Breaking NewsCrimeLead NewsNEWS

മൂന്നാം ക്ലാസുകാരന്റെ മൃതദേഹം കുളത്തില്‍; അയല്‍വാസികളായ ദമ്പതികളെ തല്ലിക്കൊന്ന് നാട്ടുകാര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ തെഹട്ട നിഷിന്താപൂരില്‍ മൂന്നാംക്ലാസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസികളായ ദമ്പതികളെ നാട്ടുകാര്‍ അടിച്ചുകൊന്നു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് കളിക്കാന്‍ പോയ കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച രാവിലെയോടെ ദമ്പതികളായ ഉത്തം മൊണ്ടോള്‍, ഭാര്യ സോമ എന്നിവരുടെ വീടിനടുത്തുള്ള കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ദമ്പതികളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാരോപിച്ചാണ് ഗ്രാമവാസികള്‍ ഇരുവരെയും അടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ ഉത്തം മൊണ്ടോളിന്റെ വീട് ആക്രമിക്കുകയും വീട്ടില്‍ നിന്ന് വലിച്ചിറക്കി കൊല്ലുകയുമായിരുന്നു.

Signature-ad

കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിനു ശേഷം, ചില ഗ്രാമവാസികള്‍ ഉത്തമിന്റെ വീട് ഉപരോധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഉത്തം സമ്മതിച്ചെന്ന് ഗ്രാമവാസികള്‍ അവകാശപ്പെട്ടെന്നും പൊലീസ് പറയന്നു. പിന്നാലെ ഗ്രാമവാസികളില്‍ ഒരു വിഭാഗം ഉത്തമിനെയും ഭാര്യയെയും വീടിന് മുന്നില്‍ വലിച്ചിഴച്ചു കൊണ്ടുപോയി. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ഗ്രാമവാസികള്‍ ദമ്പതികളെ മര്‍ദിച്ചു കൊലപ്പെടുത്തിയിരുന്നു. ദമ്പതികളുടെ വീടിന്റെ ഒരു ഭാഗവും ജനക്കൂട്ടം കത്തിച്ചെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.കുട്ടിയുടെ മരണത്തില്‍ ഉത്തമിനും കുടുംബത്തിനും അല്ലെങ്കില്‍ മറ്റാരെങ്കിലുമോ പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു.

ദമ്പതികളെ തല്ലിക്കൊന്ന സംഭവത്തില്‍ ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ട കുട്ടിയുടെയും ദമ്പതികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം കുറ്റവാളികളെ അറസ്റ്റ് ചെയ്യുമെന്നും വിദ്യാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും ആള്‍ക്കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സുരക്ഷ വര്‍ധിച്ചിപ്പിട്ടുണ്ട്.

അതേസമയം, ദമ്പതികളുമായി തങ്ങള്‍ക്ക് ഒരു ശത്രുതയും ഇല്ലായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. നാട്ടുകാരുടെ ആക്രമണത്തില്‍ ഉത്തമിന്റെ കുടുംബത്തിലെ മറ്റൊരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള ഇയാള്‍ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Back to top button
error: