Breaking NewsCrimeLead NewsNEWS

മീന്‍ വില്‍പ്പനയ്ക്കിടെ മൊട്ടിട്ട പ്രണയം; ഭര്‍ത്താവ് അറിഞ്ഞപ്പോള്‍ കാമുകനെതിരെ പീഡനക്കേസ് കൊടുത്തു; ജാമ്യത്തില്‍ ഇറങ്ങിയതോടെ നഗ്നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയില്‍ തുടങ്ങി; ആഷിക്കിനെ ഷിഹാബും ഷഹാനയും വകവരുത്തിയത് ഇങ്ങനെ

കൊച്ചി: ഇടക്കൊച്ചിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന വാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ കൊലപാതകത്തിനു
പിന്നിലും അവിഹിതം. പ്രണയം ഭീഷണയിലേക്ക് പോയപ്പോള്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു. അങ്ങനെ കാമുകനെ വകവരുത്തി. കാമുകിയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളുരുത്തി പെരുമ്പടപ്പ് പാര്‍ക്ക് റോഡില്‍ വഴിയകത്ത് ആഷിക്കിനെയാണ്(30) കൊലപ്പെടുത്തിയത്. ഇടക്കൊച്ചി പഷ്ണിത്തോട് തോപ്പില്‍ ഷിഹാബ് (39), ഭാര്യ ഷഹാന (32) എന്നിവരാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രിയാണ് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ചോര വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തനിക്ക് വാഹനാപകടം പറ്റിയതായി ആഷിക്ക് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ ആഷിക്ക് മരിച്ച നിലയിലായിരുന്നു എന്നാണു ഷഹാന പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹത തോന്നിയ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു.

Signature-ad

ഷഹാനയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിക്കൂടിയത്. അപകടത്തില്‍പ്പെട്ടതാണെന്ന് ഷഹാന പറഞ്ഞതോടെ, നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ എത്തുമ്പോള്‍ മരിച്ച നിലയിലായിരുന്നു. സംഭവം ആത്മഹത്യയാണെന്നാണ് ആദ്യം പോലീസും കരുതിയത്. പിന്നീട്, ആഷിഖിനെ കൊന്നതാണെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ, ഷഹാനയെയും ഭര്‍ത്താവ് ഷിഹാബിനെയും പോലീസ് ചോദ്യം ചെയ്തു. ഇതോടെ സത്യം തെളിഞ്ഞു.

കുറച്ചു കാലമായി ആഷിക്കും ഷഹാനയും പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് ഷിഹാബ്, ഷഹാനയെക്കൊണ്ട് ആഷിക്കിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പീഡന പരാതി കൊടുപ്പിച്ചു. തുടര്‍ന്ന്, ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ആഷിക്ക് തന്റെ പക്കലുള്ള ഷഹാനയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഷിഹാബിനെയും ഷഹാനയെയും നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് ഇരുവരും പൊലീസില്‍ നല്‍കിയ മൊഴി. ആഷിക്കിനെ കൊലപ്പെടുത്തുമെന്ന് ഷിഹാബ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ആഷിക്കിന്റെ ബന്ധുക്കള്‍ പറഞ്ഞു.

ആഷിഖിന്റെ രണ്ട് തുടകളിലും കാല്‍പാദത്തിലും ആഴത്തില്‍ മുറിവേറ്റിരുന്നു. കഴുത്തിലും പരിക്കേറ്റിരുന്നു. രക്തം വാര്‍ന്നൊഴുകിയാണ് ആഷിഖ് മരിച്ചത്. മാര്‍ക്കറ്റുകളില്‍ മീന്‍ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖും ഷഹാനയുമായി അടുക്കുകയായിരുന്നു. മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണര്‍ ഉമേഷ് ഗോയലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓണ്‍ലൈനായി വാങ്ങിയ ചെറിയ ബ്ലേഡ് കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ഷിഹാബും ഷഹാനയും കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മട്ടാഞ്ചേരി അസി. കമ്മീഷണര്‍ ഉമേഷ് ഗോയല്‍ പറഞ്ഞു. ആഷിക്കിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തങ്ങള്‍നഗര്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. യുവതിയുമായി ആഷിക് അടുപ്പത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ ആത്മഹത്യ ചെയ്തതാകും എന്നുമാണ് കുടുംബം കരുതിയത്. എന്നാല്‍, മൃതദേഹത്തില്‍ മുറിവുകള്‍ കണ്ടതോടെയാണ് കൊലപാതകമാണെന്ന സംശയം തോന്നിയതെന്ന് ആഷിക്കിന്റെ പിതാവ് പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: