NEWSWorld

ലഹോറില്‍ സ്‌ഫോടനം; പാക്കിസ്ഥാന് ‘കൂനിന്മേല്‍ കുരുവായി’ ബലൂച് ലിബറേഷന്‍ ആര്‍മി, 14 സൈനികരെ വധിച്ചു

ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറിനു പിന്നാലെ പാക്കിസ്ഥാന്റെ കിഴക്കന്‍ നഗരമായ ലഹോറില്‍ സ്‌ഫോടനം. പാക്ക് പ്രാദേശിക മാധ്യമമായ ജിയോ ന്യൂസ് സ്‌ഫോടനത്തിന്റെ വാര്‍ത്ത പുറത്തുവിട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ മറ്റു വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ തലസ്ഥാനമാണ് ലഹോര്‍ നഗരം. കഴിഞ്ഞ ദിവസം ഇന്ത്യ ഓപറേഷന്‍ സിന്ദൂറിലൂടെ തകര്‍ത്ത 2 ഭീകരപരിശീലന കേന്ദ്രങ്ങള്‍ പഞ്ചാബ് പ്രവിശ്യയിലായിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തില്‍ സ്‌ഫോടനം നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലഹോറില്‍ ഇന്ത്യക്കെതിരെ വന്‍ സൈനിക പടയൊരുക്കം നടക്കുന്നതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അതിനിടെ, ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). 14 പാക്ക് സൈനികരാണ് ബിഎല്‍എയുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുമായി കിഴക്കന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ബലൂചിസ്ഥാനിലെ തന്നെ ആഭ്യന്തര സംഘര്‍ഷം ഷെഹബാസ് ഷെരീഫ് ഭരണകൂടത്തിന് തലവേദനയാകുന്നത്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ബോളാനിലും കെച്ചിലും നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നത്.

Signature-ad

ബലൂച് ലിബറേഷന്‍ ആര്‍മിയുടെ സ്‌പെഷ്യല്‍ ടാക്റ്റിക്കല്‍ ഓപ്പറേഷന്‍സ് സ്‌ക്വാഡ് (എസ്ടിഒഎസ്) ആണ് ബോലാനില്‍ വച്ച് നിയന്ത്രിത ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്. സ്‌ഫോടനത്തില്‍ സൈനിക വാഹനം പൂര്‍ണമായും തകര്‍ന്നു.

Back to top button
error: