IndiaNEWS

വെള്ളത്തിനും ഭക്ഷണത്തിനും അധികവില ഈടാക്കിയതിന് പരാതി നല്‍കി; ട്രെയിനിനുള്ളില്‍ യൂട്യൂബറെ മര്‍ദിച്ച് പാന്‍ട്രി ജീവനക്കാരന്‍, മുഖംതിരിച്ച് പോലീസും റെയില്‍വേയും

മുബൈ: റെയില്‍വെയില്‍ നല്‍കിയ ഭക്ഷണത്തിനും വെള്ളത്തിനും അധികവില ഈടാക്കിയതില്‍ പരാതി നല്‍കിയ യൂട്യൂബര്‍ക്ക് നേരെ പാന്‍ട്രി ജീവനക്കാരുടെ അതിക്രമം. ഹേംകുണ്ട് എക്സ്പ്രസിലാണ് അക്രമം നടന്നത്. ട്രാവല്‍ വ്ളോഗറായ വിഷാല്‍ ശര്‍മയാണ് അക്രമം നടന്നതായി പറയുന്ന വീഡിയോ എക്സില്‍ പോസ്റ്റ് ചെയ്തത്. ക്രൂരമായി മര്‍ദിച്ചതായും കൊല്ലുമെന്ന്് ഭീഷണിപ്പെടുത്തിയതായും ശര്‍മ ആരോപിച്ചു.

ഇന്ത്യന്‍ റെയില്‍വെയുടെ എസി കോച്ചിലെ സുരക്ഷയാണിത്. ട്രയിനില്‍ ഭക്ഷണത്തിനും കുപ്പി വെള്ളത്തിനും അമിത വില ഈടാക്കുന്നതില്‍ പരാതി നല്‍കിയതിനാണ് എന്നെ കൊല്ലാന്‍ ശ്രമിച്ചതെന്നും കൈയ്യില്‍ മുറിവ് പറ്റിയതായി കാണുന്ന വീഡിയോയില്‍ ശര്‍മ ആരോപിച്ചു.

Signature-ad

ശര്‍മ പോസ്റ്റ് ചെയ്ത മറ്റു വീഡിയോകളില്‍ വെള്ളവും ഇന്‍സ്റ്റന്റ് നൂഡില്‍സും വാങ്ങിക്കുന്നതും പണം നല്‍കുന്നതുമടക്കമുള്ള ദൃശ്യങ്ങള്‍ കാണാം. അമിതവിലയാണ് ഈടാക്കുന്നതെന്ന് വീഡിയോയില്‍ തന്നെ ശര്‍മ വിശദീകരിക്കുന്നുണ്ട്. പിന്നീടാണ് റെയില്‍വെയില്‍ പരാതി നല്‍കുന്നത്. വിഷയത്തില്‍ നടപടിയെടുക്കാമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തു.

പിന്നീടാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ശര്‍മയെ മൂന്ന് പാന്‍ട്രി ജീവനക്കാര്‍ വിളിച്ചെഴുന്നേല്‍പിച്ചതും അക്രമിക്കുന്നതും. മറ്റു യാത്രക്കാര്‍ ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടില്ലായെന്നും വീഡിയോയില്‍ കാണാം.

ജമ്മു കശ്മീരിലെ കത്വയിലിറങ്ങി പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് സഹകരിച്ചില്ലായെന്ന് ശര്‍മ യൂട്യൂബില്‍ പ്രസിദ്ധീകരിച്ച വീഡിയോയില്‍ പറയുന്നു. റെയില്‍വെ അധികാരികളെ സഹായത്തിനായി വിളിച്ചിട്ടും സഹായം ലഭിച്ചില്ലെന്നും ശര്‍മ ആരോപിച്ചു. മയ് ഏഴിന് പോസ്റ്റ് ചെയ്ത വീഡിയോ അഞ്ച് മണിക്കൂറിനുള്ളില്‍ 72,000 ആളുകള്‍ കാണുകയും 2,000ത്തോളം കമന്റുകള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: