Breaking NewsCrimeLead NewsNEWS

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ ആക്രമണം; മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തി, നിലത്തിട്ട് ചവിട്ടി; രണ്ടുപേര്‍ക്ക് പരുക്ക്; തദ്ദേശീയരെ പ്രകോപിപ്പിക്കരുതെന്ന് മലയാളി സംഘടനകള്‍

ലണ്ടന്‍: യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ വീണ്ടും ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോര്‍ട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കള്‍ക്കു നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരുടെ പേരു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല.

കോളറൈന്‍ ബാലികാസില്‍ റോഡില്‍ നടന്ന സംഭവത്തിനു സാക്ഷിയായവരെ അന്വേഷിച്ച് പൊലീസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല.

Signature-ad

രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബില്‍ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകള്‍ ‘എവിടെ നിന്നുള്ളവരാണ്?’ എന്ന് ചോദിച്ച് ആക്രമണം അഴിച്ചു വിട്ടത്. ‘ഗോ ഹോം’ എന്ന് ആവശ്യപ്പെട്ട് ഇവരെ ഓടിക്കുകയായിരുന്നത്രെ. ഒരാളുടെ തലയ്ക്ക് അടിയേറ്റതോടെ അയാള്‍ വീഴുകയും ഈ സമയം മര്‍ദിക്കുകയും ചെയ്തു. അതേ സമയം ഓട്ടത്തിനിടെ മറിഞ്ഞു വീണ മറ്റൊരാളെ അക്രമി സംഘം നിലത്തിട്ട് ചവിട്ടുകയും പരുക്കേല്‍പ്പിക്കുകയും ചെയ്തു.

20 വയസ്സിന് മുകളിലുള്ള അഞ്ചു പേരിലധികകം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇവര്‍ പറയുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ലണ്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധം ശക്തമായതിന് പിന്നാലെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. ഇതിന്റെ അലയടിയായി പല സ്ഥലത്തും യുവാക്കളുടെ സംഘം കുടിയേറ്റക്കാര്‍ക്കെതിരെ തിരിഞ്ഞിട്ടുണ്ട്. സമാനമായ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങളും ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം ആന്‍ട്രിമില്‍ മലയാളികളുടെ കാറുകള്‍ക്കു നേരെ ആക്രമണമുണ്ടായ സംഭവമുണ്ട്. കാറുകളില്‍ കറുത്ത പെയിന്റ് അടിക്കുകയും കുടിയേറ്റ വിരുദ്ധ നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ എഴുതി വയ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, തദ്ദേശീയരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകളില്‍ നിന്ന് മലയാളികള്‍ വിട്ടു നില്‍ക്കണമെന്ന അഭ്യര്‍ഥനയുമായി മലയാളി സംഘടനകളും മുതിര്‍ന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്ഥലത്തുള്ള ആഘോഷങ്ങളും യോഗങ്ങളും നടത്തി തദ്ദേശീയരെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് ആവശ്യം.

താമസ കേന്ദ്രങ്ങളിലും മറ്റും മലയാളി സംഘങ്ങള്‍ ഒത്തുചേരലുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാര്‍ പാര്‍ക്കിങ് പോലെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതു തര്‍ക്കത്തിലേക്ക് എത്തുന്ന സാഹചര്യവുമുണ്ട്. പരസ്പര ബഹുമാനത്തോടെ സൗകര്യങ്ങള്‍ ഉപയോഗിക്കുകയും ഇടപെടുകയും ചെയ്യണമെന്നാണ് നിര്‍ദ്ദേശം.

Back to top button
error: