Breaking NewsCrimeLead NewsNEWS

മാട്രിമോണി സൈറ്റില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയെടുക്കും, വന്‍ തട്ടിപ്പ്, ഒരു മാസം നേടിയത് 4 ലക്ഷത്തിലധികം

കല്പറ്റ: മാട്രിമോണി സൈറ്റുകളില്‍നിന്ന് സ്ത്രീകളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ വിവാഹപരസ്യം നല്‍കി പണം തട്ടിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നേതാജി നഗര്‍ ശ്രീനാരായണപുരം പൊയ്കയില്‍ വീട്ടില്‍ മുഹമ്മദ് റമീസി(27)നെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തത്.

ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങളില്‍ മാട്രിമോണിയല്‍ ഗ്രൂപ്പുകളും വിവിധ സ്ഥാപനങ്ങളുടെ വ്യാജ അക്കൗണ്ടുകളും നിര്‍മിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ അക്കൗണ്ടുകളിലൂടെ ‘വരനെ ആവശ്യമുണ്ട്’ എന്ന് പരസ്യം നല്‍കും. ഇതിനായി വിവിധ മാട്രിമോണി സൈറ്റുകളില്‍നിന്ന് പെണ്‍കുട്ടികളുടെ ഫോട്ടോയും മറ്റു വിവരങ്ങളും ഇയാള്‍ കൈവശപ്പെടുത്തും. വിവാഹക്കാര്യം അന്വേഷിച്ച് ബന്ധപ്പെടുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ ചിത്രവും ഒപ്പം ജില്ലയുടെ പേരും അയച്ചുനല്‍കും. ഇയാളുടെ സഹായികള്‍തന്നെ ഇടപാടുകാരോട് സ്ത്രീകളുടെ ബന്ധുവാണ് എന്ന വ്യാജന സംസാരിച്ച് വിശ്വാസത്തിലെടുക്കും. തുടര്‍ന്ന് രജിസ്‌ട്രേഷനായി 1400 രൂപ വാങ്ങിക്കും. പണം വാങ്ങിക്കഴിഞ്ഞാല്‍ ഇടപാടുകാരനെ ബ്ലോക്ക്‌ചെയ്ത് ഒഴിവാക്കും. ഇത്തരത്തില്‍ തട്ടിപ്പിനിരയായ ചൂരല്‍മല സ്വദേശി വയനാട് സൈബര്‍ പോലീസില്‍ നല്‍കിയ പരാതിയാണ് തട്ടിപ്പിന്റെ ചുരുളഴിച്ചത്.

Signature-ad

തട്ടിപ്പിനിരയായ വ്യക്തി പിന്നീട് മറ്റൊരുനമ്പര്‍ മുഖേന റമീസിനെ ബന്ധപ്പെട്ടു. മുന്‍പ് അയച്ചുനല്‍കിയ പെണ്‍കുട്ടിയുടെ ഫോട്ടോതന്നെ തട്ടിപ്പുകാര്‍ മറ്റൊരുപേരില്‍ അയച്ചുനല്‍കി. ജില്ലയും മാറ്റി. ഇതോടെ തട്ടിപ്പനിരയായ വ്യക്തി സൈബര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാവുന്നത്.

പലരില്‍ നിന്നായി ചെറിയ തുകവാങ്ങി വലിയ തട്ടിപ്പാണ് റമീസ് നടത്തിയിരുന്നത്. ജൂണ്‍മാസത്തില്‍ മാത്രമായി മുന്നൂറോളം പേരില്‍ നിന്നായി ഇയാള്‍ നാലുലക്ഷത്തിലധികം രൂപയാണ് തട്ടിയതെന്ന് പോലീസ് പറഞ്ഞു.

1400 രൂപ നഷ്ടമായെന്ന് മനസ്സിലായാലും അധികമാരും പരാതിയുമായി പോകാത്തതും തട്ടിപ്പ് തുടരാന്‍ കാരണമായി. റമീസ് കഴിഞ്ഞ എട്ടുമാസമായിട്ട് തട്ടിപ്പ് തുടരുകയാണെന്നും സ്ത്രീകളുള്‍പ്പെടെ തട്ടിപ്പില്‍ സഹായികളുണ്ടെന്നും പോലീസ് പറഞ്ഞു. ഇതിനുമുന്‍പുള്ള തട്ടിപ്പുവിവരങ്ങള്‍ ശേഖരിച്ചുവരുകയാെണന്നും റമീസിന്റെ പേരില്‍ 27 പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലില്‍ വന്നിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷജു ജോസഫ്, എസ്‌ഐ ബിനോജ് സ്‌കറിയ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ സലാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ അരവിന്ദ്, മുഹമ്മദ് അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം ടൗണില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. കല്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: