4 മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതില്‍ ദുരൂഹതാ ആരോപണം; ആരോപണം തള്ളി ആശുപത്രി സൂപ്രണ്ട്; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സംഭവിച്ചതെന്ത്?

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്ന സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ടി സിദ്ധിഖ് എംഎല്‍എ. പുക ഉയര്‍ന്നതിന് പിന്നാലെ നാല് മൃതദേഹങ്ങള്‍ ക്വാഷ്വാലിറ്റിയില്‍ നിന്ന് മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഈ രോഗികളുടെ മരണകാരണം വ്യക്തമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതായി എംഎല്‍എ പറയുന്നു. വയനാട് കല്പറ്റ മേപ്പാടി സ്വദേശി നസീറ എന്നയാള്‍ മരിച്ചെന്നും, ഇവരെ പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍നിന്ന് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നുമാണ് ആരോപണം. ഇവരുടെ കുടുംബങ്ങളുമായി സംസാരിച്ചതില്‍ നിന്നാണ് ടി. സിദ്ദിഖ് എംഎല്‍എക്ക് വിവരങ്ങള്‍ ലഭിച്ചത്. ബന്ധുക്കള്‍ തന്നെ അറിയിച്ചതാണ് ഇക്കാര്യമെന്ന് സിദ്ദിഖ് പറഞ്ഞു. ഇവരെക്കൂടെ മറ്റു രണ്ടുപേര്‍കൂടി മരിച്ചിട്ടുണ്ട്.
എന്നാല്‍, പുക ശ്വസിച്ചാണ് മരണങ്ങളെന്ന ആരോപണം മെഡിക്കല്‍ കോളജ് സൂപ്രണ്ട് തള്ളി. തീപിടിത്തമുണ്ടായ വെള്ളിയാഴ്ച വൈകിട്ട് ഏഴരയ്ക്ക് ശേഷം അഞ്ച് മരണങ്ങള്‍ ഉണ്ടായെന്നും അതില്‍ രണ്ടു പേര്‍ ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നവരാണെന്നും മൂന്നു പേര്‍ അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരായിരുന്നെന്നും സൂപ്രണ്ട് പറഞ്ഞു. ഇവരില്‍ 4 പേര്‍ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷവും ഒരാള്‍ വ്യാഴാഴ്ചയും അഡ്മിറ്റായവരാണെന്നും സൂപ്രണ്ട് മാധ്യമങ്ങളോടു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

രാത്രി ഏഴുമണിയോടെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിന്ന് പുക ഉയര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്ന് അനുമാനിക്കുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രോഗികളെ ഒഴിപ്പിക്കുകയായിരുന്നു. രോഗികളെ മറ്റ് ആശുപത്രികളിലേക്കാണ് മാറ്റിയത്.
നിലവില്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. രോഗികളെ കൊണ്ടുവരരുതെന്ന് പൊലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഴയ കാഷ്വാലിറ്റി താത്കാലികമായി അത്യാഹിത വിഭാഗമായി മാറ്റിയിട്ടുണ്ട്.
അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമില്‍നിന്നാണ് പുക ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം. വലിയ പൊട്ടിത്തെറി ഉണ്ടായതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വന്‍തോതില്‍ പുക ഉയരുകയും ചെയ്തു. ഒന്നും കാണാന്‍ സാധിക്കാത്ത വിധം പുക പടര്‍ന്നു. ആളുകള്‍ ചിതറിയോടി.
ഇതോടെ അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റേണ്ടി വന്നു എന്നാണറിയുന്നത്. അടുത്തുള്ള കെട്ടിടങ്ങളിലേക്കാണ് രോഗികളെ മാറ്റിയത്. രോഗികളെ പുറത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. മെഡിക്കല്‍ കോളേജിലെത്തന്നെ പ്രധാന കെട്ടിടത്തിലേക്ക് മാറ്റുകയാണ് ചെയ്തത്. ഫയര്‍ഫോഴ്സിന്റെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തുണ്ട്. ഡോക്ടര്‍മാരും സജീവമായി സഹായങ്ങള്‍ ചെയ്യുന്നുണ്ട്.
ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് കുറിപ്പ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന ഷോര്‍ട്ട് സര്‍ക്യൂട്ട് അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് രോഗികള്‍ പറയുകയുണ്ടായി. രോഗികള്‍ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ല.
എന്റെ മണ്ഡലത്തിലെ മേപ്പാടിയില്‍ നിന്നുള്ള വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44 വയസ്) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു… രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മരണം നടന്നത്. 3 പേര്‍ അപകടത്തില്‍ മരണപ്പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്. നസീറയുടെ മയ്യിത്ത് കണ്ടു, ബന്ധുക്കളുമായി സംസാരിച്ചു.