Breaking NewsIndiaLead NewsNEWSNewsthen SpecialWorld

‘ഭീകരതയ്‌ക്കെതിരായ അമേരിക്കയുടെ ആഗോള യുദ്ധം’ ഇന്ത്യക്കാര്‍ കൊല്ലപ്പെടുമ്പോള്‍ ബാധമാകാത്തത് എന്തുകൊണ്ട്? അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധങ്ങളില്‍ യുഎസിന് ലോകത്തിന്റെ ഏകപക്ഷീയ പിന്തുണ; 4000 പേരെ പാകിസ്താനിലും കൊന്നു; ഇന്ത്യ ചിതറിത്തെറിക്കുമ്പോള്‍ ചര്‍ച്ച മാത്രം; ഇരട്ടത്താപ്പിന്റെ ചരിത്രം ഇങ്ങനെ

വീണ്ടും ഇന്ത്യ ഇരയാക്കപ്പെടുമ്പോഴും ലോകം സംയമനം പാലിക്കാന്‍ ആവശ്യപ്പെടും. ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധം പാശ്ചാത്യ ജീവന്‍ നഷ്ടമാകുമ്പോഴേ ബാധകമാകൂ എന്ന തത്വം അപ്പോഴും ഉയര്‍ന്നുവരും

ന്യൂഡല്‍ഹി: 2001 സെപ്റ്റംബര്‍ 11ന്, ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണത്തില്‍ ഏകദേശം 3,000 അമേരിക്കക്കാര്‍ കൊല്ലപ്പെടുന്നത് ലോകം ഭീതിയോടെയാണ് കണ്ടത്. അമേരിക്കയില്‍ നിന്നുള്ള പ്രതികരണവും ഉടനടിയുണ്ടായി. 26 ദിവസത്തിനുള്ളില്‍ അല്‍-ഖ്വയ്ദയ്ക്ക് അഭയം നല്‍കിയിരുന്ന താലിബാന്‍ ഭരണകൂടത്തെ തകര്‍ക്കാന്‍ അവര്‍ അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തി. ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധമെന്ന പേരില്‍ അമേരിക്കയുടെ നടപടികള്‍ കൊണ്ടാടി.

രണ്ടു പതിറ്റാണ്ടോളം നീണ്ടുനിന്ന യുദ്ധത്തില്‍ അമേരിക്കയ്ക്കു ചെലവ് രണ്ടു ട്രില്യണ്‍ ഡോളറില്‍ അധികം. ആഗോളതലത്തില്‍ അപഹരിച്ചത് എട്ടുലക്ഷത്തിലധികം ജീവനുകള്‍. 47,000 അഫ്ഗാന്‍ സിവിലിയന്‍മാരും ഏഴായിരത്തിലധികം അമേരിക്കന്‍ സര്‍വീസ് അംഗങ്ങളും ഉള്‍പ്പെടുന്നു. എന്നിട്ടും ന്യായീകരണം ലളിതമായിരുന്നു- തീവ്രവാദം എവിടെയുണ്ടോ അവിടെ ഇല്ലാതാക്കണം.

Signature-ad

എന്നാല്‍, തീവ്രവാദ ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി അമേരിക്കതന്നെ പ്രഖ്യാപിച്ചിട്ടുള്ള പാകിസ്താന്‍ ആസ്ഥാനമായ സംഘങ്ങളാല്‍ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ ലോകം പെട്ടെന്നു സ്വരം മാറ്റും. 9/11 ന് ശേഷമുള്ള യുഎസ് നടപടികളെ നയിച്ച ധാര്‍മ്മികതയും സംയമനവും ചര്‍ച്ചകളും ആഹ്വാനങ്ങളും സ്വരം മാറ്റുന്നു. ഇന്ത്യക്കാര്‍ മരിക്കുമ്പോള്‍ അത് ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധമായും മാറുന്നില്ല!

അമേരിക്ക ആക്രമിക്കപ്പെട്ടപ്പോള്‍ യുദ്ധം പ്രഖ്യാപിച്ചു. ആരും ചോദ്യങ്ങള്‍ ഉയര്‍ത്തിയില്ല. ഏകപക്ഷീയവും വിനാശകരവും വേഗമേറിയതുമായിരുന്നു അഫ്ഗാന്‍ അധിനിവേശം. 9/11 ന് മറുപടിയായി, 2001 ഒക്ടോബര്‍ ഏഴിനു യുഎസ് ഓപ്പറേഷന്‍ എന്‍ഡ്യൂറിംഗ് ഫ്രീഡം ആരംഭിച്ചു. നാറ്റോയുടെയും ഡസന്‍ കണക്കിന് സഖ്യകക്ഷികളുടെയും പിന്തുണയോടെ, യുഎന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുന്നതായി അമേരിക്ക പ്രഖ്യാപിച്ചു.

ദൗത്യം അല്‍-ഖ്വയ്ദയെ ലക്ഷ്യം വയ്ക്കുന്നതിനപ്പുറം വേഗത്തില്‍ വികസിച്ചു. താലിബാനെതിരായ ഒരു പൂര്‍ണ തോതിലുള്ള യുദ്ധമായി മാറി. ആദ്യ കുറച്ച് വര്‍ഷങ്ങളില്‍ മാത്രം 15,000-ത്തിലധികം അഫ്ഗാന്‍ സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. 2021-ല്‍ യുഎസ് പിന്‍വാങ്ങുമ്പോഴേക്കും, അഫ്ഗാന്‍ മരണസംഖ്യ 170,000-ത്തിലധികമായി ഉയര്‍ന്നിരുന്നു.

അതില്‍ ഉള്‍പ്പെടുന്നവര്‍: 47,000+ സിവിലിയന്മാര്‍, 66,000 അഫ്ഗാന്‍ സൈനികരും പോലീസും. 51,000 താലിബാന്‍, പ്രതിപക്ഷ പോരാളികള്‍.  2,400+ യുഎസ് സര്‍വീസ് അംഗങ്ങള്‍. ഇത്രയും വലിയ മനുഷ്യസംഖ്യയുണ്ടായിട്ടും പിന്തുണച്ചു കൊണ്ടായിരുന്നു ആഗോള പ്രതികരണങ്ങള്‍. നീതിക്കുവേണ്ടിയെന്ന നിലയിലായിരുന്നു ആഖ്യാനങ്ങള്‍.

2003ല്‍, സദ്ദാം ഹുസൈന് കൂട്ട നശീകരണ ആയുധങ്ങള്‍ (വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍സ്- ഡബ്ല്യുഎംഡി) ഉണ്ടെന്ന് ആരോപിച്ച് ഇറാഖ് ആക്രമിച്ചു. ഈ ആയുധങ്ങള്‍ ഒരിക്കലും കണ്ടെത്തിയില്ല. 9/11 മായി നേരിട്ടുള്ള ബന്ധമില്ല. താലിബാനും അല്‍ക്വയ്ദയുമില്ല. എന്നിട്ടും, യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ അധിനിവേശം നടന്നു. രണ്ടുലക്ഷത്തിലധികം സിവിലിയന്മാര്‍ മരിച്ചു. അമേരിക്ക കുഴപ്പത്തിലായപ്പോള്‍ ആഗോള യുദ്ധത്തിന്റെ കീഴില്‍ ന്യായീകരണവുമെത്തി.

സന്ദേശം വ്യക്തമായിരുന്നു: അമേരിക്കയ്ക്ക് ഭീഷണി നേരിടുമ്പോള്‍, അത് പ്രവര്‍ത്തിക്കുന്നു. തെളിവുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും. യുഎന്നിന്റെ അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും. ആഗോള അംഗീകാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും.

ഠ അതിര്‍ത്തികളില്ലാത്ത യുദ്ധം

പാകിസ്ഥാന്റെ ഗോത്രമേഖലകള്‍ മുതല്‍ യെമന്‍, ലിബിയ, സൊമാലിയ വരെ, ഭീകരതയ്ക്കെതിരായ യുദ്ധത്തിന്റെ ഉത്തരവിന്റെ കീഴില്‍ യുഎസ് ആയിരക്കണക്കിന് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഈ ആക്രമണങ്ങള്‍ പലപ്പോഴും കുട്ടികള്‍ ഉള്‍പ്പെടെ സാധാരണക്കാരെ കൊന്നൊടുക്കി.

2004 നും 2018 നും ഇടയില്‍ പാകിസ്താനില്‍ മാത്രം യുഎസ് ഡ്രോണ്‍ ആക്രമണങ്ങളില്‍ 2,500 നും 4,000 നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നാനൂറുമുതല്‍ ആയിരംവരെ സിവിലിയന്‍മാരുമുണ്ടെന്ന് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം പറയുന്നു. എന്നിട്ടും ഈ ആക്രമണങ്ങള്‍ക്കെല്ലാം ന്യായീകരണമുണ്ടായിരുന്നു. യുക്തി ലളിതവും: നിലനില്‍ക്കുന്ന ഭീഷണികളെല്ലാം ഇല്ലാതാക്കാന്‍ യുഎസിന് അധികാരമുണ്ട്.

ഠ ഇന്ത്യ ആക്രമിക്കപ്പെടുമ്പോള്‍ ചര്‍ച്ച

അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് ഇന്ത്യ. പ്രത്യേകിച്ചു പാക് പിന്തുണയുളള ഗ്രൂപ്പുകളില്‍നിന്ന്. അതില്‍ ചിലതു പരിഗണിക്കാം.

1993 മുംബൈ സ്‌ഫോടനങ്ങള്‍: 257 പേര്‍ കൊല്ലപ്പെട്ടു, 1,400-ലധികം പേര്‍ക്ക് പരിക്കേറ്റു ദാവൂദ് ഇബ്രാഹിം ആസൂത്രണം ചെയ്തു, ഇപ്പോള്‍ പാകിസ്ഥാനില്‍ പരസ്യമായി താമസിക്കുന്നു.

2001 പാര്‍ലമെന്റ് ആക്രമണം: ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ പ്രവര്‍ത്തകര്‍ നടത്തിയത്. യുദ്ധത്തിന്റെ വക്കിലെത്തി.

2008 മുംബൈ ആക്രമണം: വിദേശികള്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടു. ആക്രമണകാരികള്‍ക്ക് പാകിസ്ഥാനില്‍ പരിശീലനം ലഭിച്ചവരും പാകിസ്ഥാന്‍ സൈനിക സ്ഥാപനവുമായി ബന്ധമുള്ളവരുമായിരുന്നു.

2016 ഉറി ആക്രമണം: 19 സൈനികര്‍ കൊല്ലപ്പെട്ടു.

2019 പുല്‍വാമ ആക്രമണം: ജെയ്ഷെ-ഇ-മുഹമ്മദ് അവകാശപ്പെട്ട ചാവേര്‍ ബോംബാക്രമണത്തില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.

2025 പഹല്‍ഗാം കൂട്ടക്കൊല: സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഡസന്‍ കണക്കിന് പേര്‍ കൊല്ലപ്പെട്ടു. ഈ കേസുകളില്‍ ഓരോന്നിലും കുറ്റവാളികള്‍ക്കു ശിക്ഷ നല്‍കാതെ പാകിസ്താന്‍ മുന്നോട്ടുപോയി.

ഠ ഇന്ത്യയുടെ പ്രതികരണം

എന്നാല്‍, ഇന്ത്യയുടെ പ്രതികരണം അളന്നുമുറിച്ചതായിരുന്നു. അമേരിക്കയില്‍നിന്നു വ്യത്യസ്തമായി കാണുന്നയിടത്തു ബോംബിടുന്നതിനു പകരം എല്ലാ അന്താരാഷ്ട്ര നിയമങ്ങളും അനുസരിച്ചു. അതിശക്തമായി പ്രതികരിച്ചപ്പോഴും ആള്‍നാശം കുറയ്ക്കാന്‍ ലക്ഷ്യമിട്ടു.

2016 സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍: ഭീകര വിക്ഷേപണ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ ഇന്ത്യന്‍ പ്രത്യേക സേന നിയന്ത്രണ രേഖ (എല്‍ഒസി) മുറിച്ചുകടന്നു.

2019 ബാലകോട്ട് വ്യോമാക്രമണം: സിവിലിയന്മാരെ ഉപദ്രവിക്കാതെ, പാകിസ്ഥാനുള്ളിലെ ജെയ്ഷെ-ഇ-മുഹമ്മദ് പരിശീലന ക്യാമ്പില്‍ ഇന്ത്യ ബോംബിട്ടു.

ഈ നടപടികളെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി വിശേഷിപ്പിച്ചെങ്കിലും അന്താരാഷ്ട്ര സമൂഹം പിന്തിരിപ്പിക്കാന്‍ മാത്രം നിലകൊണ്ടു. പാകിസ്താനെ ആഗോള തലത്തില്‍ ആരും അപലപിച്ചില്ല. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിനും ആരും ധാര്‍മിക പിന്തുണ നല്‍കിയില്ല.

ഠ കാപട്യം വ്യക്തമാണ്

യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 അമേരിക്ക പ്രയോഗിച്ചപ്പോള്‍ അത് രണ്ട് യുദ്ധങ്ങള്‍ക്കും അതിര്‍ത്തി കടന്നുള്ള ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും കാരണമായി. ഇന്ത്യ അതേവകുപ്പ് പ്രയോഗിക്കുമ്പോള്‍ അവര്‍ സംയമനത്തെക്കുറിച്ചു മാത്രം പ്രസംഗിച്ചു. നീതിക്കുവേണ്ടിയുള്ള നടപടിയെടുക്കാന്‍ ആവശ്യപ്പെടേണ്ടതിനു പകരം അക്രമികള്‍ക്ക് അഭയം നല്‍കുന്ന രാഷ്ട്രവുമായി ചര്‍ച്ച നടത്താന്‍ ആവശ്യപ്പെടുന്നു.

ഠ ആഗോള യുദ്ധം- പക്ഷേ, എല്ലാവര്‍ക്കുമില്ല!

9/11ല്‍ അമേരിക്കയില്‍ ആക്രമണം- അഫ്ഗാനിസ്താനില്‍ സമ്പൂര്‍ണ യുദ്ധം. ഇറാഖില്‍ മാരകായുധങ്ങളുണ്ടെന്നു പറഞ്ഞു യുദ്ധം. എല്ലാവരുടെയും പിന്തുണ അമേരിക്കയ്ക്ക്.

2002 മുംബൈ ആക്രമണം. ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടിയില്ല. ആഗോള സമൂഹം സംയമനം ആവശ്യപ്പെട്ടു. പുല്‍വാമയ്ക്കു പിന്നാലെ ഇന്ത്യ ഭീകര ക്യാമ്പുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ ‘ഇരുവിഭാഗവും’ ശാന്തരാകാന്‍ ആഹ്വാനം ചെയ്യുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഒരു ആക്രമണം നടന്നാല്‍, അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. ഇന്ത്യയില്‍ സംഭവിച്ചാല്‍, അത് ഒരു പ്രാദേശിക പ്രശ്‌നമാണ്. ഇരട്ടത്താപ്പിന് ഇതിലധികമെന്ത്?

ഭീകരതയ്‌ക്കെതിരായ യുദ്ധത്തില്‍ ആരു ജീവനാണു വില? അമേരിക്കയുടെ ആഗോള യുദ്ധം ലോകത്തെ പുനര്‍നിര്‍മിച്ചു. എല്ലായ്‌പ്പോഴും അവര്‍ ഇടപെട്ട രാജ്യങ്ങള്‍ പഴയതിലും മോശമായി. അവരുടെ യുദ്ധം ഒരു കാര്യം വ്യക്തമാക്കി- അമേരിക്കന്‍ പൗരന്‍മാര്‍ പ്രതികാരം ചെയ്യും. ശത്രുക്കള്‍ ശിക്ഷിക്കപ്പെടും. പക്ഷേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിട്ടും നിരന്തരം പരീക്ഷിക്കപ്പെട്ടിട്ടും ഇന്ത്യക്ക് അതേ തത്വത്തിന്റെ ആനുകൂല്യം അപൂര്‍വമാണ്. നിശബ്ദതയേക്കാള്‍ അസഹനീയമായി ഭീകരതയുടെ സ്‌പോണ്‍സര്‍മാരുമായി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെടുന്നു. വീണ്ടും ഇന്ത്യ ഇരയാക്കപ്പെടുമ്പോഴും ലോകം സംയമനം പാലിക്കാന്‍ ആവശ്യപ്പെടും. ഭീകരതയ്‌ക്കെതിരായ ആഗോള യുദ്ധം പാശ്ചാത്യ ജീവന്‍ നഷ്ടമാകുമ്പോഴേ ബാധകമാകൂ എന്ന തത്വം അപ്പോഴും ഉയര്‍ന്നുവരും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: