ബലൂചിസ്താനില്‍ സ്‌ഫോടനം; ഏഴു പാക് സൈനികര്‍ കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് തടവുകാരുമായി പോയ വാഹനം; തടവുകാരെ തുറന്നുവിട്ടശേഷം ബോംബുവച്ചെന്നും വിവരം; പിന്നില്‍ ഇന്ത്യയെന്ന ആരോപണവുമായി പാകിസ്താന്‍

ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനില്‍ സ്ഫോടനത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്കെതിരേ ആരോപണവുമായി പാകിസ്താന്‍. ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ആണ് ആക്രമണത്തിന് പിന്നിലെന്നാണു വിവരമെങ്കിലും ഇന്ത്യയാണ് ഇവര്‍ക്കു സഹായം നല്‍കുന്നതെന്നാണു പാകിസ്താന്റെ ആരോപണം. തടവുപുള്ളികളുമായി പോയ വാഹനം തടഞ്ഞാണ് അക്രമികള്‍ സ്ഫോടനം നടത്തിയതെന്നും തടവുകാരെ വിട്ടയച്ച ശേഷമായിരുന്നു ആക്രമണമെന്നുമാണ് വിവരം.
വാഹനത്തില്‍ നാല്‍പതോളം തടവുകാര്‍ ഉണ്ടായിരുന്നു. ഇവരെയെല്ലാം മോചിപ്പിച്ച ശേഷം ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന പട്ടാളക്കാരെ ബലൂച് പോരാളികള്‍ ബന്ദികളാക്കി. അതിനുശേഷമാണ് ഇവര്‍ സൈനികവാഹനം ബോംബുവെച്ച് തകര്‍ത്തത്. ഈ സ്ഫോടനത്തിലാണ് ഏഴുപട്ടാളക്കാര്‍ക്ക് ജീവന്‍ നഷ്ടമായത് എന്നും പാകിസ്താന്‍ സൈന്യം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പാക് പട്ടാളക്കാര്‍ക്കുനേരെ രാജ്യത്ത് വിവിധ ഇടങ്ങളിലായി ബിഎല്‍എ ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇപ്പോഴത്തെ ആക്രമണത്തിന് സമാനമായി ഏപ്രില്‍ 15-ന് പോലീസ് ട്രക്കിന് നേരെ ബിഎല്‍എ നടത്തിയ ബോംബാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ, ഒരു ട്രെയിന്‍വരെ ഹൈജാക്ക് ചെയ്ത സംഭവവും വളരെ മുമ്പല്ലാതെ ഉണ്ടായിട്ടുണ്ട്. പാക് സൈന്യത്തിന് ഏറെ തലവേദന ഉണ്ടാക്കുന്ന സംഘടനയാണ് ബിഎല്‍എ.
സമീപകാലത്തായി പാക് സൈന്യത്തിനുനേരെ നടത്തുന്ന ആക്രമണങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ബിഎല്‍എ. പാകിസ്താന്റെ തെക്കു-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്താന്‍. ബലൂചിസ്താനെ പാകിസ്താനില്‍ നിന്നും വേര്‍പെടുത്തി പ്രത്യേക രാജ്യമാക്കണം എന്ന് വാദിക്കുന്ന സായുധ സംഘടനയാണ് ബിഎല്‍എ. അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന നിര്‍ണായക മേഖലയാണു ബലൂച് വിമതരുടെ പ്രവര്‍ത്തന കേന്ദ്രം. ധാതുലവണങ്ങളാല്‍ സമ്പുഷ്ടമായതിനാല്‍ ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഈ സ്ഥലത്തു കണ്ണുണ്ട്. ബീജിംഗിന്റെ ഗ്വാദര്‍ ഡീപ്പ് വാട്ടര്‍ പ്രോജക്ട് അടക്കമുള്ള നിര്‍ണായക നിര്‍മാണങ്ങളും ഇവിടെ നടക്കുന്നുണ്ട്.
പഹല്‍ഗാമിലുണ്ടായ ആക്രമണത്തിനു പിന്നാലെ ഏപ്രില്‍ 25നും ബലൂച് മേഖലയില്‍ സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായി. ഇതിനു പിന്നിലും ഇന്ത്യക്കു പങ്കുണ്ടെന്നു പാകിസ്താന്‍ ആരോപണമുന്നയിച്ചിരുന്നു. അന്നും ഏഴു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തീവ്രവാദി ആക്രമണത്തിനുശേഷമുണ്ടാകുന്ന സംഭവങ്ങളായതിനാല്‍ ഇന്ത്യക്കു മുകളില്‍ കെട്ടിവയ്ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നും ഇന്ത്യ ആരോപിച്ചു.