Breaking NewsIndiaLead NewsNEWSNewsthen SpecialSocial MediaTRENDING

‘ഇങ്ങനെയാണ് ഇന്ത്യയില്‍ മുസ്ലിംകളെ അവര്‍ കൈകാര്യം ചെയ്യുന്നത്; ഇസ്രയേലിനെപ്പോലെ മനുഷ്യാവകാശ ലംഘനമാണു നടക്കുന്നത്’: ബുര്‍ഖ ധരിച്ച സ്ത്രീയെ കാറിടിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി ഇന്ത്യക്കെതിരേ മുസ്ലിം രാജ്യങ്ങളില്‍ വിദ്വേഷ പ്രചാരണം; പൊളിച്ചടുക്കി ഗവേഷകര്‍; ഉപയോഗിച്ചത് മലപ്പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍!

ന്യൂഡല്‍ഹി: ബുര്‍ഖ ധരിച്ച സ്ത്രീയെ കുട്ടിക്കൊപ്പം നടന്നു പോകുന്നതിനിടെ കാറിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരുന്നു. അവര്‍ മുസ്ലിമായതുകൊണ്ടാണു കാറിടിച്ചു കൊന്നതെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയില്‍ വെറുപ്പു പ്രചരിപ്പിച്ചത്. ലെബനന്‍ ടൈംസിന്റെ ഒഫീഷ്യല്‍ എക്‌സ് (ട്വിറ്റര്‍) പേജിലടക്കം വ്യാജ പ്രചാരണമുണ്ടായി. മുസ്ലിം രാജ്യങ്ങളിലും ഇന്ത്യക്കെതിരേ വെറുപ്പു പ്രചരിപ്പിക്കാന്‍ ഈ വീഡിയോ വ്യാപകമായി ഉപയോഗിക്കുകയുണ്ടായി. ഈ ട്വീറ്റിനു മാത്രം അഞ്ചുലക്ഷം പേരാണു പ്രതികരണം നല്‍കിയത്.

ലെബനന്‍ ടൈംസ് വീഡിയോ ഇട്ടതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകള്‍ ഇതു ഷെയര്‍ ചെയ്തു. ‘ഇന്ത്യയിലെ തീവ്രവാദി ഭരണം. ഇന്ത്യയിലെ മുസ്ലിംകളെ അവര്‍ ലക്ഷ്യമിടുന്നത് ഇങ്ങനെയാണ്. ഇസ്രയേലിനെപ്പോലെ അവരും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയാണ്’ എന്നായിരുന്നു ട്വീറ്റിന്റെ തലക്കെട്ട്.

Signature-ad

എന്നാല്‍, നമ്മുടെ കേരളത്തില്‍നിന്നുള്ള അപകട ദൃശ്യത്തെയാണു വളച്ചൊടിച്ച് ഇത്തരത്തിലാക്കിയതെന്ന് ഫാക്ട് ചെക്ക് വെബ്‌സൈറ്റായ ഓള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാതൃഭൂമിയടക്കം പ്രസിദ്ധീകരിച്ച വീഡിയോ ഉപയോഗിച്ചാണ് ഇവര്‍ ഇന്ത്യയെ പ്രതിക്കൂട്ടിലാക്കിയത്. ഏപ്രില്‍ 26നു മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നടന്ന അപകടത്തില്‍ ബദരിയ എന്ന സ്ത്രീയൊണ് ഇടിച്ചത്. അംഗന്‍വാടിയില്‍നിന്ന് മകന്‍ എമിര്‍ മുഹമ്മദുമായി മടങ്ങുമ്പോഴായിരുന്നു സംഭവം. കോട്ടക്കല്‍ എച്ച്എംഎസ് ആശുപത്രിക്കു മുന്നില്‍വച്ചാണ് ഇവരെ കാറിടിച്ചത്.

അപകടത്തിനു പിന്നാലെ കാര്‍ നിര്‍ത്തുന്നതും രണ്ടുപേര്‍ ഇറങ്ങിവന്ന് അപകടത്തില്‍പെട്ട ഇവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതും വ്യക്തമാണ്. സ്തംഭിച്ചുപോയ കുഞ്ഞ് അമ്മയ്ക്കരികിലേക്ക് ഓടിയെത്തുന്നതും പിടിച്ചെഴുന്നേല്‍പ്പിക്കുന്നതും വീഡിയോയിലുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച കാര്‍ ഓടിച്ചത് മുഹമ്മദ് സനൂപ് എന്നയാളാണെന്ന് എഫ്‌ഐആറില്‍ പറയുന്നു.

ഇന്ത്യക്കെതിരേ മതവിദ്വേഷം പടച്ചുവിടുന്നതിന്റെ നീക്കമായിട്ടാണ് ഈ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോകുന്നതിനു പകരം ഇറങ്ങിവന്നു സഹായിക്കുകയാണുണ്ടായത്. എഫ്‌ഐആറില്‍ പറയുന്ന അപകടമുണ്ടാക്കിയ ആളുടെ പേരും മുസ്ലിം ആണെന്നാണു മറ്റൊരു വസ്തുത.

Back to top button
error: