CrimeNEWS

അമ്പലത്തറയിലെ 17 വയസുകാരിയുടെ തിരോധാനം: എല്ലിന്‍ കഷ്ണം രേഷ്മയുടേത് തന്നെ; 15 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

കാസര്‍കോട്: അമ്പലത്തറയിലെ 17 വയസുകാരി രേഷ്മയുടെ തിരോധാനത്തില്‍ 15 വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല.

എന്നാല്‍, പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തുകയും ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിക്കുകയുമായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. 2010ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്ലസ് ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതെയാവുകയായിരുന്നു. ഇത് സംബന്ധിച്ച് രേഷ്മയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി.

Signature-ad

പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാല്‍, ആദ്യ ഘട്ടത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശേഷം ഹേബിയസ് കോര്‍പസ് ആയി ആദ്യകേസ് ഫയല്‍ ചെയ്തു. 2022 വരെ ആ കേസ് തുടര്‍ന്ന് പോയി. എന്നാല്‍ കേസ് തൃപ്തികരമല്ലെന്നും സിബിഐയ്ക്ക് വിടണമെന്നും കാണിച്ച് 2023ല്‍ വീണ്ടും ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ശേഷം 2024 ഡിസംബറില്‍ രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

Back to top button
error: