NEWS

വന്‍ ലഹരിവേട്ട; എംഡിഎംഎയുമായി രണ്ടിടങ്ങളില്‍ നിന്നായി കോട്ടയത്ത് മൂന്ന് പേര്‍ പിടിയില്‍

കോട്ടയം: ഈരാറ്റുപേട്ടയിലും മണര്‍കാട്ടും പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍. ഈരാറ്റുപേട്ടയില്‍ നിന്ന് രണ്ട് പേരും മണര്‍കാട് നിന്നും ഒരാളുമാണ് അറസ്റ്റിലായത്. മലപ്പുറം കൊണ്ടോട്ടി ചെങ്ങോടന്‍ വീട്ടില്‍ സുബൈറിന്റെ മകന്‍ അബ്ദുള്ള ഷഹാസ് (31) ആണ് മണര്‍കാട് പൊലീസിന്റെ പിടിയിലായത്. 13.64 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചത്.

മണര്‍കാടുള്ള ഒരു ബാര്‍ ഹോട്ടലില്‍ ജീവനക്കാരും താമസക്കാരനും തമ്മില്‍ സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. സബ്ഇന്‍സ്പെക്ടര്‍ സജീറിന്റെ നേതൃത്വത്തില്‍ ഉച്ചയോടെ ഹോട്ടലില്‍ എത്തിയ പൊലീസ് സംഘം ഇവിടെ മുറിയെടുത്ത് താമസിച്ചിരുന്ന ഷഹാസിനെ ചോദ്യം ചെയ്തു. സംശയം തോന്നിയ പൊലീസ് മുറി അരിച്ചുപെറുക്കി, ഷഹാസിന്റെ ദേഹപരിശോധനയും നടത്തി.

Signature-ad

പരിശോധനയില്‍ സിപ്ലോക് കവറുകളിലാക്കി സൂക്ഷിച്ച 13.64 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ ചോദ്യംചെയ്ത് വരികയാണെന്ന് മണര്‍കാട് പൊലീസ് അറിയിച്ചു. ഇതുകൂടാതെ, ഷഹാസിനെതിരെ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലും കേസുകള്‍ വേറെ ഉണ്ട്.

ഈരാറ്റുപേട്ട വട്ടക്കയം വരിക്കാനിക്കുന്നേല്‍ ഇസ്മയിലിന്റെ മകന്‍ സഹില്‍ (31), ഈരാറ്റുപേട്ട ഇളപ്പുങ്കല്‍ പുത്തുപ്പറമ്പില്‍ വീട് യാസിന്റെ മകന്‍ യാമിന്‍ (28) എന്നവരാണ് ഈരാറ്റുപേട്ട പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഇരുവരും എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായത്. ഈരാറ്റുപേട്ട ടൗണിന് സമീപം അങ്കാളമ്മന്‍ കോവിലിന് സമീപംവെച്ചാണ് കാറില്‍ കടത്താന്‍ ശ്രമിച്ച 4.640 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്.

ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒമാരായ കെ.ജെ. തോമസ്, എസ്ഐ സന്തോഷ് ടി.ബി., എഎസ്ഐ ജയചന്ദ്രന്‍, സിപിഒമാരായ രാജേഷ് ടി.ആര്‍., സുധീഷ് എ.എസ്. എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹിലിനെയും യാമിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു. രണ്ടുകേസുകളിലും നിന്നായി 18.28 ഗ്രാം എംഡിഎംഎയാണ് ഇന്ന് കോട്ടയം ജില്ലയില്‍നിന്നും പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: