KeralaNEWS

ഹൈബ്രിഡ് കഞ്ചാവ് കേസിലെ ചോദ്യംചെയ്യല്‍: ഫോണില്‍ ചാച്ചനോട് കയര്‍ത്ത് ഷൈന്‍; ബെഞ്ചില്‍ മയങ്ങി ശ്രീനാഥ് ഭാസി

ആലപ്പുഴ: ചോദ്യംചെയ്യലിനു തിങ്കളാഴ്ച രാവിലെ 10-ന് എത്താനാണ് നടന്മാരോടും മോഡലിനോടും എക്‌സൈസ് ആവശ്യപ്പെട്ടതെങ്കിലും മൂവരും നേരത്തേയെത്തി. എന്നാല്‍, അവര്‍ പ്രതീക്ഷിച്ചതുപോലായിരുന്നില്ല പിന്നീടു നടന്നത്.

മോഡല്‍ കെ. സൗമ്യയെ ചോദ്യംചെയ്യാന്‍ വിളിച്ചപ്പോള്‍ പത്തുമണി കഴിഞ്ഞു. ഷൈനും ശ്രീനാഥും കാത്തിരിപ്പ് തുടങ്ങി. ആറുമണിക്കൂര്‍ പിന്നിട്ടതോടെ ഷൈന്‍ ക്ഷുഭിതനായി. സിനിമ ലൊക്കേഷനില്‍നിന്നെത്തിയ ശ്രീനാഥാകട്ടെ ഉച്ചയോടെ ഓഫീസിലെ ബെഞ്ചില്‍ കിടന്നു മയങ്ങി.

Signature-ad

രാവിലെ 7.35-നു ഷൈനാണ് ആദ്യമെത്തിയത്. ഈ സമയത്ത് പതിവു ഡ്യൂട്ടി ഉദ്യോഗസ്ഥരേ ഉണ്ടായിരുന്നുള്ളൂ. ഒരു മണിക്കൂറിനകം വിടണമെന്നും ബെംഗളൂരുവിലെ ലഹരിമോചനകേന്ദ്രത്തില്‍നിന്നാണു വന്നതെന്നും അവരോടു ഷൈന്‍ പറഞ്ഞു. 8.10-ന് ശ്രീനാഥ് എത്തി. തനിക്കു പറയാനുള്ളത് ഉദ്യോഗസ്ഥരോടു പറഞ്ഞോളാമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള പ്രതികരണം. 8.30-ന് മോഡല്‍ സൗമ്യയെത്തി. ക്രിസ്റ്റീനയെ (തസ്ലിമാ സുല്‍ത്താന) അറിയാമെങ്കിലും ലഹരിയിടപാടുമായി ബന്ധമില്ലെന്നു പറഞ്ഞശേഷമാണ് സൗമ്യ ഓഫീസില്‍ കയറിയത്. ഒന്‍പതു മണിയോടെ ഉദ്യോഗസ്ഥരെത്തി.

പ്രത്യേക ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ആദ്യം സൗമ്യയെയാണു ചോദ്യംചെയ്യാന്‍ വിളിച്ചത്. 12.50-ഓടെ മൂവര്‍ക്കുമുള്ള ഭക്ഷണമെത്തിച്ചു. ഉച്ചകഴിഞ്ഞപ്പോഴാണ് കാത്തിരിപ്പിലെ അതൃപ്തി ഷൈന്‍ പ്രകടിപ്പിച്ചത്. സൗമ്യയെ ചോദ്യംചെയ്തതിനുശേഷം ഷൈനിന്റെ മൊഴിയെടുത്തു. വൈകുന്നേരം ആറുമണിയോടെയാണ് ശ്രീനാഥിനെ ചോദ്യംചെയ്യാന്‍ തുടങ്ങിയത്. ഇതു രാത്രിയിലേക്കു നീണ്ടു.

ആറു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നതാണ് ഷൈനിനെ ചൊടിപ്പിച്ചത്. നടന്‍ ഉദ്യോഗസ്ഥരോട് ഇടഞ്ഞു. അഭിഭാഷകനെ കാണണമെന്നും കാറില്‍നിന്നു മരുന്നെടുക്കണമെന്നും പറഞ്ഞ് ഓഫീസിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ കണ്ടതോടെ പിന്തിരിഞ്ഞു. പിന്നീട് എക്‌സൈസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ പിതാവുമായി ഫോണില്‍ സംസാരിച്ചു.

തന്നെ ഓഫീസിലാക്കിയ ശേഷം എല്ലാവരും പോയെന്നായിരുന്നു പരാതി. ഇതേച്ചൊല്ലി പിതാവിനോട് ഫോണിലൂടെ കയര്‍ത്തു. തുടര്‍ന്ന് സഹോദരന്‍ ജോ ജോണ്‍ ചാക്കോ ഓഫീസിലെത്തി. വൈകുന്നേരം മാതാപിതാക്കളും വന്നു. ഇവര്‍ എറണാകുളത്തെ ലഹരിമോചന കേന്ദ്രത്തില്‍ ഷൈന്‍ ചികിത്സതേടിയതിന്റെ വിവരങ്ങള്‍ സഹിതമാണെത്തിയത്.

‘എനിക്കു തിരിച്ചുവരണം. അതാഗ്രഹിച്ചാണ് ചികിത്സതേടിയത്. രാസലഹരി ഉപയോഗിക്കാറുണ്ട്. എന്നാല്‍, കഞ്ചാവ് ഉപയോഗിച്ചിട്ടു വര്‍ഷങ്ങളായി. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ല. തസ്ലിമയുമായി ലഹരി ഇടപാടുകളൊന്നുമില്ല. എത്ര നേരമായി കാത്തിരിക്കുന്നു. കാറില്‍ നിന്നു മരുന്നെടുത്തു കഴിക്കണം’- ഷൈന്‍ ഉദ്യോഗസ്ഥരോടു പറഞ്ഞു. വീട്ടുകാരെ കണ്ടതോടെയാണ് നടന്‍ ശാന്തനായത്.

 

Back to top button
error: