Breaking NewsKeralaLead NewsLIFEMovieNEWS

‘ഇടുക്കിയില്‍ നിന്നല്ലേ? അപ്പോള്‍ ‘ഇടുക്കി ഗോള്‍ഡും കിട്ടുമല്ലോ’; കഥ കേള്‍ക്കാന്‍ മൂഡ് വരണേല്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ; അപ്പോള്‍ ഇരിക്കാം! വൈറലായി സംവിധായകന്റെ ചോദ്യം

ചെറുതോണി: സാംസ്‌കാരിക വകുപ്പ് ഇടുക്കി ജില്ലാ കോര്‍ഡിനേറ്ററും സംഗീത നാടക അക്കാദമി കേന്ദ്ര കലാസമിതി സെക്രട്ടറിയുമായ സൂര്യലാല്‍ സിനിമ കഥ പറയാന്‍ പോയപ്പോള്‍ താന്‍ അനുഭവിച്ച ദുരാവസ്ഥയെ പറ്റി എഴുതിയ കുറിപ്പ് സൈബറിടത്ത് വൈറല്‍. കൊച്ചിയില്‍ ഒരു സംവിധായകന്റെ അടുത്ത് കഥ പറയാന്‍ പോയപ്പോള്‍ ഇടുക്കിയില്‍ നിന്നാണെങ്കില്‍ ഇടുക്കി ഗോള്‍ഡ് കിട്ടുമോ എന്ന് ചോദിച്ചെന്നും, ഇല്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ നമ്മുക്ക് വിശദമായി ഇരിക്കാം എന്ന് സംവിധായകന്‍ പറഞ്ഞെന്നും കുറിപ്പിലുണ്ട്.

Signature-ad

 

കുറിപ്പ്

 

ഒരു കഞ്ചാവ് കഥ.. (ഇത് ഞങ്ങളുടെ അനുഭവ കഥ)

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്…ഞാനും ബിബിന്‍ ജോയിയും സിനിമ ഭ്രാന്ത് തലയ്ക്ക് പിടിച്ച് കൊച്ചിയിലും തിരുവനന്തപുരത്തുമായി തെണ്ടി തിരിയുന്ന സമയം..ഞങ്ങളുടെ കയ്യില്‍ രണ്ട് മൂന്ന് സിനിമാക്കഥകളുമുണ്ട്. ഏതെങ്കിലും ഡയറക്ടറെ കണ്ട് കഥ പറഞ്ഞ് സിനിമയില്‍ കയറി കൂടുകയാണ് ലക്ഷ്യം..ഒരു പ്രശസ്ത ക്യാമറാമാന്റെ നമ്പര്‍ തപ്പിയെടുത്ത് ബിബിന്‍ ജോയി അദ്ദേഹവുമായി സൗഹൃദം സ്ഥാപിച്ചു. ശല്യം സഹിക്കവയ്യാതെ വന്നപ്പോഴാണെന്ന് തോന്നുന്നു അയാള്‍ കഥ കേള്‍ക്കാമെന്നായി..തൊട്ടടുത്ത ദിവസം കൊച്ചിയിലേക്ക് വെച്ചുപിടിച്ചു. അവിടെ ഫിലിം സിറ്റിയില്‍ വെച്ച് അദ്ദേഹത്തോട് ഒറ്റ ഇരിപ്പില്‍ കഥപറഞ്ഞു കേള്‍പ്പിച്ചു. കഥ കേട്ട ശേഷം അദ്ദേഹം പറഞ്ഞു’ സംഭവം കലക്കി ഈ ടൈപ്പ് പടം ചെയ്യാന്‍ പറ്റിയ ഒരാള്‍ ഉണ്ട്. ഞാന്‍ വിളിച്ച് പറയാം. ഇന്ദ്രജിത്തിനെ നായകനാക്കി സിനിമ ചെയ്ത സംവിധായകനാണ്. നിങ്ങള്‍ തിരുവനന്തപുരത്ത് ചെന്ന് അദ്ദേഹത്തെ കാണുക, ഞാന്‍ പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞാല്‍ മതി’. കൊച്ചിയില്‍ നിന്നും അടുത്ത യാത്ര തിരുവനന്തപുരത്തേക്ക്.സംവിധായകനെ ഫോണില്‍ ബന്ധപെട്ട ശേഷം അദ്ദേഹം പറഞ്ഞ സ്ഥലത്തേക്ക് ഞങ്ങള്‍ എത്തി. ഒരു വീടാണ്,കുറെ മുറികളുള്ള വീട് അവിടെ കുറെ സിനിമാക്കാരുമുണ്ട്.

സംവിധായകന്‍ ഞങ്ങളുമായി ഒരു മുറിയിലേക്ക് പോയി. അവിടെ മുഴുവന്‍ സിഗരറ്റിന്റെ രൂക്ഷ ഗന്ധമുണ്ട്. അയാളുടെ പെരുമാറ്റത്തില്‍ ഒരു അവലക്ഷണവുമുണ്ട്. ഞങ്ങള്‍ ഇടുക്കി സ്വദേശികളാണെന്ന് അറിഞ്ഞതോടെ അദ്ദേഹത്തിന്റെ ഞങ്ങളോടുള്ള സ്‌നേഹം ഇരട്ടിയായി. ഞങ്ങളും ഹാപ്പി..ഞാന്‍ കഥ പറഞ്ഞു തുടങ്ങി ‘അയ്യപ്പന്‍കോവില്‍ എന്ന സുന്ദരമായ ഗ്രാമം അവിടെ നന്ദന്‍ എന്ന ചെറുപ്പക്കാരന്‍’…. കഥ പറച്ചില്‍ തുടരുന്നതിനിടെ അയാള്‍ ഇടപ്പെട്ടു ‘നിങ്ങള്‍ ഇടുക്കിയില്‍ എവിടെയാന്നാ പറഞ്ഞെ? ബിബിന്‍;കട്ടപ്പനയാ സാര്‍’ . അയാള്‍;അവിടെ നല്ല കഞ്ചാവ് കിട്ടില്ലേ…ഇടുക്കി ഗോള്‍ഡ്?

ഞാന്‍; ‘അറിയില്ല സാര്‍’…എന്നാല്‍ കഥ തുടര്‍ന്നോളൂ എന്ന സമ്മതം കിട്ടിയതോടെ ഞാന്‍ വീണ്ടും ആവേശത്തോടെ കഥ പറയുകയാണ്…

അതിനിടയില്‍ അയാള്‍ സിഗരറ്റ് കത്തിച്ച് പുക മുകളിലേക്ക് ഊതി വിട്ട് ആസ്വദിക്കുകയാണ്…ഞാന്‍ കഥ പറച്ചില്‍ തുടരുന്നു..പെട്ടന്ന് അയാള്‍; ‘നിങ്ങടെ നാട്ടില്‍ നിന്ന് വരുന്ന കഞ്ചാവാണ് കിടിലന്‍ സാധനം, നിങ്ങള് വിചാരിച്ചാല്‍ ഈ ഇടുക്കി ഗോള്‍ഡ് ഒപ്പിക്കാന്‍ പറ്റുമോ? ‘ബിബിന്‍ ജോയ് ദയനീയമായി എന്നെ ഒന്ന് നോക്കിയ ശേഷം ‘സാറെ ഞങ്ങള് വിചാരിച്ചാ കഞ്ചാവൊന്നും ഒപ്പിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല ‘അയാള്‍; നിങ്ങള് ഇടുക്കിക്കാര് ശ്രമിച്ചാല്‍ ഇടുക്കി ഗോര്‍ഡ് കിട്ടാന്‍ എളുപ്പമാ..ആ കഥ പറ!

‘വല്യ താല്‍പര്യമില്ലാതെ അയാള്‍ പറഞ്ഞു. ഞാന്‍ മനസില്ലാ മനസോടെ വീണ്ടും കഥ പറഞ്ഞു തുടങ്ങി. പക്ഷെ അയാള്‍ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല, ഒട്ടും താല്‍പര്യമില്ലാതെയാണ് അയാള്‍ അത് കേട്ടിരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായി. അപ്പോഴേക്കും ഞാന്‍ കഥ പറഞ്ഞ് ഇന്റര്‍വെല്‍ വരെ എത്തിയിരുന്നു….

അപ്പോഴേക്കും അയാള്‍; ‘മതി മതി ഇന്ന് എനിക്ക് കഥ കേള്‍ക്കാനൊരു മൂഡില്ല. മൂഡ് വരണേല്‍ നിങ്ങള് വിചാരിക്കണം.നിങ്ങള് നാട്ടില്‍ പോയി കുറച്ച് ഇടുക്കി ഗോള്‍ഡുമായി വാ..നമ്മുക്ക് വിശദമായി ഇരിക്കാം’

ഞങ്ങള്‍ എണീറ്റു….

‘അതെ വരുമ്പോ കിട്ടുന്നിടത്തോളം ഇടുക്കി ഗോള്‍ഡ് ഒപ്പിച്ചോണം, എന്നാ വിട്ടോ’ അതും പറഞ്ഞ് അയാള്‍ നടന്നു നീങ്ങി. നിരാശരായി ഞങ്ങള്‍ പുറത്തേക്കിറങ്ങി.. .ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ എന്റേയും ബിബിന്റെയും കണ്ണുകള്‍ നിറഞ്ഞിരുന്നു…

Back to top button
error: