Breaking NewsCrimeLead NewsNEWS

പോയി വരാം സാറേ! ശിക്ഷകഴിഞ്ഞിറങ്ങി പോലീസ് സ്റ്റേഷനിലെത്തി യാത്രചോദിച്ചു; മടങ്ങും വഴി ബൈക്ക് തിരുടി, വീണ്ടും ജയിലിലേക്ക്

കണ്ണൂര്‍: ‘സാറേ, ഞാന്‍ ജയിലില്‍നിന്ന് ഇറങ്ങിവരുന്ന വഴിയാണ്… നാട്ടിലേക്ക് പോകുന്നതിനിടെ നിങ്ങളെയൊക്കെ കാണാന്‍ വന്നതാ…’ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ മോഷ്ടാവ് യാത്രചോദിക്കാന്‍ സ്റ്റേഷനിലെത്തിയതില്‍ അമ്പരന്ന് പോലീസ്. യാത്രചോദിച്ച് പോകുംവഴി ബാറില്‍ കയറി മദ്യപിച്ചു. റോഡരികില്‍ കണ്ട ബൈക്ക് മോഷ്ടിച്ച് കടന്നു. ഒടുവില്‍ പോലീസിന്റെ പിടിയിലായി വീണ്ടും ജയിലിലേക്ക്.

18 കവര്‍ച്ചക്കേസുകളില്‍ പ്രതിയായ തൃശ്ശൂരിലെ ഒല്ലൂര്‍ മറത്താക്കര സ്വദേശി ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജ് (45) ആണ് വിചിത്രമായ ‘പണി’ പോലീസിന് കൊടുത്തത്. കവര്‍ച്ചക്കേസുകളില്‍ രണ്ടുവര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ബാബുരാജ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. കഴിഞ്ഞദിവസം ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി. ജയിലിന് മുന്നില്‍നിന്ന് ബസ് കയറി നേരേ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനിലേക്ക്. ജയിലില്‍നിന്ന് പുറത്തിറങ്ങിയെന്നും യാത്രപറയാന്‍ വന്നതാണെന്നും പറഞ്ഞു. കള്ളന്റെ ‘നല്ല മനസ്സെന്ന്’ പോലീസുകാര്‍ പരസ്പരം പറഞ്ഞു. മോഷണമൊക്കെ നിര്‍ത്തി നല്ലരീതിയില്‍ ജീവിക്കാന്‍ ഉപദേശവും നല്‍കി യാത്രയാക്കി.

Signature-ad

എന്നാല്‍ നഗരത്തിലെ ഒരു ബാറില്‍നിന്ന് മദ്യപിച്ചിറങ്ങിയ ബാബുരാജിന് രാത്രി വൈകിയത് കാരണം നാട്ടിലേക്കുള്ള ബസ് കിട്ടിയില്ല. നടന്നുപോകുന്നതിനിടെയാണ് എസ്എന്‍ പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് ശ്രദ്ധയില്‍പ്പെട്ടത്. പിന്നൊന്നും നോക്കിയില്ല.

ബൈക്ക് സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയി. കൊയിലാണ്ടി എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നു. ഇതോടെ ബൈക്ക് ഉപേക്ഷിച്ചു. പിന്നീട് ടാങ്കര്‍ ലോറിയില്‍ കയറി തൃശ്ശൂരിലേക്ക്. ബൈക്ക് ഉടമ ബാലുശ്ശേരി സ്വദേശിയും കണ്ണൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനുമായ പി.കെ. സനൂജ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ബൈക്കുമായി കടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ മൂന്ന് സ്ഥലങ്ങളില്‍നിന്നായി പോലീസിന് ലഭിച്ചു.

ഒടുവില്‍ ബാബുരാജിനെ കൈയോടെ പൊക്കി. ജയിലില്‍നിന്ന് ഇറങ്ങിയതുമുതല്‍ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിനോട് വിശദീകരിച്ചു. പുറത്തിറങ്ങി മൂന്നുദിവസത്തിനുശേഷം വീണ്ടും ജയിലിലേക്ക്.

Back to top button
error: