Breaking NewsCrimeLead NewsNEWSWorld

ഹൂതികള്‍ക്കെതിരേ തിരിച്ചടി തുടര്‍ന്ന് ഇസ്രായേല്‍; സനായിലെ എയര്‍പോര്‍ട്ടും സൈനിക ബേസും തകര്‍ത്തു; യെമനിലെ പ്രധാന ആയുധക്കടത്തു കേന്ദ്രം; മൂന്നുപേര്‍ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികള്‍; മൂന്നു സിവിലയന്‍ വിമാനങ്ങളും തകര്‍ന്നു; ആക്രമണം മുന്നറിയിപ്പ് നല്‍കിയശേഷമെന്ന് ഇസ്രായേല്‍

ദുബൈ: ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് സമീപം മിസൈല്‍ ആക്രമണം നടത്തിയതിനുള്ള തിരിച്ചടിയായി യെമനിലെ സനായിലുള്ള എയര്‍പോര്‍ട്ടില്‍ ഇസ്രായേല്‍ പോര്‍ വിമാനങ്ങങ്ങളുടെ ബോംബ് വര്‍ഷം. അമേരിക്കയുമായി ഏകോപനം നടത്തിയായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയത്. നേരത്തേ ഹുദൈദയിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.

യെമന്‍ ഹുദൈദ തുറമുഖത്തിനും സമീപത്തെ സിമന്റ് ഫാക്ടറിക്കും നേരെയാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ ഇന്നലെ രാത്രി ആക്രമണം നടത്തിയത്. മുപ്പത് പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണത്തില്‍ പങ്കുചേര്‍ന്നതായി ഇസ്രായേല്‍ അവകാശപ്പെട്ടു. അമേരിക്കയുടെ പൂര്‍ണ പിന്തുണയോടെയായിരുന്നു ആക്രമണം. ഇതിനു പിന്നാലെയാണു സനാ എയര്‍പോര്‍ട്ടിലേക്കും ആക്രമണം നടത്തിയത്. മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നു ഹൂതികളുടെ നേതൃത്വത്തിലുള്ള അല്‍-മസിരാ ടിവി റിപ്പോര്‍ട്ട് ചെയ്തു.

Signature-ad

സനാ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപത്തുനിന്നു മാറണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയശേഷമായിരുന്നു ആക്രമണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയെന്നും ഇസ്രായേല്‍ അവകാപ്പെട്ടു. ആക്രമണം നടന്നതു സ്ഥിരീകരിച്ചു ദൃക്‌സാക്ഷിയും രംഗത്തുവന്നു. മൂന്നു സിവിലിയന്‍ വിമാനങ്ങളും റണ്‍വേയും ഹൂതികളുടെ മിലിട്ടറി എയര്‍ബേസും തകര്‍ത്തെന്നു വിമാനത്താവളത്തില്‍നിന്നുള്ള മൂന്നുപേരും അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
വിമാനത്താവളമെന്നത് ഹൂതികളുടെ ആയുധക്കടത്തിന്റെയും മറ്റ് പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായിട്ടാണു സനാ വിമാനത്താവളത്തെ വിശേഷിപ്പിക്കുന്നത്.

പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവും പ്രതരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും തെല്‍ അവീവിലെ പ്രതിരോധ മന്ത്രാലയത്തില്‍ തിങ്കാളാഴ്ച നടത്തിയ ആക്രമണം വീക്ഷിച്ചിരുന്നു. യുഎസ് പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്നും ഫലസ്തീന്‍ ജനതക്കൊപ്പം അവസാനം വരെ നിലയുറപ്പിക്കുമെന്നും ഹൂതികള്‍ വ്യക്തമാക്കി. ഹൂതികളുടെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ച ബെന്‍ഗുരിയോണ്‍ വിമാനത്താവളം ഇനിയും സാധാരണ നിലയിലായിട്ടില്ല. വിദേശ വിമാന കമ്പനികള്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തി.

ഒക്‌ടോബര്‍ ഏഴിനു ഹമാസ് തീവ്രവാദികള്‍ ഇസ്രായേലില്‍ ആക്രമണം നടത്തിയതിനു പിന്നാലെ ഹൂതികള്‍ ഇസ്രോയേലിനുനേരെയും കപ്പലുകള്‍ക്കുനേരെയും വന്‍ ആക്രമണമാണ് അഴിച്ചുവിടുന്നത്. പാലസ്തീനു പിന്തുണയര്‍പ്പിച്ചാണ് ഇതു ചെയ്യുന്നതെന്നും ഹൂതികള്‍ വ്യക്തമാക്കിയിരുന്നു. ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.

ഇറാന്റെ പിന്തുണയോടെയാണു ഹൂതികളുടെ പ്രവര്‍ത്തനം. 60 ശതമാനം വരുന്ന ആളുകള്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലാണു താമസിക്കുന്നത്. രാജ്യത്തെ ആഭ്യന്തര യുദ്ധത്തിനു പിന്നാലെയാണു ഹൂതികള്‍ ഉയര്‍ന്നുവന്നത്. ഹൂതികളെയാണ് ഇസ്രായേലിനും അമേരിക്കയ്ക്കും എതിരായ മധ്യേഷ്യന്‍ രാജ്യങ്ങളിലെ പ്രധാന സഖ്യകക്ഷിയായി ഇറാന്‍ കാണുന്നത്. ഹമാസ്, ലബനിലെ ഹിസ്ബുള്ള എന്നിവയ്ക്കും സഹായം നല്‍കുന്നത് ഇറാനാണ്. എന്നാല്‍, ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളെ വധിച്ചതോടെ ഇവരുടെ പ്രഹരശേഷിക്ക് അടി നല്‍കാന്‍ ഇസ്രായേലിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഹൂതികള്‍ക്കുനേരെ ഇസ്രായേല്‍ ഇതുവരെ നടപടികളൊന്നും എടുത്തിരുന്നില്ല. പകരം അമേരിക്കയുടെ ആക്രമണങ്ങള്‍ക്കു പിന്തുണ നല്‍കുക മാത്രമാണു ചെയ്തത്.

അതിനിടെ, ഗാസയില്‍ ആക്രമണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇസ്രായേല്‍. ഗസ പൂര്‍ണമായും പിടിക്കാനുള്ള നീക്കങ്ങള്‍ക്കാണ് ഇസ്രായേല്‍ തുടക്കമിട്ടിരിക്കുന്നത്. ഗാസസയിലെ 21 ലക്ഷം ഫലസ്തീനികളെ നിര്‍ബന്ധിതമായി തെക്കന്‍ പ്രദേശങ്ങളിലേക്ക് മാറ്റിയാവും പദ്ധതിക്ക് തുടക്കം കുറിക്കുക. എന്നാല്‍ ഡോണള്‍ഡ് ട്രംപിന്റെ മിഡില്‍ ഈസ്റ്റ് യാത്ര കഴിഞ്ഞതിന് ശേഷമായിരിക്കും ഇസ്രായേല്‍ പുതിയ പദ്ധതി നടപ്പാക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. ബന്ദിമോചനത്തിന് ഹമാസ് തയാറായില്ലെങ്കില്‍ ഗസ്സ വെടിനിര്‍ത്തല്‍ നീക്കങ്ങളില്‍ ഇടപെടാന്‍ ഒരുക്കമല്ലെന്ന് ഡോണാള്‍ഡ് ട്രംപ് മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

Back to top button
error: