CrimeNEWS

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ! അത് എന്റെ മിടുക്ക്! യുവാക്കളില്‍നിന്ന് കോടികള്‍ തട്ടിയ കാര്‍ത്തികയുടെ ശബ്ദരേഖ പുറത്ത്

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയിലായിരുന്നു. ഇപ്പോഴിതാ കാര്‍ത്തികയുടേതെന്ന പേരിലുള്ള ശബ്ദരേഖയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൈസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാര്‍ത്തിക പറയുന്നതാണ് ശബ്ദരേഖയില്‍ ഉള്ളത്. ‘എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്’,- എന്നാണ് കാര്‍ത്തികയുടെ പുറത്തുവന്ന ശബ്ദരേഖയില്‍ ഉള്ളത്.

തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും ജോലി നല്‍കിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവില്‍ കോഴിക്കോട്ട് നിന്നാണ് കാര്‍ത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കര്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

Signature-ad

2024 ഓഗസ്റ്റ് 26 മുതല്‍ ഡിസംബര്‍ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ ഇടപാടിലൂടെയും പരാതിക്കാരി പണം നല്‍കിയത്. ഇവരെ കൂടാതെ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നായി അഞ്ചുപേര്‍ കാര്‍ത്തികയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് ജോണ്‍ പറഞ്ഞു.

പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജര്‍മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് കാര്‍ത്തിക പണം തട്ടിയതെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. നൂറിലേറെ ഉദ്യോഗാര്‍ത്ഥികളാണ് ഇവരുടെ തട്ടിപ്പിനിരയായത്. ഇവരില്‍ നിന്ന് മൂന്ന് മുതല്‍ എട്ട് ലക്ഷം രൂപ വരെയാണ് കാര്‍ത്തിക വാങ്ങിയിരുന്നത്.

പണവും രേഖകളും നല്‍കിയതിന് ശേഷം ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ പൊലീസിനെ സമീപിച്ചത്.

താന്‍ യുക്രെയിനില്‍ ഡോക്ടറാണെന്നാണ് കാര്‍ത്തിക അവകാശപ്പെടുന്നത്. എറണാകുളത്തിന് പുറമേ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും കാര്‍ത്തികയുടെ ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനെതിരെ പരാതിയുണ്ട്.

പൊലീസ് കേസെടുത്തതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പത് ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍ നിന്നായി വാങ്ങിയതെന്നാണ് വിവരം. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനീഷ് ജോണ്‍ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: