ബങ്കര്‍വേധ മിസൈലുകള്‍ക്കും തൊടാനാകാത്ത ആഴത്തില്‍ ഇറാന്റെ ഫോര്‍ദോ ആണവ നിലയം; അറുപതു ശതമാനം ആണവ സമ്പുഷ്ടീകരണം; ഇസ്രയേല്‍ ചോര്‍ത്തിയ രഹസ്യങ്ങളില്‍ പര്‍വതാന്തര ടണലുകളുടെ രൂപരേഖയും; ട്രംപ് ലക്ഷ്യമിടുന്നതും ഫോര്‍ദോ; മറ്റു രണ്ട് ആണവ നിലയങ്ങളുടെ വൈദ്യുതിബന്ധം പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍ തന്ത്രം; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ടെഹ്‌റാന്‍: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഒന്നൊന്നായി തകര്‍ത്തിട്ടും പര്‍വതാന്തര്‍ഭാഗത്ത് ആഴത്തില്‍ ടണലുകള്‍ക്കുള്ളില്‍ നിര്‍മിച്ച ഫര്‍ദോ ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ തൊടാന്‍ ഇസ്രയേലിനു കഴിഞ്ഞിട്ടില്ല. ഇതു ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം എത്തുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരോക്ഷമായി വ്യക്തമാക്കിയിട്ടുണ്ട്. ഫര്‍ദോ ആണവ നിലയത്തിനു കേടുപാടുണ്ടാക്കാന്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കു കഴിഞ്ഞിട്ടില്ലെന്നു അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്.
ഇരുരാജ്യങ്ങള്‍ക്കിടയില്‍ തുടരുന്ന കടുത്ത സംഘര്‍ഷങ്ങള്‍ക്കിടെ ഇസ്രയേല്‍ തകര്‍ത്ത ആണവ കേന്ദ്രങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ഇതില്‍ ഏറ്റവും നിഗൂഢമെന്ന് അറിയപ്പെടുന്ന ഫോര്‍ദോയില്‍ രണ്ടായിരം സെന്‍ട്രിഫ്യൂഗുകളിലായി അറുപതു ശതമാനം ന്യൂക്ലിയര്‍ സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നാണു വിവരം. നാതന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണ നിലയങ്ങള്‍ക്ക് കാര്യമായ തകരാറാണ് ഇസ്രയേല്‍ ആക്രമണത്തിലുണ്ടായത്. ഇതിന്റെ കൂടുതല്‍ മിഴിവാര്‍ന്ന ഉപഗ്രഹ ചത്രങ്ങളും മാക്‌സാര്‍ ടെക്‌നോളജീസ് പുറത്തുവിട്ടു.

ഇറാനെതിരായ തുടര്‍ച്ചയായ ആക്രമണങ്ങളുടെ ലക്ഷ്യം അവരുടെ ആണവ, ബാലിസ്റ്റിക് പദ്ധതികള്‍ തകര്‍ക്കുക എന്നതാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അണുവിഘടനം അറുപതു ശതമാനംവരെ സാധ്യമാകുന്ന വിധത്തില്‍ യുറേനീയം സമ്പുഷ്ടീകരിക്കാന്‍ ഇറാനു കഴിഞ്ഞിട്ടുണ്ട്. ഇത് 90 ശതമാനത്തിലെത്തിയാല്‍ ആണവായുധം നിര്‍മിക്കാന്‍ കഴിയും.
ഇറാന്റെ ആണവ സമ്പുഷ്ടീകരണ പ്ലാന്റുകള്‍ ഉള്‍പ്പെടെ അതിന്റെ ആണവ സൈറ്റുകള്‍ പരിശോധിക്കുന്ന അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) ഇത് ഗുരുതരമായ ആശങ്കയുളവാക്കുന്നതാണെന്നു പറഞ്ഞു. ഈ തലത്തിലേക്കു സമ്പുഷ്ടീകരണം എത്തിച്ച മറ്റൊരു രാജ്യവും ആണവായുധം നിര്‍മിക്കാതിരുന്നിട്ടില്ല. ഇക്കാര്യല്‍ സാമൂഹിക ന്യായീകരണം സാധ്യമല്ലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
ടെഹ്‌റാന്‍ വളരെക്കാലമായി സിവിലിയന്‍ ആവശ്യങ്ങള്‍ക്കാണ് ആണവായുധം നിര്‍മിക്കുന്നതെന്നാണ് പറഞ്ഞിട്ടുള്ളത്. ആണവ നിര്‍വ്യാപന കരാറിലെ കക്ഷിയെന്ന നിലയില്‍ സമാധാനപരമായ ആവശ്യങ്ങള്‍ക്ക് യുറേനിയം സമ്പുഷ്ടീകരിക്കാന്‍ അവകാശമുണ്ടെന്നും ഇറാന്‍ വാദിക്കുന്നു. എന്നാല്‍, ഇറാന്റെ മണ്ണില്‍ ഉയര്‍ന്ന തോതില്‍ ചാര സാന്നിധ്യമുള്ള മൊസാദ് ഇക്കാര്യം സമ്മതിച്ചിട്ടില്ല. മുമ്പ് ഇവരുടെ പതിനായിക്കണക്കിനു പേജുകളുള്ള ആണ പദ്ധതിയുടെ ആര്‍ക്കൈവുകള്‍ ഇവര്‍ പുറത്തുവിടുകയും ചെയ്തു. അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഫയലുകള്‍ ഇസ്രയേല്‍ പുറത്തുവിട്ടത് ഇറാനെയും ഞെട്ടിച്ചിരുന്നു.

ഠ തനാന്‍സ് ആണവ കേന്ദ്രം
നതാന്‍സിലെ ഫ്യുവല്‍ എന്‍ റിച്ച്‌മെന്റ് പ്ലാന്റ് (ഇന്ധന സമ്പുഷ്ടീകരണ പ്ലാന്റ്- എഫ്ഇപി) യുറേനീയന്‍ സമ്പുഷ്ടീകരണത്തിനായി 50,000 സെന്‍ട്രിഫ്യുഗുകള്‍ സ്ഥാപിച്ച വിശാലമായ ഭൂര്‍ഗര്‍ഭ സംവിധാനമാണ്. ഭൂമക്കടയില്‍ നിരവധി നിലകളുള്ളതിനാല്‍ അതു നശിപ്പിക്കാന്‍ കഴിയുമോ എന്നതില്‍ സൈനിക വിദഗ്ധര്‍ക്കിടയില്‍ വലിയ സംശയം നിലനിന്നിരുന്നു. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് അവിടെ 17000 സെന്‍ട്രിഫ്യൂജുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ 13,500 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഞ്ചു ശതമാനം യുറേനിയന്‍ സമ്പുഷ്ടീകരണം നടക്കുന്നുണ്ടെന്നും വിവരങ്ങള്‍ പുറത്തുവന്നു.
കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ക്കുന്നതിനു പകരം ഇസ്രയേല്‍ തന്ത്രപരമായ നീക്കമാണ് നടത്തിയത്. നതാന്‍സിനെ പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുതി ശൃംഖലകള്‍ തകര്‍ത്തു. ഇലക്ട്രിക് സബ് സ്‌റ്റേഷന്‍, പ്രധാന വൈദ്യുതി വിതരണ കെട്ടിടം, ബാക്കപ്പ് ജനറേറ്ററുകള്‍ എന്നിവ തകര്‍ത്തെന്ന് ഉപഗ്രഹ ചിത്രങ്ങളിലും വ്യക്തമാണ്. ഇക്കാര്യം നേരത്തേ ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. വൈദ്യൂതി നിലച്ചതോടെ സെന്‍ട്രിഫ്യൂജുകള്‍ പൂര്‍ണമായും നശിക്കുകയോ ഗുരുതര കേടുപാടുകള്‍ സംഭവിക്കാനോ സാധ്യതയുണ്ടെന്നും ഗ്രോസി പറഞ്ഞു.
നതാന്‍സില്‍ ഭൂമിക്കു മുകളിലുള്ള പൈലറ്റ് ഫ്യൂവല്‍ എന്‍ റിച്ച്‌മെന്റ് പ്ലാന്റ് (പിഎഫ്ഇപി) ഏറ്റവും ചെറുതും ചെറിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുമാണ്. ഇത് ഇസ്രയേലിന്റെ ആക്രമണത്തില്‍ തകര്‍ന്നു. ദീര്‍ഘകാലം ഒരു ഗവേഷണ വികസന കേന്ദ്രമായിരുന്ന ഇത് മറ്റ് പ്ലാന്റുകളെ അപേക്ഷിച്ച് കുറച്ച് സെന്‍ട്രിഫ്യൂജുകള്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. കാസ്‌കേഡുകള്‍ എന്നു വിളിക്കുന്ന ചെറിയ യന്ത്രങ്ങളുമായിട്ടാണ് ഇതു കൂട്ടിയിണക്കിയിട്ടുള്ളത്. എന്നിരുന്നാലും 164 അതിനൂതന സെന്‍ട്രിഫ്യൂജുകളുള്ള പരസ്പര ബന്ധിതമായ പൂര്‍ണ വലുപ്പത്തിലലുള്ള രണ്ടു കാസ്‌കേഡുകള്‍ ഉണ്ടായിരുന്നു. ഇവ 60 ശതമാനംവരെ യുറേനിയം സമ്പുഷ്ടമാക്കി.

ഠ ഇസ്ഫഹാന്‍ സമ്പുഷ്ടീകരണ കേന്ദ്രം
ഇസ്ഫഹാനിലെ ആണവ സമുച്ചയത്തിലെ നാല് കെട്ടിടങ്ങള്‍ക്ക് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി ഐഎഇഎ അറിയിച്ചു. യുറേനിയം കണ്‍വേര്‍ഷന്‍ ഫെസിലിറ്റി (യുസിഎഫ്), യുറേനിയം ലോഹവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും ഇവിടെയാണു നടത്തിയിരുന്നത്. ആണവായുധ നിര്‍മാണത്തില്‍ ഏറെ നിര്‍ണായകമാണ് യുറേനിയം മെറ്റല്‍ ടെക്‌നോളജി. ഇറാന്‍ ആണവായുധം നിര്‍മിക്കാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ ‘വെപ്പണ്‍ ഗ്രേഡ്’ യുറേനിയത്തെ യുറേനിയം ലോഹമാക്കി മാറ്റേണ്ടതുണ്ട്. ‘യെല്ലോ കേക്ക് ‘ യുറേനിയത്തെ സമ്പുഷ്ടീകരണത്തിനായി സെന്‍ട്രിഫ്യൂജുകളിലേക്ക് യുറേനിയം ഹെക്‌സാഫ്‌ളൂറൈഡാക്കി മാറ്റും. ഇതാണു പിന്നീടു സമ്പുഷ്ടീകരിക്കുന്നത്. ഇഫ്‌സഹാന്‍ തകര്‍ത്തെങ്കില്‍ സമ്പുഷ്ടീകരിക്കാനുള്ള യുറേനിയത്തിന് ഇറാനു ക്ഷാമമുണ്ടാകും. അതല്ലെങ്കില്‍ മറ്റെവിടെയെങ്കിലുംനിന്ന് യുറേനിയം ഹെക്‌സാഫ്‌ളൂറൈഡ് ലഭിക്കാനുള്ള സംവിധാനമുണ്ടാകണം.

ഠ ഫോര്‍ദോയിലെ ഭൂഗര്‍ഭനിലയം
പര്‍വതത്തിന്റെ ആഴങ്ങളിലേക്കു കുഴിച്ചുണ്ടാക്കിയ നിലയത്തിലേക്ക് ഇറാന് ആക്രമണം അഴിച്ചുവിടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അതിന്റെ ഭൂപടമടക്കം ഇസ്രയേലിനു മനപാഠമാണ് എന്നതാണു പ്രധാനം. കാരണം, മുമ്പ് ആണവരേഖകള്‍ ഇസ്രയേല്‍ അടിച്ചുമാറ്റിയപ്പോള്‍ ഫോര്‍ദോയിലെ ടണലുകളുടെ പ്ലാനും സെന്‍ട്രിഫ്യൂജ് കാസ്‌കേഡുകളുടെയും സ്ഥാനമടക്കം അവര്‍ക്കു ലഭിച്ചിരുന്നു.
ഇതിത് ആക്രമണത്തില്‍ കേടുപാടു സംഭവിച്ചിട്ടില്ല. രണ്ടായിരം സെന്‍ട്രിഫ്യൂജുകളാണ് ഇവിടെയുള്ളത്. ഇതുപയോഗിച്ച് 60 ശതമാനംവരെ ആണവ സമ്പുഷ്ടീകരണം നടത്താന്‍ കഴിയും. ഏറ്റവും പുതിയ വിവരം അനുസരിച്ച് 166.6 കിലോ യുറേനിയം 60 ശതമാനംവരെ സമ്പുഷ്ടമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ സമ്പുഷ്ടമാക്കിയാല്‍ നാല് ആണവ ബോംബുകള്‍ നിര്‍മിക്കാം.
ആണവ കേന്ദ്രങ്ങള്‍ക്കു പിന്നാലെ കാര്‍ബോംബ് ആക്രമണങ്ങള്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 14 ഇറാനിയന്‍ ശാസ്ത്രജ്ഞരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒമ്പതുപേരുടെ പേരുകള്‍ ഇസ്രയേല്‍ പുറത്തുവിട്ടിരുന്നു. ഇവര്‍ ആണവായുധ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നവര്‍ ആയിരുന്നെന്നും ഇവരെ വധിച്ചത് ഇറാന്റെ ആണവ പദ്ധതിക്കു വലിയ തിരിച്ചടിയായെന്നും പറയുന്നു.
അപ്പോഴും ഇറാന്റെ ആണവ മുന്നേറ്റങ്ങളെ തടയാന്‍ ഇതു മതിയാകില്ലെന്നാണു വിലയിരുത്തുന്നത്. ആണവായുധങ്ങളെക്കുറിച്ചുള്ള അറിവ് അടുത്ത തലമുറ ശാസ്ത്രജ്ഞന്‍മാര്‍ക്കുമുണ്ട്. ഭൗതിക സാഹചര്യങ്ങള്‍ തകര്‍ക്കുന്നതിലൂടെ പുരോഗതി പ്രാപിക്കുന്നതു തടസപ്പെടുത്താന്‍ കഴിയുമെങ്കിലും ശാശ്വതമല്ലെന്നും ചൂണ്ടിക്കാട്ടുന്നു.