സര്‍ക്കാര്‍ ജോലിയുണ്ടായിട്ടും സാമ്പത്തിക ബാധ്യത; ഭാര്യയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു; മരിക്കാന്‍ വിസമ്മതിച്ച ലിഷയെ കഴുത്തില്‍ കേബിളും ഷാളും മുറുക്കി കൊന്നു; ഒടുവില്‍ പിടിയില്‍; തെളിവെടുപ്പിന് എത്തിച്ചത് ആംബുലന്‍സില്‍

കഴിഞ്ഞ വിഷുപുലരിയില്‍ വയനാട് കേണിച്ചിറ കേളമംഗലത്തുകാര്‍ കണ്ണുതുറന്നത് ദാരുണമായ സംഭവം കേട്ടാണ്. നാട്ടുകാരനും പടിഞ്ഞാറത്തറയില്‍ വാട്ടര്‍ അതോറിറ്റി പമ്പിങ് ജീവനക്കാരനുമായ ജില്‍സണ്‍ ഭാര്യയെ കൊന്ന് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു വാര്‍ത്ത. ഓടിവീട്ടിലെത്തിയ നാട്ടുകാര്‍ കണ്ടത് വീടിന്‍റെ പിറകുവശത്ത് രക്തം വാര്‍ന്ന് അവശനിലയില്‍ കിടക്കുന്ന ജില്‍സണെയാണ്. അടച്ചിട്ട വീട് തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ചലനമറ്റു കിടക്കുന്ന ലിഷയേയും കണ്ടു. മറ്റൊരു മുറിയില്‍ രണ്ടുകുട്ടികളെ അടച്ചിട്ടുണ്ടായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. അതിലുണ്ടായിരുന്നു വിവരങ്ങളെല്ലാം. കൃത്യത്തിനു മുമ്പ് സുഹൃത്തിനു ജില്‍സണ്‍ അയച്ച ഓഡിയോ സന്ദേശത്തിലും കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. “അവളെ ഞാന്‍ തീര്‍ത്തടാ..പറ്റാത്ത അവസ്ഥയായി, മുന്നോട്ട് പോകാന്‍ ആവില്ല. കുട്ടികളെ റൂമില്‍ പൂട്ടിയിട്ടിട്ടുണ്ട്. അവരെ നീ നോക്കണം. ഞാനും അവളും പോകാണ് ” എന്നായിരുന്നു സന്ദേശം. സര്‍ക്കാര്‍ ജീവനക്കാരനായ ജില്‍സണുണ്ടായിരുന്നത് ലക്ഷക്കണക്കിനു രൂപയുടെ ബാധ്യത. സ്ഥലവും കെട്ടിടങ്ങളും വാങ്ങാന്‍ കെഎസ്എഫ്ഇയില്‍ നിന്നടക്കം എടുത്ത വായ്‌പകളാണ് വന്‍ ബാധ്യതയായി മാറിയത്. തിരിച്ചടക്കാന്‍ പലശ്രമങ്ങള്‍ നടത്തിയിട്ടും വിഫലമായി. ഏറ്റവുമൊടുവിലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

മരിക്കാന്‍ തയ്യാറാകാതിരുന്ന ലിഷയെ കൊല്ലാനൊരുങ്ങിയാണ് ജില്‍സണ്‍ വീട്ടിലെത്തിയത്. ലിഷയെ കഴുത്തില്‍ കേബിളും ഷാളും മുറുക്കി കൊലപ്പെടുത്തി. രണ്ടുമക്കളെ അടുത്ത മുറിയിലേക്ക് മാറ്റികിടത്തിയായിരുന്നു കൃത്യം. പിന്നാലെ വീടിനു പുറത്തിറങ്ങിയ ജില്‍സണ്‍ വിഷം കഴിച്ചു സമീപത്തെ മരത്തില്‍ തൂങ്ങി. കയര്‍ പൊട്ടി താഴേ വീണതോടെ കട്ടര്‍ മെഷീന്‍ ഉപയോഗിച്ചു കൈഞരമ്പ് മുറിച്ചു. അവശനിലയിലായെങ്കിലും ജില്‍സന്‍റെ ജീവന്‍ രക്ഷപ്പെട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.
ചികില്‍സ പൂര്‍ത്തിയായതോടെ കേണിച്ചിറ പൊലീസ് നടപടിയിലേക്ക് കടന്നു. ആശുപത്രിയില്‍ നിന്നിറക്കി അറസ്റ്റു ചെയ്‌തു. ചിന്തിക്കാന്‍ പോലുമാവാത്ത കൃത്യം നടത്തിയ വീട്ടിലേക്ക് തെളിവെടുപ്പിനു കൊണ്ടുവന്നു. നട്ടെല്ലിനു പരുക്കുണ്ടെങ്കിലും ആംബുലന്‍സിലെത്തിച്ചാണ് പൊലീസ് നടപടി പൂര്‍ത്തിയാക്കിയത്. ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടയാളായിരുന്നു ജില്‍സണ്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. ആ സ്വപ്‌നങ്ങള്‍ക്ക് ഇന്ന് നോവിന്‍റെ വിലയുണ്ട്.