CrimeNEWS

അനുജനെപ്പോലെയെന്ന് മറുപടി; സഹപ്രവര്‍ത്തകയുടെ മകനായ 17-കാരനെ പീഡിപ്പിച്ച 28-കാരി അറസ്റ്റില്‍

ഹൈദരാബാദ്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 28-കാരി അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ വീട്ടില്‍ ജോലിക്കാരിയായ യുവതിയാണ് ഇതേ വീട്ടിലെ മറ്റൊരു ജോലിക്കാരിയുടെ മകനെ പീഡിപ്പിച്ചത്. സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതിയും പീഡനത്തിനിരയായ 17-കാരനും കുടുംബവും ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. മാസങ്ങളായി തുടര്‍ന്നിരുന്ന ലൈംഗികചൂഷണം അടുത്തിടെയാണ് പുറത്തറിഞ്ഞത്. പ്രതിയായ 28-കാരി, 17-കാരനെ ചുംബിക്കുന്നത് കണ്ട വീട്ടിലെ മാനേജരാണ് ഇതേക്കുറിച്ച് കുട്ടിയുടെ അമ്മയെ വിവരമറിയിച്ചത്. വീട്ടുജോലിക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിലായിരുന്നു സംഭവം. ഇതേക്കുറിച്ച് 17-കാരന്റെ അമ്മ ചോദിച്ചെങ്കിലും അങ്ങനെയൊന്നുമില്ലെന്നും ഒരു സഹോദരനെപ്പോലെയാണ് കുട്ടിയെ കാണുന്നതെന്നുമായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് യുവതിക്ക് താക്കീതും നല്‍കി.

Signature-ad

17-കാരനോട് അമ്മ പിന്നീട് കാര്യങ്ങള്‍ തിരക്കിയെങ്കിലും കുട്ടി ഏറെനേരം കരയുകയായിരുന്നു. പക്ഷേ, ആ ഘട്ടത്തില്‍ പീഡനവിവരം വെളിപ്പെടുത്തിയില്ല. തുടര്‍ന്ന് മെയ് ഒന്നാം തീയതി മാതാപിതാക്കള്‍ വീണ്ടും ചോദിച്ചതോടെയാണ് 17-കാരന്‍ താന്‍ നേരിട്ട ലൈംഗികപീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

പ്രതിയായ 28-കാരി പലതവണ മോശമായി പെരുമാറിയിട്ടുണ്ടെന്നും രണ്ടുതവണ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടെന്നും 17-കാരന്‍ വെളിപ്പെടുത്തി. സംഭവം പുറത്തുപറഞ്ഞാല്‍ തനിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ജോലിസ്ഥലത്തുനിന്ന് പുറത്താക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും 17-കാരന്‍ പറഞ്ഞു. ഇതോടെയാണ് 17-കാരന്റെ അമ്മ ജൂബിലി ഹില്‍സ് പോലീസില്‍ പരാതി നല്‍കിയത്.

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പീഡനത്തിനിരയായ 17-കാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയതായും കുട്ടിയുടെ ശാരീരിക, മാനസികനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

Back to top button
error: