Breaking NewsLead NewsSportsTRENDING

ആരു കപ്പടിക്കും? പിന്നില്‍നിന്ന് കുതിച്ചെത്തിയ മുംബൈയെ തളയ്ക്കാന്‍ ഇനി ഒരേയൊരു ടീം; തമ്മില്‍ മത്സരവുമില്ല! നിര്‍ഭാഗ്യം വേട്ടയാടിയില്ലെങ്കില്‍ കപ്പ് ആര്‍സിബി എടുക്കും; ഗവാസ്‌കറും ആകാശ് ചോപ്രയും പറയുന്നത്

ബംഗളുരു: രാജസ്ഥാന്‍ റോയല്‍സിനെതിരായ (RR) ആധിപത്യ വിജയത്തിന് ശേഷം മുംബൈ ഇന്ത്യന്‍സ് (MI) ഇപ്പോള്‍ ഐപിഎല്‍ 2025 ല്‍ അജയ്യരാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ഈ സീസണില്‍ അവരുടെ വിജയ കുതിപ്പ് അവസാനിപ്പിക്കാന്‍ കഴിവുള്ള ഒരേയൊരു ടീം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (RCB) ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 100 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടന്‍ 38 പന്തില്‍ 3 സിക്സും ഏഴു ഫോറും അടക്കം 61 റണ്‍സ് നേടി. രോഹിത് ശര്‍മ്മ ആകട്ടെ 36 പന്തില്‍ 9 ഫോര്‍ അടക്കം 53 റണ്‍സും നേടി.

Signature-ad

ഇരുവര്‍ക്കും ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ട്യയും സൂര്യകുമാറും ചേര്‍ന്ന് സ്‌കോര്‍ 217 ഇല്‍ നിര്‍ത്തി. സൂര്യകുമാര്‍ 23 പന്തില്‍ നിന്നായി 4 ഫോറും 3 സിക്‌സുമായി 48* റണ്‍സും, പാണ്ട്യ 23 പന്തില്‍ 6 ഫോറും 1 സിക്സും അടക്കം 48* റണ്‍സും നേടി. ബോളിങ്ങില്‍ ട്രെന്റ് ബോള്‍ട്ട്, കരണ്‍ ശര്‍മ്മ എന്നിവര്‍ 3 വിക്കറ്റുകളും, ജസ്പ്രീത് ബുംറ 2 വിക്കറ്റുകളും, ഹാര്‍ദിക് പാണ്ട്യ ദീപക് ചഹാര്‍ ഓരോ വിക്കറ്റുകളും സ്വാന്തമാക്കി.

ആകാശ് ചോപ്ര പറഞ്ഞത് ഇങ്ങനെ: ‘അവര്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയിട്ടുണ്ട്. ഈ ടീം അപ്രതിരോധ്യമായ കുതിപ്പിലാണ്. അവര്‍ക്ക് യോഗ്യത നേടാന്‍ സാധിക്കും. അവര്‍ക്ക് അത് നേടാനാകുമെന്നതില്‍ സംശയമില്ല. പക്ഷേ അവര്‍ ആദ്യ രണ്ട് ടീമുകളില്‍ ഫിനിഷ് ചെയ്യുമോ? അതാണ് പ്രധാന ചോദ്യം. ആര്‍ക്കാണ് അവരെ വെല്ലുവിളിക്കാന്‍ കഴിയുക? ഒരുപക്ഷേ ആര്‍സിബി, പക്ഷേ ഇരു ടീമുകള്‍ക്കുമിടയില്‍ ഒരു ലീഗ് മത്സരം പോലും അവശേഷിച്ചിട്ടില്ല’ അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ സാധ്യതകള്‍ പ്രകാരം കൂടുതല്‍ പേരും കിരീട സാധ്യത നല്‍കുന്നത് മുംബൈ ഇന്ത്യന്‍സിനാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ പതിയെ താളം കണ്ടെത്തിയ മുംബൈ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാനം കളിച്ച ആറ് മത്സരത്തിലും ജയിക്കാന്‍ മുംബൈക്ക് സാധിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മിന്നിക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്.

