Breaking NewsLead NewsNEWSpoliticsWorld

‘ഇന്ത്യയുമായി സമാധാനം’ വേണം; വെള്ളം മുട്ടിച്ചാല്‍ ‘ഇന്ത്യയില്‍ ചോരപ്പുഴ ഒഴുക്കു’മെന്നു വീമ്പടിച്ച പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ പത്തിമടക്കി രംഗത്ത്; മലക്കം മറിച്ചില്‍ ഇന്ത്യ നിലപാടു കടുപ്പിച്ചതോടെ

ഇസ്ലാമാബാദ്: പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ നദീജല കരാര്‍ പിന്‍വലിച്ചാല്‍ ചോരപ്പുഴയൊഴുകുമെന്നു ഭീഷണിപ്പെടുത്തിയ ബിലാവല്‍ ഭൂട്ടോ പത്തിമടക്കി അഭ്യര്‍ഥനയുമായി രംഗത്ത്. ഇന്ത്യയുമായി സമാധാനം വേണമെന്നാണു പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) ചെയര്‍മാനും വിദേശകാര്യ മന്ത്രിയുമായ ഭൂട്ടോയുടെ ഇപ്പോഴത്തെ ആവശ്യം. ഭീകാരാക്രമണത്തിനു പിന്നാലെ ഇന്ത്യ നിലപാടു കടുപ്പിച്ചപ്പോഴായിരുന്നു ചോരപ്പുഴയൊഴുക്കുമെന്ന ഭീഷണി മുഴക്കിയത്. ഇപ്പോള്‍ അണക്കെട്ടിലെ ജലമൊഴുക്ക് ഇന്ത്യ കുറച്ചതോടെയാണ് വന്‍ തിരിച്ചടിയാകുമെന്നു മനസിലാക്കി സമവായ ശ്രമങ്ങളുമായി വരുന്നതെന്നും ചൂണ്ടിക്കാട്ടുന്നു.

യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നതിനിടെയാണ് ബിലാവല്‍ ഭൂട്ടോയുടെ കരണം മറിയല്‍ എന്നതും ശ്രദ്ധേയം. നദിയില്‍ രക്തമൊഴുക്കുമെന്ന ഭീഷണിക്ക് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ ഇന്ത്യയുമായി സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയത്.

Signature-ad

‘ഇന്ത്യ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ മുഷ്ടി ചുരുട്ടിയല്ല, തുറന്ന കൈകളുമായി വരട്ടെ. അവര്‍ വസ്തുതകളുമായി വരട്ടെ, കെട്ടിച്ചമച്ചതല്ല. നമുക്ക് അയല്‍ക്കാരായി ഇരുന്ന് സത്യം സംസാരിക്കാം.’ എന്നായിരുന്നു ചൊവ്വാഴ്ച പാക് ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ബിലാവല്‍ പറഞ്ഞത്. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെയും സര്‍ദാരിയുടെയും മകനാണ് ബിലാവല്‍ ഭൂട്ടോ.

‘അവര്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പാകിസ്ഥാനിലെ ജനങ്ങള്‍ മുട്ടുകുത്തില്ലെന്ന് അവര്‍ അപ്പോള്‍ ഓര്‍മ്മിക്കട്ടെ. പാകിസ്ഥാനികള്‍ക്ക് പോരാടാനുള്ള ദൃഢനിശ്ചയമുണ്ട്. അത് നമ്മള്‍ സംഘര്‍ഷത്തെ സ്‌നേഹിക്കുന്നത് കൊണ്ടല്ല. മറിച്ച് സ്വാതന്ത്ര്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ്’ എന്നും ബിലാവല്‍ പ്രസംഗിച്ചതായി പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ‘പാകിസ്താന്‍ ഭീകരവാദത്തിന്റെ ഇരയാണ്. അത് ഒരിക്കലും ‘കയറ്റുമതി’ ചെയ്യുന്നില്ല. പാകിസ്താന്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയാണു പോരാടുന്നത്. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയല്ലെന്നും ബിലാവല്‍ പറഞ്ഞു.

ഏപ്രില്‍ 22 ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ലഷ്‌കര്‍ ഭീകരര്‍ നുഴഞ്ഞ് കയറി 26 വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. വിനോദ സഞ്ചാരികളോട് മതം ചോദിച്ചാണ് വെടിവച്ചതെന്ന റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്രാ തലത്തില്‍ തന്നെ വലിയ രോഷം ഉയര്‍ത്തി. പാകിസ്ഥാന്റെ ആവശ്യപ്രകാരം നടന്ന യുഎന്‍ രക്ഷാസമിതി യോഗത്തില്‍ യുഎന്‍ പ്രതിനിധികള്‍ പാകിസ്ഥാന്റെ ലഷ്‌കര്‍ ബന്ധത്തെ കുറിച്ച് ചോദിച്ചത് വാര്‍ത്തയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി സിന്ധു നദീജല കരാറില്‍ നിന്ന് ഇന്ത്യ പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങനെയെങ്കില്‍ സിന്ധുവില്‍ നദീ ജലത്തിന് പകരം ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന വിവാദ പ്രസ്ഥാവനയുമായി ബിലാവല്‍ ഭൂട്ടോ രംഗത്തെത്തിയത്.

ഇതിനിടെ ഇന്ത്യ ബിലാവല്‍ ഭൂട്ടോയുടെ എക്‌സ് അക്കൌണ്ട് സസ്‌പെന്‍ഡ്് ചെയ്തിരുന്നു. ബിലാവല്‍ ഭൂട്ടോയുടെ വിവാദ പ്രസ്ഥാവനയ്ക്ക് പിന്നാലെയായിരുന്നു നടപടി. അതേസമയം ഇതിനിടെ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പാകിസ്ഥാന് ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നെന്നും അത് ഒരു രഹസ്യമായിരുന്നില്ലെന്നും ബിലാവല്‍ പറഞ്ഞിരുന്നു. മാത്രമല്ല, ഈ ബന്ധം കാരണം പാകിസ്ഥാന്‍ ഏറെ അനുഭവിച്ചെന്നും ബിലാവല്‍ പറഞ്ഞിരുന്നു.

 

Back to top button
error: