
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന തകര്‍ത്ത ഭീകര ക്യാംപുകള്‍ മലയാളികള്‍ ഉള്‍പ്പെട്ട 2008 കശ്മീര്‍ റിക്രൂട്ട്മെന്റ് സംഭവവുമായി ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ കേരളത്തില്‍ നിന്നുള്‍പ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്തെന്ന സംഭവത്തില്‍ പരാമര്‍ശിക്കപ്പെട്ട സ്ഥലങ്ങളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സേന ആക്രമണം നടത്തിയത്.
2008 ഒക്ടോബറില്‍ നാല് മലയാളി യുവാക്കള്‍ കശ്മീരില്‍ അതിര്‍ത്തി സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന വിവരത്തത്തെുടര്‍ന്നാണ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത്. കണ്ണൂര്‍ സ്വദേശികളായ ഫായിസ്, ഫയാസ്, മലപ്പുറം സ്വദേശികളായ അബ്ദുള്‍ ജബ്ബാര്‍, അബ്ദുള്‍ റഹീം, എറണാകുളം സ്വദേശി യാസീന്‍ എന്നിവരെയാണ് തടിയന്റെവിട നസീറിന്റെ നേതൃത്വത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബയില്‍ എത്തിയത്. വടക്കന്‍ കേരളത്തില്‍ സംഘടിപ്പിച്ച വിവിധ ക്യാംപുകളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്തത്.

കാശ്മീരിലെ കുപ്വാരയില്‍ നാല് മലയാളി യുവാക്കള്‍ 2008 ഒക്ടോബറില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് കേരളത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബ റിക്രൂട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഫായിസ്, ഫയാസ്, അബ്ദുള്‍ റഹീം, യാസീന്‍ എന്നിവരായിരുന്നു ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അബ്ദുള്‍ ജബ്ബാര്‍ പിന്നീട് ഹൈദരാബാദില്‍ നിന്നും പിടിയിലാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്ക് കേരളത്തില്‍ നേരിട്ട് ചിലബന്ധങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കെ പി സുബൈര്‍ എന്ന അയ്യൂബിലേക്ക് ആയിരുന്നു അന്വേഷണം എത്തിയത്. കേരളത്തില്‍ ലഷ്‌കറിന്റെ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്ന വ്യക്തിയാണ് സുബൈര്‍ എന്നായിരുന്നു കണ്ടെത്തല്‍.
20 പ്രതികളുള്ള കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ പാക് സ്വദേശി അബൂറൈഹാന്‍ വാലി, സാബിര്‍ എന്ന അയ്യൂബ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ത്ത മുരുഡ്ക്കിലെ മസ്ജിദ് വാ മര്‍കസ് ഇന്ത്യ തൂക്കിക്കൊന്ന ഭീകരന്‍ അജ്മല്‍ കസബിന് പരിശീലനം നല്‍കിയ കേന്ദ്രമാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.