NEWSWorld

‘പുട്ടിന് ഭ്രാന്താണ്, അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്; എനിക്ക് ഇഷ്ടപ്പെടുന്നില്ല’

വാഷിങ്ടന്‍: യുക്രെയ്നിനെതിരായ റഷ്യന്‍ ആക്രമണം ശക്തമാക്കുന്നതിനിടെ വ്‌ലാഡിമിര്‍ പുട്ടിനെ ‘ഭ്രാന്തന്‍’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുക്രെയ്‌നില്‍ നടക്കുന്ന അക്രമണത്തിനു മറുപടിയായി റഷ്യയ്ക്കെതിരായ ഉപരോധങ്ങള്‍ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

യുദ്ധം ആരംഭിച്ചതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്‌നില്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുട്ടിനെ’ഭ്രാന്തന്‍’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്നെ ആക്രമിച്ച് കീഴടക്കാനുള്ള ഏതൊരു ശ്രമവും റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇതോടെ റഷ്യ-യുഎസ് ബന്ധം കൂടുതല്‍ മോശമായി.

Signature-ad

”പുട്ടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അയാള്‍ക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അയാള്‍ ഒരു ഭ്രാന്തനായി. അനാവശ്യമായി ആളുകളെ കൊല്ലുന്നു. ഞാന്‍ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. ഒരു കാരണവുമില്ലാതെ യുക്രെയ്‌നിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. യുക്രെയ്ന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ച് യുക്രെയ്ന്‍ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്.

ഇതു ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. പക്ഷേ, പുട്ടിന്‍ അങ്ങനെ ചെയ്താല്‍ അത് റഷ്യയുടെ പതനത്തിലേക്ക് നയിക്കും. പുട്ടിന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഞാന്‍ സന്തുഷ്ടനല്ല. അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നു. പുട്ടിന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. യുക്രെയ്ന്‍ നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് ആളുകളെ കൊല്ലുകയാണ്, എനിക്ക് അത് ഒട്ടും ഇഷ്ടമല്ല” ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. സെലെന്‍സ്‌കിയുടെ സംസാരരീതി ശരിയല്ലെന്നായിരുന്നു ട്രംപിന്റെ വിമര്‍ശനം. ”അദ്ദേഹത്തിന്റെ വായില്‍നിന്നു വരുന്നതെല്ലാം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എനിക്ക് അത് ഇഷ്ടമല്ല, അത് നിര്‍ത്തുന്നതാണ് നല്ലത്. യുദ്ധം തുടങ്ങുന്ന സമയത്ത് ഞാന്‍ ആയിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. യുദ്ധം തുടങ്ങാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു. ഇത് സെലെന്‍സ്‌കിയുടെയും പുട്ടിന്റെയും ബൈഡന്റെയും യുദ്ധമാണ്, ട്രംപിന്റെ യുദ്ധമല്ല.” ട്രംപ് പറഞ്ഞു.

Back to top button
error: