Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഇന്ത്യയുടെ റഫാല്‍; പാകിസ്താന് ചൈനയുടെ ജെ-10; ഇന്ത്യക്ക് ഇസ്രായേല്‍ യുദ്ധ ഡ്രോണ്‍; പാകിസ്താന് തുര്‍ക്കിയുടേതും; പുല്‍വാമയ്ക്കുശേഷം ഇരുരാജ്യങ്ങളും വന്‍തോതില്‍ കരുത്തുകൂട്ടി; തുടങ്ങിയാല്‍ പരിമിത മേഖലയിലാകില്ല യുദ്ധം; രഹസ്യായുധങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ധര്‍

ഇതിനുമുമ്പ് 1948, 1956, 1971 എന്നീ വര്‍ഷങ്ങളിലും ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. കശ്മീരിന്റെ പേരിലുള്ള യുദ്ധങ്ങളായിരുന്നു ഇതെല്ലം. എന്നാല്‍, 1990നുശേഷം ഇരു രാജ്യങ്ങളുടെയും 'പ്രൊഫൈലി'ല്‍ മാറ്റമുണ്ടായി. രണ്ടുപേരും ആണവ ആയുധങ്ങള്‍ സ്വന്തമാക്കിയതോടെയായിരുന്നു ഇത്. കശ്മീര്‍ ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലമെന്ന ഖ്യാതിയും സ്വന്തമാക്കി

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം അനുദിനം വര്‍ധിക്കുന്നതിനിടെ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അതു മുമ്പുണ്ടായതുപോലെ ലളിതമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. ഇരു രാജ്യങ്ങളും അവരുമായി അടുപ്പമുള്ള രാജ്യങ്ങളില്‍നിന്നു വാങ്ങിയ ആധുനിക യുദ്ധേപകരണങ്ങളും വിമാനങ്ങളും ന്യൂക്ലിയര്‍ രാജ്യങ്ങളെന്ന പ്രശ്‌നവും ഉയര്‍ത്തിക്കാട്ടിയാണ് പൂര്‍ണ യുദ്ധത്തിലേക്കു നീങ്ങിയാലുള്ള പ്രത്യാഖാതങ്ങളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്നത്.

2019ലെ പുല്‍വാമ ആക്രമണത്തിനുശേഷമുള്ള ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തങ്ങളുടെ ആയുധശേഷി കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചെറിയ യുദ്ധമുണ്ടായാല്‍ പോലും അതു മുമ്പത്തേതുപോലെ ഏതെങ്കിലും ചെറിയ മേഖലയിലേക്ക് ഒതുങ്ങാന്‍ സാധ്യതയില്ലെന്നും ഇവര്‍ പറയുന്നു.

Signature-ad

പഹല്‍ഗാം ആക്രമണത്തിനുശേഷം ഇന്ത്യ പാകിസ്താനെ ആക്രമിക്കാനുള്ള നീക്കങ്ങളിലാണെന്നാണ് ആ രാജ്യം നിരന്തരമായി ആരോപിക്കുന്നത്. പാകിസ്താന്റെ ഭീകരരോടുള്ള അനുഭാവത്തിനെതിരേ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിട്ടും ആക്രമണത്തില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്നാല്‍, ഇന്ത്യ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി യുദ്ധ വിമാനങ്ങളുടെ പരീക്ഷണപ്പറക്കലുമായി ഏതു സമയത്തും ആക്രമിക്കുമെന്ന സൂചന നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അവര്‍ കരുതുന്നതിലും അപ്പുറം ആക്രമണമുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്.

2019ല്‍ ഇന്ത്യന്‍ സൈനിക വ്യൂഹത്തിനുനേരെ പുല്‍വാമയിലുണ്ടായ ആക്രമണമാണ് ഇതിനുമുമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്കു നയിച്ചത്. ഇതിനു തിരിച്ചടിയെന്നോണും ഭീകര ക്യാമ്പുകള്‍ തകര്‍ത്തെന്ന് ഇന്ത്യ അവകാശപ്പെടുകയും ചെയ്തിരുന്നു. രണ്ടു ദിവസത്തെ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വിമാനം പാകിസ്താന്‍ വെടിവച്ചിട്ടിരുന്നു.

ഇതിനുമുമ്പ് 1948, 1956, 1971 എന്നീ വര്‍ഷങ്ങളിലും ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. കശ്മീരിന്റെ പേരിലുള്ള യുദ്ധങ്ങളായിരുന്നു ഇതെല്ലം. എന്നാല്‍, 1990നുശേഷം ഇരു രാജ്യങ്ങളുടെയും ‘പ്രൊഫൈലി’ല്‍ മാറ്റമുണ്ടായി. രണ്ടുപേരും ആണവ ആയുധങ്ങള്‍ സ്വന്തമാക്കിയതോടെയായിരുന്നു ഇത്. കശ്മീര്‍ ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലമെന്ന ഖ്യാതിയും സ്വന്തമാക്കി.

ഇരു രാജ്യങ്ങളും എതിര്‍പ്പുകളിലേക്കു കടക്കാത്തിടത്തോളം കാലം ആണവായുധങ്ങളെക്കുറിച്ചു ചിന്തിക്കില്ല. എന്നാല്‍, പരിമിതമായ സംഘര്‍ഷം പോലും ഇന്നത്തെ സാഹചര്യത്തില്‍ ഉണ്ടാക്കാവുന്ന നഷ്ടം ചില്ലറയാകില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ക്രാഫ്റ്റുകള്‍, മിസൈല്‍, ഡ്രോണുകള്‍ എന്നിവയും രംഗപ്രവേശം ചെയ്യും. ഇന്ത്യയും പാകിസ്താനും ഇക്കാര്യത്തില്‍ ഏറെക്കുറെ തുല്യരാണ്. ഇന്ത്യയുടെ ശേഷിയനുസരിച്ചു കൂടുതല്‍ ദിവസം യുദ്ധം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞേക്കും. എന്നാല്‍, 2019നെ അപേക്ഷിച്ചുള്ള സാഹചര്യങ്ങളെക്കുറിച്ച് ഇരു രാജ്യങ്ങള്‍ക്കും ബോധ്യമുണ്ടാകുമെന്നാണു കരുതുന്നതെന്നു വാഷിംഗ്ടണിലെ സ്റ്റിംസണ്‍ സെന്ററിലെ സൗത്ത്-ഏഷ്യ പ്രോഗ്രാം ഫെലോ ഫ്രാങ്ക് ഓ ഡൊണല്‍ പറയുന്നു.

കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു മികച്ച സ്ഥാനത്താണു തങ്ങളെന്നാണ് ഇരു രാജ്യങ്ങളും കരുതുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ മാത്രമേ ഇത് എത്രത്തോളമാകുമെന്നു കാണാന്‍ കഴിയൂ. ഇന്ത്യ റഷ്യന്‍ ജെറ്റുകളെ ആശ്രയിച്ചതാണ് 2019ലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണു കരുതുന്നത്. ഇതിനുശേഷം 36 ആധുനിക റഫാല്‍ പോര്‍ വിമാനങ്ങള്‍ സ്വന്തമാക്കി. ഫ്രാന്‍സിലെ ഏറ്റവും ആധുനികമായ യുദ്ധവിമാനമാണിത്. കൂടുതല്‍ എണ്ണത്തിന് ഓര്‍ഡറും നല്‍കിയിട്ടുണ്ട്.

അതുപോലെതന്നെ ചൈനയുടെ ജെ-10 യുദ്ധ വിമാനങ്ങളാണ് പാകിസ്താന്‍ ഉപയോഗിക്കുന്നത്. 2022ല്‍ പുറത്തിറക്കിയ ഇവ റഫാലിനു തുല്യമാണ്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ കണക്ക് അനുസരിച്ച് 20 ജെ-10 പോര്‍ വിമാനങ്ങള്‍ പാകിസ്താന്റെ പക്കലുണ്ട്. റഫാലിനെപ്പോലെ എയര്‍-ടു-എയര്‍ ശേഷിയുള്ള പിഎല്‍ 15 മിസൈലുകള്‍ തൊടുക്കാന്‍ ഇതില്‍നിന്നു കഴിയും.

അതുപോലെതന്നെ റഷ്യയുടെ എസ്-400 മൊബൈല്‍ ആന്റി-എയര്‍ക്രാഫ്റ്റ് മിസൈല്‍ സംവിധാനം ഇന്ത്യയുടെ പക്കലുണ്ട്. ഇതിനു സമാനമായി എച്ച്ക്യു-9 എന്ന ചൈനീസ് എയര്‍ക്രാഫ്റ്റ് വേധ മിസൈല്‍ സംവിധാനം പാകിസ്താനുമുണ്ട്. എന്നല്‍, ഇത് ഇന്ത്യയുടേതിനേക്കാള്‍ ഒരുപടി താഴെയാണെന്നു മാത്രം.

2019 നെ അപേക്ഷിച്ച് ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങള്‍ മികച്ചതാണെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മില്‍ നേരിട്ടുള്ള യുദ്ധമൊഴിവാക്കാന്‍ ശ്രമിക്കുമെന്നാണു കരുതുന്നതെന്നു ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മുന്‍ എയര്‍ വൈസ് മാര്‍ഷലും ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസ് ഡയറക്ടര്‍ ജനറലുമായ അനില്‍ ഗോലാനി പറഞ്ഞു.

ചൈനീസ് നിര്‍മിത പിഎല്‍ 15 മിസൈലുകള്‍ ഇതിനുമുമ്പ് ഉപയോഗിച്ചിട്ടില്ല. പാശ്ചാത്യ-ചൈനീസ് സാങ്കേതിവ വിദ്യയുടെ മിശ്രണമായിരിക്കും ഇതെന്നാണു കരുതുന്നതെന്നു സിഡ്‌നി ആസ്ഥാനമാക്കി സൗത്ത് -ഏഷ്യ സുരഷാ ഗവേഷകനായ മുഹമ്മദ് ഫൈസല്‍ പറയുന്നു. മുമ്പ് യുദ്ധമുണ്ടായപ്പോള്‍ ചൈന അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇതിനു പകരം ഇനി ചൈനീസ് നിര്‍മിത ജെ 10 വിമാനങ്ങള്‍ ഉപയോഗിച്ചാകും നേരിടുക.

അതുപോലെതന്നെ ഇന്ത്യ ഇസ്രായേലിന്റെ യുദ്ധ ഡ്രോണുകളായ ഹീറോണ്‍ മാര്‍ക്ക് 2 വിന് ഒപ്പം അമേരിക്കയുടെ ഡ്രോണുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സമയം പാകിസ്താന്‍ തുര്‍ക്കിയുടെ ബെയ്‌റാക്തര്‍ ടിബി 2 ഡ്രോണുകള്‍ നേടിയിട്ടുണ്ട്. യുക്രൈന്‍ റഷ്യക്കെതിരായ യുദ്ധത്തില്‍ ഇതാണ് ഉപയോഗിക്കുന്നത്. എയ്കിന്‍സി എന്ന മറ്റൊരു തുര്‍ക്കിഷ് ഡ്രോണുകളും പാകിസ്താന്റെ പക്കലുണ്ടെന്നു പാകിസ്താനി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പമാണ് പാകിസ്താന്‍ 450 കിലോമീറ്റര്‍ റേഞ്ചുള്ള ഭൂതല ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ഷോര്‍ട്ട് റേഞ്ച്, മീഡിയം റേഞ്ച് ശേഷിയുള്ള കരയില്‍നിന്നും കടലില്‍നിന്നും വിക്ഷേപിക്കാവുന്ന മിസൈലുകളും പാകിസ്താന്റെ പക്കലുണ്ട്.

ഇന്ത്യക്ക് 300 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്‌മോസ് സൂപ്പര്‍ സോണിക് മിസൈലും അഗ്നി സീരീസിലുള്ള മിസൈലുകളുമുണ്ട്. 2019ല്‍ ഇന്ത്യക്കു കാര്യമായ തിരിച്ചടിക്കു കഴിയാത്തതിനാല്‍ ഇക്കുറി കൂടുതല്‍ കൃത്യമായ ആസൂത്രണമുണ്ടാകുമെന്നാണു കരുതുന്നതെന്നു മുന്‍ പാക് ഫൈറ്റര്‍ പൈലറ്റയായ കൈസര്‍ തൂഫെയ്ല്‍ പറയുന്നു. അതിനെ അപേക്ഷിച്ചു കൂടുതല്‍ രൂക്ഷമായ ആക്രമണത്തിനാണ് ഉന്നമിടുന്നതെങ്കില്‍ അത് ഉദ്ദേശിക്കുന്നതുപോലെ ലളിതമാകില്ലെന്നും അദ്ദേഹം പറയുന്നു.

Back to top button
error: