പഹല്‍ഗാം ആക്രമണം ജനറല്‍ അസിം മുനീറിന്റെ പദ്ധതി; പിന്നില്‍ വ്യക്തിപരമായ ലക്ഷ്യം; ഐഎസ്‌ഐ എതിര്‍ത്തു; നീക്കങ്ങള്‍ക്ക് ചൈനയുടെ അനുമതി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക് സൈനിക ഉദ്യോഗസ്ഥന്‍; ഇന്റലിജന്‍സ് കൂട്ടായ്മയില്‍നിന്ന് ലഭിച്ച വിവരമെന്നും റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നില്‍ പാക് സൈനിക മേധാവി അസീം മുനീറെന്ന വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ ആദില്‍ രാജ. അസീം തന്റെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണിതു ചെയ്തതെന്നും ഇതിനെ ഐഎസ്‌ഐ എതിര്‍ത്തതായും ആദില്‍ പറഞ്ഞു. ‘ഇന്ത്യാ ടുഡേ’യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദിലിന്റെ പ്രതികരണം. പാക്ക് ഇന്റലിജന്‍സ് കൂട്ടായ്മയിലെ വിശ്വസ്തരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തലെന്നാണ് അഭിമുഖത്തില്‍ ആദില്‍ പറയുന്നത്.
അസീം മുനീറിന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് ആക്രമണം നടത്തിയതെന്നും വരും പതിറ്റാണ്ടിലേക്ക് തന്റെ അധികാരം ഉറപ്പിക്കാനും വിന്യസിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആദില്‍ അവകാശപ്പെടുന്നു. ഐഎസ്ഐയെ എതിര്‍ത്തും ചൈനയുടെ അനുവാദത്തോടെയുമായിരുന്നു ഈ നീക്കം. ഐഎസ്ഐയ്ക്കും പാക് സൈന്യത്തിനും ഇടയിലുള്ള വിള്ളല്‍ വെളിവാക്കുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയെ അപേക്ഷിച്ചു സൈന്യത്തിനു ഭരണത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. അവിടെ പരസ്യമായി രംഗത്തു വരാനും ഇവര്‍ മടിക്കാറില്ല. നിരവധി വട്ടം സൈനിക ഭരണത്തിലേക്കു പോയ പാകിസ്താനില്‍, അടുത്തിടെ മുനീര്‍ തന്നെ ഇന്ത്യക്കെരിരേ പ്രസംഗത്തില്‍ രംഗത്തു വന്നിരുന്നു. സിയ ഉള്‍ഹഖിന്റെ മരണത്തിനുശേഷമാണ് അസിം പാക് സൈന്യത്തിലെ നിരവധി നിര്‍ണായക സ്ഥാനങ്ങളില്‍ എന്നിയത്. ഐഎസ്‌ഐ ഡയറക്ടര്‍-ജനറല്‍, ഗുജ്‌രാന്‍വാല കോര്‍പ്‌സ് കമാന്‍ഡര്‍ എന്നീ പദവികള്‍ക്കുശേഷം 2022 നവംബറില്‍ പാക് സൈനിക മേധാവിയുമായി.
എന്നാല്‍, അതുവരെയുണ്ടായിരുന്ന ഇന്ത്യ വിരുദ്ധ നിലപാടിനപ്പുറം മുനീറിന് ബലൂച് പോരാളികളെയും പാകിസ്താന്‍ വിരുദ്ധ താലിബാന്‍ ഭീകരരെയും നേരിടേണ്ടിവന്നു. ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന ശക്തിയായി മാറിയ പാക് സൈന്യത്തിന് ഇത് ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ല. ആഭ്യന്തര പ്രശ്‌നങ്ങളില്‍നിന്നു ജനങ്ങളുടെയും ഭീകരവാദികളുടെയും ശ്രദ്ധ തിരിക്കാനുള്ള ഒറ്റമൂലിയായിട്ടാണ് അടുത്തിടെ മുനീറിന്റെ പ്രസംഗമെന്നാണു വിലയിരുത്തുന്നത്.
വിദേശത്തുള്ള പാക് പൗരന്‍മാരോടെന്ന നിലയില്‍ മുനീര്‍ നടത്തിയ പ്രസംഗം വാസ്തവത്തില്‍ പാക് ഭീകരര്‍ക്കു അവരുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്ന് ഓര്‍മിപ്പിക്കുന്നതായിരുന്നു. അവിടെയും മതത്തെ മുഖ്യ സ്ഥാനത്തുകൊണ്ടുവയ്ക്കാന്‍ മുനീറിനു കഴിഞ്ഞു. ഇന്ത്യയും പാകിസ്താനും ഒരിക്കലും ഒന്നിച്ചുപോകില്ലെന്നും ദ്വിരാഷ്ട്ര വാദംതന്നെ ഹിന്ദു- മുസ്ലിം വ്യത്യാസത്തിന്റെ പേരിലായിരുന്നെന്നും മുനീര്‍ പറഞ്ഞുവച്ചു. മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ കൂടി പരിശോധിച്ചാല്‍ ഈ നിരീക്ഷണങ്ങള്‍ക്കു കാലിക പ്രസക്തിയുണ്ടെന്നാണു കരുതുന്നത്. സംഭവത്തിനുശേഷം ഇതുവരെ മുനീറിന്റേതായ പ്രസ്താവനകള്‍ പുറത്തുവന്നിട്ടില്ല. ഇയാള്‍ രാജ്യംവിട്ടെന്ന വാര്‍ത്തകളും വന്നു. കുടുംബത്തോടും അടുത്ത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം യുകെയിലേക്കും അമേരിക്കയിലെ ന്യൂജഴ്‌സിയിലേക്കും ഇയാള്‍ കടന്നിട്ടുണ്ടാകുമെന്നാണ് വാര്‍ത്തകള്‍.