വേടനെവിടെ? വിദേശത്ത് കടക്കാന്‍ സാദ്ധ്യത, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്; ഷോകള്‍ റദ്ദാക്കി

കൊച്ചി: യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. വേടനെതിരെയുളള പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയതിനുശേഷമാണ് പൊലീസ് കൂടുതല്‍ നടപടിയിലേക്ക് കടന്നിരിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വേടനായി ശക്തമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ഇതിനിടയില്‍ വേടന് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് പൊലീസ്.
അടുത്തിടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടക്കേണ്ടതായിരുന്ന വേടന്റെ പരിപാടിയടക്കം നിരവധി ഷോകള്‍ മാറ്റിവച്ചിരുന്നു. സംഘാടകര്‍ക്ക് വേടനുമായി ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് പരിപാടി മാറ്റിവച്ചത്. കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു. വേടന്റെ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. സാക്ഷി മൊഴികള്‍ രേഖപ്പെടുത്തി. വേടന് വേണ്ടി അന്വേഷണം ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.
വേടനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങള്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോഗിച്ച ശേഷം വേടന് പീഡിപ്പിച്ചെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.
2023 ജൂലായ് മുതല്‍ വേടന് തന്നെ ഒഴിവാക്കിയെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയായെന്നു യുവതി വെളിപ്പെടുത്തിയിരുന്നു. പിന്മാറ്റം തന്നെ മാനസികമായി തകര്‍ത്തെന്നും പലപ്പോഴായി വേടന് 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് ജി പേ വിവരങ്ങളും യുവതി ?ഹാജരാക്കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം, തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും വേടന് അന്ന് പ്രതികരിച്ചിരുന്നു.