മുംബൈ പൊതുവേ പ്ലേ ഓഫിലേക്കെത്തിയാല്‍ കപ്പുകൊണ്ട് മടങ്ങുന്ന ടീമാണ്. അഞ്ച് കിരീടങ്ങള്‍ മുംബൈ നേടിയത് ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. ഇത്തവണയും മുംബൈക്ക് വലിയ കിരീട സാധ്യതയാണുള്ളത്. എന്നാല്‍, മുന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കള്‍ പറയുന്നത് കപ്പ് നേടുക ആര്‍സിബിയാവുമെന്നാണ്. 18 വര്‍ഷമായുള്ള കിരീടത്തിനായുള്ള കാത്തിരിപ്പ് ടീം അവസാനിപ്പിക്കുമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ആര്‍സിബി എത്തിയത്. നായകസ്ഥാനത്തേക്ക് രജത് പാട്ടീധാറെത്തി. സ്പിന്‍ ഓള്‍റൗണ്ടറായി ക്രുണാല്‍ പാണ്ഡ്യയും ഫിനിഷറായി ടിം ഡേവിഡുമെത്തി. ഇതെല്ലാം ആര്‍സിബിക്ക് കരുത്തായി മാറി. പേസ് നിരയിലേക്ക് ഭുവനേശ്വര്‍ കുമാറും വന്നതോടെ ആര്‍സിബി സംതുലിതമായ നിരയായി മാറിയെന്ന് പറയാം. 10ല്‍ 7 മത്സരവും ജയിച്ച ആര്‍സിബി പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇത്തവണ എവേ മത്സരങ്ങളില്‍ കൂടുതല്‍ ജയം നേടിയെടുക്കാന്‍ ആര്‍സിബിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.


തട്ടകത്തിലെ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തിയപ്പോഴും ഹോം ഗ്രൗണ്ടിന് പുറത്ത് ആര്‍സിബി എല്ലാവരേയും വിറപ്പിച്ചു. ഈ മികവ് തുടര്‍ന്നാല്‍ ആര്‍സിബി കപ്പിലേക്കെത്തുമെന്നാണ് ഗവാസ്‌ക്കര്‍ വിലയിരുത്തുന്നത്. ‘ഇത്തവണ ആര്‍സിബിയാവും കപ്പ് നേടുക. അവര്‍ നന്നായി ബാറ്റും ബോളും ചെയ്യുന്നുണ്ട്. അവരുടെ ഫീല്‍ഡിങ്ങും മികച്ചതാണ്. മുംബൈ ഇന്ത്യന്‍സ് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. എന്നാല്‍ ആര്‍സിബി ഇതേ സ്ഥിരത നിലനിര്‍ത്തിയാല്‍ തീര്‍ച്ചയായും ഇത്തവണ കപ്പിലേക്കെത്തും’ ഗവാസ്‌ക്കര്‍ പറഞ്ഞു.

വിരാട് കോലിയും രജത് പാട്ടീധാറും ദേവ്ദത്ത് പടിക്കലുമെല്ലാം ടോപ് ഓഡറിന് കരുത്തേകുന്നു. ആര്‍സിബിയുടെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായിട്ടില്ലെന്നതാണ് പ്രശ്നം. പ്രധാന മത്സരങ്ങളില്‍ നിര്‍ഭാഗ്യം വേട്ടയാടുന്നവരാണ് ആര്‍സിബി. ഇത് ഇത്തവണയും ടീമിനെ പിന്നോട്ടടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും വലിയ കിരീട സാധ്യത ഇത്തവണ ആര്‍സിബിക്കുണ്ടെന്ന് തന്നെ വിലയിരുത്താം.

ഇത്തവണയും നിര്‍ഭാഗ്യം വേട്ടയാടുമോ?

ഐപിഎല്ലില്‍ വലിയ പ്രതീക്ഷ നല്‍കി പല തവണ പ്ലേ ഓഫിലെത്തിയ ടീമാണ് ആര്‍സിബി. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടീം പതറുന്നതായാണ് ചരിത്രം വ്യക്തമാക്കുന്നത്. വിരാട് കോലിയുടെ ഫോമിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ വിജയം നേടാന്‍ ഇപ്പോഴും ആര്‍സിബിക്ക് സാധിക്കുന്നുണ്ട്. ബൗളിങ്ങിനെക്കാള്‍ ബാറ്റിങ് കരുത്തിനെ ടീം വിശ്വസിക്കുന്നു. ഒരു താരത്തെ മാത്രം ആശ്രയിക്കാതെ ഒന്നിലധികം മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ആര്‍സിബിക്ക് സാധിക്കുന്നുണ്ട്. ഇത് വരുന്ന മത്സരങ്ങളിലും തുടരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

 

Back to top button
error: