‘ബലൂചില്‍ തീവ്രവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇന്ത്യ’; ഭീകര ക്യാമ്പുകള്‍ തകര്‍ത്തതിന്റെ നാണക്കേട് തീര്‍ക്കാര്‍ ആരോപണം കടുപ്പിച്ച് പാകിസ്താന്‍; ‘പിടിയിലായ അബ്ദുള്‍ മജീദിന് പരിശീലനം നല്‍കി, പിന്നില്‍ മേജര്‍ സന്ദീപ് അടക്കം നാലുപേര്‍’; ജാഫര്‍ എക്‌സ്പ്രസ് അട്ടിമറിയുടെ ഉത്തരവാദിത്വവും ഇന്ത്യയുടെ തലയില്‍!

ഇസ്ലാമാബാദ്: പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തതിനു പിന്നാലെ ലോകത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കെതിരേ ആരോപണങ്ങളുമായി സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി. ബലൂചിസ്താനില്‍ പാക്ക് സൈന്യത്തിന്റെ നിരന്തര പരാജയത്തിനു പിന്നാലെയാണ് ഇന്ത്യക്കെതിരേ വിമര്‍ശനം കടുപ്പിക്കുന്നത്. ഇന്ത്യ പാകിസ്താനില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുകയാണെന്നും ആരോപിക്കുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താനെതിരേ തെളിവുകളൊന്നുമില്ലെന്നും മറിച്ച് ഇന്ത്യ പാകിസ്താനില്‍ ‘ടെറര്‍ നെറ്റ് വര്‍ക്ക്’ സജീവമാക്കുകയാണെന്നും പാക് സുരക്ഷാ ഏജന്‍സി ഇതിനുള്ള തെളിവുകള്‍ കൈമാറിയെന്നും ചൗധരി പറഞ്ഞു.
ബലൂചിസ്താനില്‍ തീവ്രവാദം നടത്തുന്നവര്‍ക്ക് ഇന്ത്യ സര്‍വ പിന്തുണയും നല്‍കുകയാണെന്നും തെഹ്രീക്-ഇ-താലിബാന്‍, മറ്റ് സ്വതന്ത്ര ഭീകരവാദികള്‍ക്കും സഹായം നല്‍കുന്നതിന്റെ തെളിവുകള്‍ പക്കലുണ്ടെന്നും ചൗധരി പറയുന്നു. അഫ്ഗാനില്‍നിന്ന് അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനിടെ 54 ടിടിപി പോരാളികളെ പാക് സൈന്യം കൊലപ്പെടുത്തി. ഇവര്‍ക്ക് ഇന്ത്യയാണു പ്രോത്സാഹനം നല്‍കുന്നത്. കഴിഞ്ഞ ദിവസം പിടിയിലായ അബ്ദുള്‍ മജീദിനു പരിശീലനം നല്‍കിയത് ഇന്ത്യയാണ്. ഇവര്‍ക്കുള്ള സ്‌ഫോടക വസ്തുക്കള്‍, ഐഇഡികള്‍ എന്നിവ നല്‍കുന്നത് ഇന്ത്യയാണ്. ഇവര്‍ സാധാരണക്കാരെയടക്കം ലക്ഷ്യമിടുന്നു. ഇന്ത്യ പാകിസ്താനില്‍ ഭീകരശൃംഖല പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നതിന് ഉദാരണം ഇനിയുമുണ്ടെന്നും ചൗധരി പറയുന്നു.

ഝലം നഗരത്തിലെ ബസ് ടെര്‍മിനലില്‍ അക്രമം നടത്താന്‍ പദ്ധതിയിടുന്നതിനിടെയാണു മജീദ് പിടിയിലായത്. ഇയാളില്‍നിന്ന് ഒരു ഐഇഡിയും രണ്ടു മൊബൈല്‍ ഫോണുകളും 70,000 പാകിസ്താന്‍ രൂപയും പിടിച്ചെടുത്തു. ഇവരുടെ കൂട്ടത്തില്‍ നാല് ഇന്ത്യന്‍ പ്രവര്‍ത്തകരുമുണ്ട്. ഇവര്‍ ഇന്ത്യന്‍ സൈനിക ഇന്റലിജന്‍സിന്റെ ഭാഗമാണെന്നും ചൗധരി ആരോപിക്കുന്നു.
ALSO READ
കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മേജര്‍ സന്ദീപാണ് മജീദിനെ റിക്രൂട്ട് ചെയ്തത്. ജെസിഒ സുബേദാര്‍ സുഖ് വീന്ദറിനായിരുന്നു ഇയാളുടെ ചുമതല. ആക്രമണത്തിനു മേജര്‍ സന്ദീപും സുബേദാര്‍ സുഖ് വീന്ദറും മജീദിനെ ചുമതലപ്പെടുത്തി. ആദില്‍ അമല്‍ എന്നയാളും തിരിച്ചറിയാത്ത ഇന്ത്യന്‍ സൈനികനും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മജീദും മറ്റുള്ളവരും തമ്മിലുള്ള സംഭാഷണങ്ങളും ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് അട്ടിമറി ശ്രമങ്ങളില്‍ മജീദിനു പങ്കുണ്ടെന്നും ആരോപിക്കുന്നു.
സെപ്റ്റംബറില്‍ ഭീംബര്‍ ജില്ലയിലെ പര്‍ണാലയില്‍ മജീദിന് ആദ്യത്തെ ഐഇഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) എത്തിച്ചു. ഒക്ടോബര്‍ 13 ന് ബാഗ് ജില്ലയിലെ പിര്‍ കാന്തിയില്‍ സൈനിക വാഹനം ആക്രമിക്കാനാണ് മജീദ് ഉപയോഗിച്ചത്. മൂന്ന് പാകിസ്ഥാന്‍ ആര്‍മി സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് അദ്ദേഹത്തിന് 1,80,000 രൂപ ലഭിച്ചു.
നവംബര്‍ 22 ന് ഹെഡ് മാറാലയ്ക്ക് സമീപമാണ് രണ്ടാമത്തെ ഐഇഡി എത്തിച്ചത്. ഓപ്പറേഷനില്‍ ഉപയോഗിച്ച ഡ്രോണ്‍ തകര്‍ന്നുവീണു. ഇതിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് വീണ്ടും നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഇതിന് 656,000 രൂപ ലഭിച്ചു.
മാര്‍ച്ച് 18 ന് കോട്ലിക്ക് സമീപം മൂന്നാമത്തെ ഐഇഡി ആക്രമണം നടത്താന്‍ മജീദ് പദ്ധതിയിട്ടു. അടുത്ത ദിവസം സ്‌കൂള്‍ കുട്ടികള്‍ സംശയാസ്പദമായ ഒരു പാക്കേജ് കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തു. സ്ഥലത്തുനിന്ന് രണ്ട് ഐഇഡികള്‍ കണ്ടെത്തി. നാലാമത്തെ ഐഇഡി ഏപ്രില്‍ 22 ന് നദാലയ്ക്ക് സമീപം എത്തിച്ചു. ബര്‍ണാലയിലോ ഭീംബറിലോ ഉള്ള ഒരു ബസ് സ്റ്റേഷന്‍ ലക്ഷ്യമിടാന്‍ മജീദിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും യാത്രക്കാരുടെ തിരക്ക് കൂടുതലായതിനാല്‍ ഝലം തെരഞ്ഞെടുക്കുകയായിരുന്നെന്നും ചൗധരി ആരോപിക്കുന്നു. ഇതെല്ലാം ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദമാണെന്നാണ് പാകിസ്താന്റെ ആരോപണം. ജാഫര്‍ എക്‌സ്പ്രസ് ആക്രമണത്തിന്റെയും പിന്നില്‍ ഇന്ത്യയാണെന്ന അടിസ്ഥാന രഹിതമായ ആരോപണവും ചൗധരി വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.
ALSO READ