IndiaLead NewsLIFENewsthen Special

സൂപ്പര്‍ഹിറ്റ് മൂവി ‘ത്രീ ഇഡിയറ്റ്‌സ്’ കണ്ടിട്ടുണ്ടോ? ആമീര്‍ഖാന്റെ ഫുന്‍ഷുഖ് വാങ്ഡു വിന് പ്രചോദനമായ ‘സോനം വാങ്ചുക്ക്’ ; ലഡാക്കിലെ ‘ജെന്‍സീ’ പ്രതിഷേധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വില്ലന്‍

ആമിര്‍ഖാനും മാധവനും ശര്‍മ്മന്‍ജോഷിയും നായകന്മാരായി എത്തിയ ത്രി ഇഡിയറ്റ്‌സ് ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. തമിഴില്‍ ഇത് നന്‍പന്‍ എന്ന പേരില്‍ വിജയ്‌യെ നായകനാക്കിയും സിനിമ വന്നു. സിനിമയിലെ നായകനായ ഫുന്‍ഷുഖ് വാങ്ഡു എന്ന കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്ക് എന്ന വിഖ്യാതനായ എഞ്ചിനീയറായിരുന്നു. 2018-ല്‍, വിദൂര പ്രദേശങ്ങളില്‍ പഠന രീതികളില്‍ വരുത്തിയ അതുല്യമായ, കൂട്ടായതും, സാമൂഹികവുമായ പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം രാമോണ്‍ മാഗ്‌സസെ പുരസ്‌ക്കാരത്തിന് അര്‍ഹനായി. എന്നാല്‍ അതേ വാങ്ചുക്ക് വീണ്ടും വാര്‍ത്തയില്‍ ഇടം പിടിക്കുകയാണ്. പക്ഷേ ഇത്തവണ ലഡാക്കില്‍ ജെന്‍സീ യുടെ സമരവും പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വാങ്ചുക്ക് ആണെന്നാണ് ആരോപണം. ഈ പ്രക്ഷോഭങ്ങളില്‍ നാല് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ ലേയില്‍ പോലീസുമായി ഏറ്റുമുട്ടുകയും കെട്ടിടങ്ങള്‍ക്ക് തീയിടുകയും ചെയ്ത ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചത് വാങ്ചുക്ക് ആണെന്ന് ആരോപണം കേന്ദ്രം ഉയര്‍ത്തിക്കഴിഞ്ഞു. കൂടാതെ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് ലേണിംഗ് എന്ന സ്ഥാപനത്തിനെതിരെ വിദേശ സംഭാവന (നിയന്ത്രണ) നിയമം ലംഘിച്ചെന്ന് ആരോപിച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) അന്വേഷണം നടത്തുന്നുണ്ട്.

Signature-ad

നേരത്തെ, ലഡാക്ക് ഭരണകൂടം ഈ സ്ഥാപനത്തിന് അനുവദിച്ച ഭൂമി റദ്ദാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം വാങ്ചുക്ക് നടത്തിയ പാകിസ്ഥാന്‍ സന്ദര്‍ശനവും അന്വേഷണ പരിധിയിലാണെന്ന് ചില വൃത്തങ്ങള്‍ അറിയിച്ചു. ലേയ്ക്ക് സമീപമുള്ള ഉലെയ്‌റ്റോക്പോ ഗ്രാമത്തിലാണ് 59-കാരനായ സോനം വാങ്ചുക്ക് ജനിച്ചത്. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ സ്‌കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍ ഒമ്പത് വയസ്സുവരെ അദ്ദേഹം വീട്ടില്‍ നിന്നാണ് പഠിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 1975-ല്‍ വാങ്ചുക്കിന്റെ പിതാവ് സോനം വാങ്യാല്‍ ജമ്മു കശ്മീര്‍ സര്‍ക്കാരില്‍ മന്ത്രിയാവുകയും കുടുംബം ശ്രീനഗറിലേക്ക് മാറുകയും ചെയ്തു.

ശ്രീനഗറിലെ ഒരു സ്‌കൂളില്‍ സോനം വാങ്ചുക്കിനെ ചേര്‍ത്തു, അവിടെ ഇംഗ്ലീഷ്, ഹിന്ദി, ഉറുദു ഭാഷകളിലായിരുന്നു ക്ലാസുകള്‍. ഈ ഭാഷകളൊന്നും കുട്ടിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം, 12 വയസ്സുള്ള സോനം വാങ്ചുക്ക് തനിച്ച് ഒരു ട്രെയിനില്‍ ദില്ലിയിലേക്ക് പോയി, കാരണം ശ്രീനഗറില്‍ പഠിക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. ദില്ലിയിലെ വിശേഷ് കേന്ദ്രീയ വിദ്യാലയത്തിലെ പ്രിന്‍സിപ്പലിനോട് അപേക്ഷിച്ചതിന് ശേഷം അദ്ദേഹത്തിന് പ്രവേശനം ലഭിച്ചു. പിന്നീട് എന്‍ജിനീയറിങ് പഠനത്തിനായി ശ്രീനഗറിലെ റീജിയണല്‍ എന്‍ജിനീയറിങ് കോളേജിലേക്ക്, ഇപ്പോള്‍ എന്‍ഐടി ശ്രീനഗര്‍ എന്നറിയപ്പെടുന്ന സ്ഥാപനത്തിലേക്ക്, അദ്ദേഹം തിരികെ പോയി.

1988-ല്‍, കോളേജ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം, സോനം വാങ്ചുക്ക് തന്റെ സഹോദരന്മാരുമായി ചേര്‍ന്ന് സ്റ്റുഡന്റ്‌സ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടന സ്ഥാപിച്ചു. ഇതിനായി അവര്‍ ഒരു കലാപരിപാടി സംഘടിപ്പിച്ച് പണം സ്വരൂപിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, സെക്‌മോള്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കുട്ടികള്‍ക്ക് താല്പര്യമുള്ള തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ള പാഠങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.

2016-ല്‍ മണ്‍കട്ടകള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന് സെക്‌മോളിന് മികച്ച കെട്ടിടത്തിനുള്ള ഇന്റര്‍നാഷണല്‍ ടെറ അവാര്‍ഡും ലഭിച്ചു. ഈ കെട്ടിടം സോളാര്‍ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ലഡാക്കിലെ കര്‍ഷകര്‍ നേരിടുന്ന ജലപ്രതിസന്ധിക്ക് പരിഹാരമായി ഐസ് സ്തൂപ എന്ന ഒരു കൃത്രിമ ഹിമാനിയുടെ ആശയം രൂപപ്പെടുത്തിയതും വാങ്ചുക്ക് ആണ്.

2019-ലായിരുന്നു, കേന്ദ്രം ജമ്മു കശ്മീരിന്റെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയത്. പിന്നീട് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു, അതിലൊന്ന് ലഡാക്ക് ആയിരുന്നു. 2023-ല്‍, ലഡാക്കിന്റെ ദുര്‍ബലമായ പരിസ്ഥിതി വ്യവസ്ഥയില്‍ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും, ഭരണഘടനയുടെ ആറാം ഷെഡ്യൂളിന് കീഴില്‍ കേന്ദ്രഭരണ പ്രദേശത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാങ്ചുക്ക് ഖാര്‍ദുംഗ്ല പാസില്‍ ഉപവാസം പ്രഖ്യാപിച്ചു. എന്നാല്‍ അധികാരികള്‍ ഉപവാസം തടയുകയും അദ്ദേഹത്തെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, കേന്ദ്രഭരണ പ്രദേശത്തിന് ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെട്ട് അദ്ദേഹം ഒരു ഉപവാസം നടത്തി. കഴിഞ്ഞ സെപ്റ്റംബറില്‍, തന്റെ ആവശ്യം ഉന്നയിക്കാന്‍ ലഡാക്കില്‍ നിന്ന് ദില്ലിയിലേക്ക് അദ്ദേഹം മാര്‍ച്ച് നടത്തി. സെപ്റ്റംബര്‍ 10-ന്, സംസ്ഥാന പദവി ആവശ്യപ്പെട്ട് വാങ്ചുക്ക് വീണ്ടും 35 ദിവസത്തെ ഉപവാസം ആരംഭിച്ചു. ഇന്നലെ, പ്രക്ഷോഭം അക്രമാസക്തമായതിനെ തുടര്‍ന്ന് അദ്ദേഹം ഉപവാസം അവസാനിപ്പിച്ചു.

Back to top button
error: