കരിമണല്‍ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് സമയന്‍സ് അയയ്ക്കാത്തത് എന്തുകൊണ്ട്? കേസുകള്‍ സുപ്രീം കോടതിയിലും തോറ്റതോടെ പുതിയ ആരോപണം; മുഖ്യമന്ത്രിക്ക് വീണയെക്കൂടാതെ മകന്‍കൂടിയുണ്ടെന്ന് അറിയിക്കാനാണോ സമന്‍സ് എന്നും കെ. അനില്‍ കുമാര്‍
പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു എന്നു വാര്‍ത്തയില്‍ പറയുന്നു. എത്ര രൂപ, ഏത് അക്കൗണ്ടില്‍ എന്നു കൈമാറിയെന്നു കൂടി വ്യക്തമാക്കണം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ് അയച്ചെന്ന വാര്‍ത്ത തെളിയിക്കാന്‍ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അഗം കെ. അനില്‍ കുമാര്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു നടുവിലാണു മനോരമ മാസപ്പടി വാര്‍ത്തയുമായി ഇറങ്ങിയതെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ കള്ളപ്പണം കരിമണല്‍ കമ്പനിയില്‍നിന്നു കടത്തിയതില്‍ ചോദ്യമില്ലേയെന്നും അനില്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. മുഖ്യമന്ത്രിയോ കേരള സര്‍ക്കാരോ നാളിതുവരെ കരിമണല്‍ കമ്പനിക്ക് അനുകൂലമായ ഒരു ചെറുകാര്യം പോലും ചെയ്തിട്ടില്ല എന്ന സത്യം സുപ്രീം കോടതി പറഞ്ഞത് മനോരമക്കുള്ള സമ്മാനം കൂടിയാണ്. കരിമണല്‍ കേസില്‍ കള്ളപ്പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് ഇഡി സമന്‍സ് അയയ്ക്കാത്തത് ഡീല്‍ അല്ലേയെന്നും അനില്‍ കുമാര്‍ ചോദിക്കുന്നു.
പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു എന്നു വാര്‍ത്തയില്‍ പറയുന്നു. എത്ര രൂപ, ഏത് അക്കൗണ്ടില്‍ എന്നു കൈമാറിയെന്നു കൂടി വ്യക്തമാക്കണം. സംസ്ഥാന സര്‍ക്കാരിനു വിദേശ പണം സ്വീകരിക്കാന്‍ അവകാശമില്ല. സംസ്ഥാന സര്‍ക്കാര്‍ പണം വാങ്ങിയിട്ടില്ല. വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരാറുകാരനെ കണ്ടെത്തിയിട്ടില്ല. സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് തനിക്ക് മുന്‍കൂറായി ലഭിച്ച പണത്തില്‍ നിന്നു നാലിലൊന്നു കോണ്‍സുലേറ്റ് പറഞ്ഞ പ്രകാരം തിരിച്ചുനല്‍കിയതായി കണ്ടെത്തിയത് അറിഞ്ഞിട്ടില്ലെന്നും അനില്‍കുമാര്‍ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
മുഖ്യമന്ത്രിയുടെ മകളെ വിട്ടു. മകന്റെ പിന്നാലെ മനോരമ. പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിനു നടുവിലാണു മനോരമ ‘മാസപ്പടി’ വാര്‍ത്തയുമായി രംഗത്തിറങ്ങിയത്. യഥാര്‍ത്ഥത്തില്‍ കരിമണല്‍ കമ്പനിയില്‍നിന്നും കള്ളപ്പണം കൈപ്പറ്റിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് രേഖപ്പെടുത്തിയ ഒരു രേഖയായിരുന്നു മനോരമ വാര്‍ത്തയുടെ ഉറവിടം.
ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പടെ യുഡിഎഫ് നേതാക്കള്‍ കള്ളപ്പണം കരിമണല്‍ കമ്പനിയില്‍ നിന്നും കടത്തിയതില്‍ മനോരമക്ക് യാതൊരു ചോദ്യവും ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനം കരിമണല്‍ കമ്പനിയുമായി ബിസിനസ്സ് കരാര്‍ ഉണ്ടാക്കി ബാങ്ക് അക്കൗണ്ടുവഴി നിയമപ്രകാരം നികുതിയടച്ച് നടത്തിയ ഇടപാട് ‘മാസപ്പടി’ എന്ന ടാഗ് ലൈനില്‍ മനോരമ നല്‍കി. എന്നിട്ടെന്തായി?
1. മുഖ്യമന്ത്രിയോ കേരള സര്‍ക്കാരോ നാളിതുവരെ കരിമണല്‍ കമ്പനിക്ക് അനുകൂലമായ ഒരു ചെറുകാര്യം പോലും ചെയ്തിട്ടില്ല എന്ന സത്യം സുപ്രീം കോടതി പറഞ്ഞത് മനോരമക്കുള്ള സമ്മാനം കൂടിയാണ്.
2. തങ്ങള്‍ക്ക് സേവനം കിട്ടിയെന്ന് കമ്പനി ഉടമകള്‍ ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡില്‍ സത്യവാങ്ങ്മൂലം നല്‍കിയത് മറച്ചു
ബോര്‍ഡ് ഉണ്ടാക്കിയ ‘രേഖ’ യെന്ന സാധനം ഉപയോഗിച്ച് നുണ പ്രചാരണം നടത്തുന്നതു തടഞ്ഞതു മൂന്നു കോടതികളാണ്. ബിജെപി സംസ്ഥാന സെക്രട്ടറി ഷാണ്‍ ജോര്‍ജിനെതിരെ ഉണ്ടായി കോടതി വിധികള്‍. മനോരമക്കും ബാധകം.
3. എസ്എഫ്‌ഐഒ കള്ളക്കളി നടത്തി ഒരു വ്യാജ കുറ്റപത്രം കൊടുത്തത്
ദില്ലി കോടതി കണ്ടു പിടിച്ച് അവരെ വിലക്കിയത് മനോരമ അറിഞ്ഞിട്ടില്ല.
4. കോടതി വിധികള്‍ വഴിയാണു ദുരാരോപണം പൊളിഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നതു പോലെ
ബിജെപി യുമായി ഡീല്‍ ഉണ്ടാക്കിയിട്ടല്ല.
5. മുഖ്യമന്ത്രിക്കോ സിപിഐ എമ്മിനോ ഡീല്‍ ഉണ്ടായിരുന്നെങ്കില്‍ കരി വന്നൂരില്‍ സിപിഐഎം പ്രതിയാകില്ലല്ലോ? അവിടെ പാര്‍ടിയെ ഒരു ചുക്കും ചെയ്യാനാകില്ല. പോയി പണി നോക്കാന്‍ മോദിയോട് പറഞ്ഞെന്നു പറയുക.
6. പതിനെട്ടായിരം കോടി രൂപായുടെ തെരഞ്ഞെടുപ്പ് ബോണ്ട് ഒറ്റയടിക്ക് വിഴുങ്ങിയ കോണ്‍ഗ്രസ്സ് + ബിജെപി കൂട്ടുകെട്ട് ഇന്ത്യയിലെ കുത്തുകമുതലാളി വര്‍ഗവാഴ്ചയുടെ കാവല്‍ക്കാരാണ്. അവരെ വിശുദ്ധരാക്കാനാണ് കുത്തക വര്‍ഗത്തിനായി മനോരമ പണിയെടുക്കുന്നത്.
7. മനോരമക്ക് ഓര്‍മ്മയുണ്ടെങ്കില്‍ പഴയ ഒരു നുണ വാര്‍ത്ത ഓര്‍ക്കണം.
മുഖ്യ മന്ത്രിയുടെ മകന്‍ വിവേക് കിരണിന് ജോലിയുള്ള അബുദാബിയിലെ ബാങ്കില്‍ മുഖ്യമന്ത്രിയുടെ മകള്‍ നടത്തുന്ന എക്സാ ലോജിക്ക് കമ്പനി വക അക്കൗണ്ടില്‍ ലാവ്‌ലിന്‍ കമ്പനിയും മറ്റൊരു കമ്പനിയും കോടികള്‍ നിക്ഷേപിച്ചു എന്നായിരുന്നു വാര്‍ത്ത.
മനോരമ ചാനലില്‍ ഞാന്‍ ചോദിച്ചു. അക്കൗണ്ട് നമ്പര്‍ ഏത്? മനോരമക്കറിയില്ല. എത്ര കോടി. മനോരമക്കറിയില്ല. എവിടുന്നു കിട്ടി ഈ നുണ- ഇ.ഡി.വൃത്തങ്ങള്‍. കള്ളമാണെങ്കില്‍ പിണറായി കേസു കൊടുക്കാത്തതെന്ത്? ഇതാണു്മാധ്യമ നിലവാരം. എന്തു നുണയും എഴുതാം. മനോരമ ഒരു നുണ തട്ടി. കുറുക്കന്മാര്‍ ഓരിയിടുന്നതു പോലെ മറ്റു മാധ്യമങ്ങള്‍. കള്ളപ്പണം കൈപ്പറ്റിയ കൊള്ളക്കാരായ യുഡിഎഫ് നേതാക്കള്‍ പ്രസ്താവനയുമായി ഇറങ്ങും. ഡീല്‍ ആണത്രേ.
കരിമണല്‍ കേസില്‍ കള്ളപ്പണം കൈപ്പറ്റിയ യുഡിഎഫ് നേതാക്കള്‍ക്ക് ഇഡി സമന്‍സില്ലാത്തത് ഡീല്‍ അല്ലേ?
ഇനി മകന്റെ പേരിലെ സമന്‍സ്. അയാള്‍ക്ക് എന്തിനു സമന്‍സ് അയയ്ക്കണം? അയാളുടെ പേരില്‍ എന്താണു പരാതി. ആരെങ്കിലും പരാതി നല്‍കിയോ? അയാളുടെ പേരില്‍ എന്തു കേസ്?
ലൈഫ്മിഷന്‍ കേസ്
ഒക്ടോ: 11നു മനോരമയുടെ മുന്‍ പേജില്‍ ഒരു വാര്‍ത്തയുണ്ട്. അതു തെളിയിക്കാന്‍ മനോരമ പത്രാധിപരാട് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. സി പിഐഎം സംസ്ഥാന സമിതിയംഗം എന്ന നിലയില്‍
ആധികാരികമായി പറയട്ടെ. നിങ്ങള്‍ എഴുതിയത് പച്ച നുണ. ഈ വരികള്‍ നോക്കുക.
‘ലൈഫ്മിഷന്‍ കേസ്’ എന്ന പീസ്. ‘പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് യുഎഇ കോണ്‍സുലേറ്റ് മുഖേന സംസ്ഥാന സര്‍ക്കാരിനു പണം കൈമാറിയിരുന്നു’.
ചോദ്യം: എത്ര രൂപ, ഏത് അക്കൗണ്ടില്‍? എന്നു കൈമാറി?
ഉത്തരം: സംസ്ഥാന സര്‍ക്കാരിനു വിദേശ പണം സ്വീകരിക്കാന്‍ അവകാശമില്ല. സംസ്ഥാന സര്‍ക്കാര്‍ പണം വാങ്ങിയിട്ടില്ല. വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കരാറുകാരനെ കണ്ടെത്തിയിട്ടില്ല. സന്തോഷ് ഈപ്പന്‍ കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് തനിക്ക് മുന്‍കൂറായി ലഭിച്ച പണത്തില്‍ നിന്നു നാലിലൊന്നു കോണ്‍സുലേറ്റ് പറഞ്ഞ പ്രകാരം തിരിച്ചുനല്‍കിയതായി കണ്ടെത്തിയത് മനോരമ അറിഞ്ഞിട്ടില്ല.
മിസ്റ്റര്‍ പത്രാധിപര്‍, ലൈഫ് മിഷനില്‍ കേരള സര്‍ക്കാരിനെതിരെ ഒരു തെറ്റും കണ്ടു പിടിക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല. കാരണം ഒരു നയാ പൈസപോലും സര്‍ക്കാര്‍ കൈപ്പറ്റുകയുണ്ടായില്ല. ഇതു പോലും അറിയാത്തയാളാണോ വാര്‍ത്തയെഴുതിയ മിഥുന്‍ എം.കുര്യാക്കോസ്.
നിങ്ങളുടെ വാര്‍ത്തയില്‍ വിശ്വസിക്കാവുന്ന ഒരു വസ്തുത മുഖ്യമന്ത്രിക്ക് മകള്‍ വീണയെ കൂടാതെ വിവേക് എന്നൊരു മകന്‍ കൂടിയുണ്ട് എന്നതാണു. അതു തെളിയിക്കാന്‍ ‘കൈപ്പടയിലെഴുതിയ ‘ഒരു സമന്‍സ് വേണ്ടിയിരുന്നില്ല. മനോരമ ഇനിയും ഞങ്ങളെ വേട്ടയാടും. അത് നിങ്ങള്‍ നിര്‍ത്തിയാല്‍ നിങ്ങള്‍ ഇല്ലാതാകും എന്നത് ഞങ്ങള്‍ക്കുമറിയാം. പക്ഷെ
മുന്‍ പേജില്‍ എഴുതിയത് അക്ഷരത്തെറ്റല്ല. പച്ചനുണ. മാധ്യമ ധാര്‍മ്മികത എന്നു പറയുന്ന നിങ്ങള്‍ അതേ സ്ഥലത്ത് ഒരു മറുപടിയെഴുതി സ്വന്തം വരിക്കാരോട് നീതി പുലര്‍ത്തണം. മകളെ വേട്ടയാടി തീര്‍ന്നപ്പോള്‍
മകന്റെ നേരെ തിരിഞ്ഞതു നിങ്ങളുടെ ഗതികേടുകൊണ്ടാണ്: ഒരു കൊച്ചുമകനെ മുഖ്യമന്ത്രിക്കൊപ്പം കാണാറില്ലേ? അതിനെയെങ്കിലും വെറുതെ വിടുമോ?
അഡ്വ. കെ. അനില്‍കുമാര്‍, സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം.






