Breaking NewsCrimeLead NewsNEWS

ജെയ്‌നമ്മ, സിന്ധു, ഐഷ… അമ്മാവന്‍ എന്ന് വിളിപ്പേര്, കാണാതായ സ്ത്രീകളെക്കുറിച്ചും അന്വേഷണം; സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലര്‍?

ആലപ്പുഴ: ചേര്‍ത്തല ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ നിരവധി സ്ത്രീകളെ വകവരുത്തിയതായി സംശയം. അഞ്ച് വര്‍ഷം മുമ്പ് കാണാതായ ചേര്‍ത്തല തെക്ക് പഞ്ചായത്ത് 13ാം വാര്‍ഡ് വള്ളാക്കുന്നത്ത് വെളി സിന്ധു (ബിന്ദു 43) അടക്കം 16 വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ പരിശോധിക്കും.

അസ്ഥികൂടം കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടില്‍ വീണ്ടും പരിശോധന നടത്തും. ജെയ്‌നമ്മക്കു പുറമെ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപത്മനാഭന്‍, ചേര്‍ത്തല ശാസ്താങ്കല്‍ സ്വദേശി ഐഷ എന്നിവരുടെ കേസുകളും സജീവമായതിനു പിന്നാലെയാണ് സിന്ധു അടക്കമുള്ളവരുടെ തിരോധാനവും പരിഗണിക്കുന്നത്.

Signature-ad

ജെയ്‌നമ്മയെ കാണാതായ സംഭവത്തില്‍ പള്ളിപ്പുറം ചൊങ്ങുംതറയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണ സാദ്ധ്യത തെളിഞ്ഞത്. അര്‍ത്തുങ്കല്‍ പൊലീസ് നാലുവര്‍ഷം അന്വേഷിച്ചു അവസാനിപ്പിച്ച കേസ് ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദ്ദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020 ഓക്ടോബര്‍ 19ന് തിരുവിഴയില്‍ നിന്നാണ് സിന്ധുവിനെ കാണാതായത്.

മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചതിനുശേഷം ക്ഷേത്രദര്‍ശനത്തിനെന്നു പറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് അര്‍ത്തുങ്കല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി.തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പലതരത്തില്‍ അന്വേഷണം നടത്തിയിട്ടും തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാലാണ് കഴിഞ്ഞ വര്‍ഷം കേസന്വേഷണം ഉപേക്ഷിച്ചത്.മകളുടെ വിവാഹ നിശ്ചയത്തിനു രണ്ടു ദിവസം മുമ്പാണ് സിന്ധുവിനെ കാണാതായത്.

മുഖപരിചയമുള്ളവര്‍ക്ക് മുന്നിലും പതറാതെ സെബാസ്റ്റ്യന്‍. ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയെ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് കൊലപാതകത്തിന് കേസെടുത്ത പള്ളിപ്പുറം ചൊങ്ങംതറ സെബാസ്റ്റ്യനെ(62) ശനിയാഴ്ചയാണ് ചേര്‍ത്തല നഗരത്തില്‍ തെളിവെടുപ്പിനെത്തിച്ചത്. ഡ്രൈവറായും,വസ്തു ഇടനിലക്കാരനായും ചേര്‍ത്തല നഗരത്തില്‍ സജീവമായിരുന്ന സെബാസ്റ്റ്യനെ കടുത്ത പൊലീസ് കാവലിലായിരുന്നു എത്തിച്ചത്.

സെബാസ്റ്റ്യനെ എത്തിച്ചതറിഞ്ഞ് വലിയ കൂട്ടം ആളുകളും മാദ്ധ്യമങ്ങളും തെളിവെടുക്കുന്ന ഇടങ്ങളില്‍ എത്തിയിരുന്നു. സൗഹൃദക്കൂട്ടത്തിനിടയിലും നാട്ടിലും അമ്മാവന്‍ എന്നു വിളിപ്പേരുള്ള സെബാസ്റ്റ്യന്‍ കൂസലില്ലാതെയാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചത്. ഇയാളൊരു സീരിയല്‍ കില്ലറാണോയെന്നും സംശയിക്കുന്നുണ്ട്.

 

Back to top button
error: