IndiaNEWS

കോണ്‍ഗ്രസ് നിര്‍ദേശിച്ചില്ല, എന്നിട്ടും പ്രതിനിധി സംഘത്തില്‍ കേന്ദ്രം ഉള്‍പ്പെടുത്തി; ബഹുമതിയെന്ന് തരൂര്‍

ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു പിന്തുണ നല്‍കുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇന്ത്യ അയ്ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിനെ നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് നിര്‍ദേശിച്ച പേരുകള്‍ ജയറാം രമേശ് പുറത്തുവിട്ടു. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, ഗൗരവ് ഗഗോയ്, സയ്ദ് നസീര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. എന്നാല്‍, കേന്ദ്രം പുറത്തുവിട്ട പട്ടികയില്‍ തരൂരിന്റെ പേരുണ്ടായിരുന്നു. സര്‍ക്കാര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയത് ബഹുമതിയായി കാണുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു. ദേശീയ താല്‍പര്യമുള്ള വിഷയങ്ങളില്‍ മാറിനില്‍ക്കാനാകില്ലെന്നും തരൂര്‍ എക്‌സില്‍ കുറിച്ചു.

വിദേശത്തേക്ക് സംഘത്തെ അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാര്‍ട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് അതൃപ്തി അറിയിച്ചതായാണ് സൂചന. വിദേശത്തേക്ക് അയയ്ക്കേണ്ട സംഘത്തില്‍ ഉള്‍പ്പെടുത്തേണ്ട ആളുകളെക്കുറിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കോണ്‍ഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സമൂഹമാധ്യമത്തില്‍ കുറിച്ചു. പട്ടിക നല്‍കാന്‍ നിര്‍ദേശിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് ഈ നാലുപേരുകള്‍ കൈമാറിയതായും ജയറാം രമേശ് പറഞ്ഞു.

Signature-ad

ഏഴു സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതില്‍ ഒന്നിനെ നയിക്കാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തി. യുകെയുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് നിര്‍ദേശം. കേരളത്തില്‍ നിന്ന് ശശി തരൂര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, ജോണ്‍ ബ്രിട്ടാസ് എന്നീ എംപിമാരും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗള്‍ഫിലേക്കും 3 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.

10 ദിവസത്തെ ദൗത്യത്തിനു മുന്‍പ് എംപിമാര്‍ക്കു വിദേശകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം നല്‍കും. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സംഘത്തിനു ബിജെപി എംപി രവിശങ്കര്‍ പ്രസാദ് നേതൃത്വം നല്‍കും. മുന്‍ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സംഘത്തെ നയിക്കും. കനിമൊഴി (ഡിഎംകെ), സുപ്രിയ സുളെ (എന്‍സിപി) എന്നിവരും ഓരോ സംഘങ്ങളെ നയിക്കും. പാക്കിസ്ഥാനും വിവിധ ഭീകരസംഘടനകള്‍ക്കുമെതിരെ നടപടിക്കുള്ള നീക്കങ്ങള്‍ യുഎന്നില്‍ ഉള്‍പ്പെടെ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: