‘ചെറിയ സഹായമൊക്കെ ചെയ്യാം’; മാംദാനിയുടെ ജയത്തിനു പിന്നാലെ യു ടേണ്‍ അടിച്ച് ട്രംപ്; ‘കമ്യൂണിസ്റ്റ്, മാര്‍ക്‌സിസ്റ്റ്-സോഷ്യലിസ്റ്റുകള്‍ എന്നിവര്‍ക്ക് അധികാരം ലഭിച്ചു, അവര്‍ ദുരന്തമല്ലാതെ മറ്റൊന്നും നല്‍കില്ല’

ന്യൂയോര്‍ക്ക്: സൊഹ്‌റാൻ മംദാനി മേയറായെങ്കിലും ന്യൂയോർക്കിന് ‘ചെറിയ സഹായ’മെല്ലാം നൽകുമെന്ന് ഡോണള്‍ഡ് ട്രംപ്. മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി മംദാനി വിജയിച്ചാൽ ന്യൂയോര്‍ക്കിനുള്ള ഫെഡറൽ ഫണ്ട് നിയന്ത്രിക്കുമെന്ന് ഭീഷണിപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോള്‍ ട്രംപിന്‍റെ യൂടേണ്‍.
‘കമ്യൂണിസ്റ്റ്, മാർക്സിസ്റ്റ് സോഷ്യലിസ്റ്റുകൾ, ആഗോളവാദികൾ എന്നിവർക്ക് അവസരം ലഭിച്ചു, അവർ ദുരന്തമല്ലാതെ മറ്റൊന്നും നൽകില്ല. ഇനി ന്യൂയോർക്കിൽ ഒരു കമ്യൂണിസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം. ’ എന്നായിരുന്നു മംദാനിയുടെ വിജയശേഷം ട്രംപിന്‍റെ ആദ്യ പ്രതികരണം. ന്യൂയോർക്ക് വിജയിക്കണമെന്ന് ആഗ്രഹിക്കുന്നതിനാല്‍ അവരെ കുറച്ച് സഹായിച്ചേക്കാം എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മേയര്‍ തിരഞ്ഞെടുപ്പിന് മൂന്‍പത്തെ കടുത്ത നിലപാടില്‍ നിന്നും പെട്ടെന്നാണ് ട്രംപിന്‍റെ ചുവടുമാറ്റം.
മംദാനി വിജയിച്ചാൽ സമ്പൂർണവും സമഗ്രവും സാമ്പത്തികവും സാമൂഹികവുമായ ദുരന്തമായിരിക്കും എന്നായിരുന്നു കഴിഞ്ഞ ആഴ്‌ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞത്. ആയിരം വര്‍ഷത്തിലേറെയായി പരീക്ഷിക്കപ്പെട്ട അദ്ദേഹത്തിന്‍റെ ആശയങ്ങള്‍ ഒരിക്കല്‍പ്പോലും വിജയിക്കാത്തതാണെന്ന് വിമര്‍ശിച്ച ട്രംപ് അനുഭവപരിചയമില്ലാത്ത ഒരു കമ്യൂണിസ്റ്റുകാരനേക്കാള്‍ വിജയത്തിന്‍റെ റെക്കോര്‍ഡുള്ള ഡെമോക്രാറ്റിനെയാണ് താന്‍ പിന്തുണക്കുന്നതെന്നും അവകാശപ്പെട്ടിരുന്നു.
ഏതായാലും ന്യൂയോർക്കിലെ മേയർ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് സൊഹ്‌റാൻ മംദാനി വിജയിച്ചതിന് ശേഷം അമേരിക്കയുടെ പരമാധികാരം അൽപ്പം നഷ്ടപ്പെട്ടുവെന്നാണ് ട്രംപിന്‍റെ വാദം. അമേരിക്ക ഇനി കമ്യൂണിസ്റ്റ് ക്യൂബയായും വെനസ്വേലയായും മാറുമെന്ന മുന്നറിപ്പും ട്രംപിന്‍റെ വകയായുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ കമ്യൂണിസ്റ്റ് ഭരണകൂടത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് മിയാമിയില്‍ അഭയം നല്‍കുമെന്നും ട്രംപ് പറഞ്ഞു.
സ്വതന്ത്രനായി മത്സരിച്ച മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തി ബുധനാഴ്ചയാണ് ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്ലീമായി സൊഹ്റാന്‍ മംദാനി തിരഞ്ഞെുടുക്കപ്പെട്ടത്. അഴിമതി സംസ്കാരം അവസാനിപ്പിക്കുമെന്നാണ് ന്യൂയോര്‍ക്കിനുള്ള മംദാനിയുടെ ആദ്യ വാഗ്ദാനം.






