തിയാണ് റിമാൻഡ് ചെയ്തത്.
നാല് ദിവസം മുന്നെയാണ് നിലമ്പൂരിലെ ക്ലിനിക്കിൽ ഡോക്ടറെ കാണിക്കാനെത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല തട്ടിപ്പറിച്ച് പാലേമാട് കല്ലൻകുന്നൻ സമീന വിഴുങ്ങിത്. പിന്നാലെ പിടിയിലായ സമീനയെ കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. നിലമ്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ എക്‌സ്റേ പരിശോധനയിൽ യുവതിയുടെ വയറ്റിൽ ആഭരണം കണ്ടെത്തിയിരുന്നു. വയറ്റിൽനിന്ന് മാല പുറത്തെടുക്കാനായി എനിമ നൽകിയെങ്കിലും കാര്യമുണ്ടായിരുന്നില്ല.
പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി പോലീസ് വീണ്ടും എനിമ നൽകിയിട്ടും തൊണ്ടിമുതൽ പുറത്ത് വരാത്തതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും, പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലെ സർജറി വാർഡിലേക്കും മാറ്റുകയായിരുന്നു. എനിമ നൽകി അഞ്ച് ദിവസം കാത്തിരിക്കാനാണ് ഡോക്ടർമാർ നൽകിയ നിർദേശം. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് വനിത സിപിഒമാരുടെ കാവലിലായിരുന്നു പ്രതി. ഇതിനിടയിലാണ് ഇന്നലെ രാത്രിയോടെ മാല പുറത്തുവന്നതും പോലീസുകാരെ കബളിപ്പിച്ച് സമീന അത് ക്ലോസറ്റിലേക്ക് ഒഴുക്കുകയായിരുന്നു.






