KeralaNEWS

ചില്‍ ചില്ലാകാന്‍! തമിഴ്നാട് മോഡല്‍ പരിഗണനയില്‍; മദ്യവില്‍പനയില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍

തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. വിവാഹച്ചടങ്ങുകളിലും ഹാേട്ടലുകളിലും മലയോരമേഖലയിലെ 10 ടൂറിസം കേന്ദ്രങ്ങളിലും ഹൈക്കോടതി പ്ലാസ്റ്റിക് കുപ്പി നിരോധിക്കുകയും സര്‍ക്കാര്‍ അതു സംസ്ഥാന വ്യാപകമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. കാലി കുപ്പി ഔട്ട് ലെറ്റുകള്‍ വഴി തന്നെ തിരികെ ശേഖരിക്കുന്ന തമിഴ്‌നാട് മോഡലും ആലോചനയുണ്ട്.

വെള്ളിയാഴ്ച എക്‌സൈസ് വകുപ്പില്‍ ഇതിനായി യോഗം ചേര്‍ന്നിരുന്നു. പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ എക്‌സൈസ് വകുപ്പ് പലവട്ടം ശ്രമിച്ചിരുന്നു. മദ്യകമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ചില്ല് കുപ്പിയിലാക്കണമെങ്കില്‍ വലിയ ചെലവ് വരുമെന്നായിരുന്നു മദ്യ കമ്പനികളുടെ വാദം.

Signature-ad

ഹരിതകേരള മിഷന്‍ വഴി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതിരേഖ ബവ്കോ സി.എം.ഡി നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നു. 2017ല്‍ ക്ലീന്‍ കേരള കമ്പനി വഴി പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിജയിച്ചില്ല. തമിഴ്‌നാട്ടില്‍ ഒരു ക്വാര്‍ട്ടര്‍ കുപ്പി തിരിച്ചെടുക്കുമ്പോള്‍ ഉപഭോക്താവിന് മദ്യത്തിന്റെ ബില്ലില്‍ 10 രൂപയുടെ കുറവ് ലഭിക്കും. ഫുള്‍ബോട്ടില്‍ മദ്യം പ്ലാസ്റ്റിക് കുപ്പിയിലാക്കാന്‍ 9 രൂപയും ചില്ലു കുപ്പിയിലാക്കാന്‍ 38 രൂപ ചെലവ് ആകുമെന്നാണ് മദ്യകമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നത്. കുപ്പി തിരികെ ലഭ്യമാക്കിയാല്‍ ഈ പരാതി മാറിക്കിട്ടും.

തമിഴ്‌നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും ക്വാര്‍ട്ടര്‍ (180 എം.എല്‍) മദ്യംവരെ ചില്ലു കുപ്പിയില്‍ നല്‍കുമ്പോള്‍ അതിനേക്കാള്‍ കൂടിയ വിലയ്ക്ക് മദ്യം വില്‍ക്കുന്ന കേരളത്തില്‍ എല്ലാം പ്ലാസ്റ്റിക് കുപ്പിയിലാണ്. ക്വാര്‍ട്ടര്‍, പൈന്റ് (360) ബോട്ടിലുകള്‍ ഇപ്പോള്‍ ബെവ്‌കോയില്‍ ഇല്ല. മദ്യ വിപണനം പൂര്‍ണമായും ചില്ല് കുപ്പിയിലാക്കാനുള്ള നടപടികളുടെ ഭാഗമായി പ്രാഥമികയോഗം ചേര്‍ന്നുവെന്നും കൂടുതല്‍ ചര്‍ച്ചയിലൂടെ നടപടിയിലേക്ക് കടക്കുമെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു.

 

Back to top button
error: