Breaking NewsLead NewsWorld

‘കാണാനിരിക്കുന്നതേയുള്ളൂ’: റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതിക്ക് മേല്‍ മൊത്തം തീരുവ 50 ശതമാനമാക്കി മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ഭീഷണി ഉയര്‍ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധങ്ങള്‍ ( ഉപരോധമുള്ള രാജ്യവുമായി വ്യാപാര- സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ഒരു മൂന്നാംകക്ഷി രാജ്യത്തിന് ചുമത്തുന്നത്) ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി.

ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘എട്ട് മണിക്കൂറേ ആയിട്ടുള്ളൂ. എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം’ എന്നായിരുന്നു ട്രംപിന്റെ മറുപടി. നിങ്ങള്‍ ഇനിയും ഒരുപാട് കാണാനിരിക്കുന്നതേയുള്ളൂ. നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Signature-ad

ഉക്രെയ്ന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയുമായുള്ള സാമ്പത്തിക ബന്ധം വിച്ഛേദിക്കാന്‍ രാജ്യങ്ങളുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ഒരു സമാധാന കരാര്‍ ഇന്ത്യയുടെ മേലുള്ള അധിക താരിഫുകള്‍ നീക്കം ചെയ്യുന്നതിലേക്ക് നയിക്കുമോ എന്ന് ചോദിച്ചപ്പോള്‍, അക്കാര്യം തങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നായിരുന്നു ട്രംപിന്റെ മറുപടി.

റഷ്യയില്‍ നിന്ന് എണ്ണവാങ്ങി ഉക്രെയ്ന്‍ യുദ്ധത്തിന് സഹായധനം നല്‍കുകയാണെന്നാരോപിച്ച് ഇന്ത്യക്ക് 25 ശതമാനം അധികത്തീരുവ ഈടാക്കുന്ന എക്സിക്യുട്ടീവ് ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഒപ്പിട്ടിരുന്നു. ഓഗസ്റ്റ് ഒന്നിനു പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കംകൂടിച്ചേര്‍ത്ത് ഇന്ത്യന്‍ ചരക്കുകള്‍ക്കുള്ള യുഎസ് തീരുവ ഇതോടെ 50 ആയി ഉയര്‍ന്നു. പകരച്ചുങ്കം വ്യാഴാഴ്ചയും അധികതീരുവ 21 ദിവസത്തിനകവും പ്രാബല്യത്തില്‍വരും. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ സമവായമുണ്ടാക്കുന്നതിന് വേണ്ടിയാണ് 21 ദിവസത്തെ സമയം. ട്രംപിന്റെ തീരുമാനത്തെ കടുത്തഭാഷയില്‍ വിമര്‍ശിച്ച ഇന്ത്യ, രാജ്യതാത്പര്യം സംരക്ഷിക്കാന്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

Back to top button
error: