Breaking NewsKeralaLead NewsLIFEMovieNEWS

നന്ദി! മലയാളത്തെ ലോക നെറുകയില്‍ എത്തിച്ചതിന്; പ്രതിഭയുടെ അഭ്രത്തിളക്കം ബാക്കിയാക്കി ഷാജി എന്‍. കരുണ്‍ മടങ്ങി; ഛായാഗ്രാഹകനും സംവിധായകനുമായി കലയുടെ കനലാട്ടം; നിര്‍ണായകമായത് അരവിന്ദനുമായുള്ള സൗഹൃദം

തിരുവനന്തപുരം: മലയാള സിനിമയെ രാജ്യാന്തര ശ്രദ്ധയിലെത്തിച്ച പ്രതിഭകളിലൊരാളായ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകിട്ട് അഞ്ചു മണിയോടെ വഴുതക്കാട്ടെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. അർബുദബാധിതനായി ചികിൽസയിലായിരുന്നു. സംവിധായകനും ഛായാഗ്രാഹകനും എന്ന നിലയിൽ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായ ഷാജി എൻ. കരുണിന് കാനിൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2011 ല്‍ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രമേഖലയിലെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2023 ലെ ജെ.സി.ഡാനിയേൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഏഴു തവണ വീതം ദേശീയ. സംസ്ഥാന പുരസ്‌കാരങ്ങൾ‌ നേടി. കലാ സാംസ്കാരിക സംഭാവനകൾക്കുള്ള ഫ്രഞ്ച് സർക്കാരിന്റെ ‘ദി ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്‌സ്’ ബഹുമതിക്കും അർഹനായി. ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായ അദ്ദേഹം നിലവിൽ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാണ്. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.

Signature-ad

എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മകനായി 1952 ൽ കൊല്ലം ജില്ലയിലെ കണ്ടംചി‌റയിലാണ് ഷാജി ജനിച്ചത്. കുടുംബം പിന്നീടു തിരുവനന്തപുരത്തേക്കു താമസം മാറ്റി. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം മാർ ഇവാനിയോസ്, യൂണിവേഴ്‌സിറ്റി കോളജുകൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം പൂനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽനിന്നു സിനിമാട്ടോഗ്രഫിയിൽ ഡിപ്ലോമ നേടി. കേരള സ്‌റ്റേറ്റ് ഫിലിം ഡവലപ്‌മെന്റ് കോർപറേഷന്റെ ഫിലിം ഓഫിസറായി ജോലി ചെയ്തിരുന്നു.

വിഖ്യാത സംവിധായകൻ‌ ജി. അരവിന്ദനുമായുള്ള സൗഹൃദമാണ് ഷാജിയുടെ ജീവിതത്തിൽ നിർ‌ണായകമായത്. അരവിന്ദന്റെ കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്‌തപ്പാൻ, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്, മാറാട്ടം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി. കാഞ്ചന സീതയ്ക്ക് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലം, ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ലെനിൻ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യൻ, ഹരിഹരന്റെ പഞ്ചാഗ്നി, നഖക്ഷതങ്ങൾ, സർഗം, എം.ടിയുടെ മഞ്ഞ് തുടങ്ങി 40 ഓളം സിനിമകളുടെ ഛായാഗ്രഹണം നിർവഹിച്ചു.

1989 ൽ പിറവി എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകൻ എന്ന നിലയിൽ‌ ഷാജി എൻ. കരുണിന്റെ അരങ്ങേറ്റം. ‘പിറവി’ എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും 31 രാജ്യാന്തര പുരസ്കാരങ്ങൾ നേടുകയും ചെയ്തു. കാൻ ഫിലിം ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ക്യാമറ പ്രത്യേക പരാമർശം നേടി. രണ്ടാമത്തെ ചിത്രമായ സ്വം കാനിൽ മൽ‌സര വിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. വാനപ്രസ്ഥം കാനിലെ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിച്ചു. നിഷാദ്, കുട്ടിസ്രാങ്ക്, സ്വപാനം, ഓള് എന്നിവയാണ് മറ്റു ചിത്രങ്ങൾ. പതിനാലോളം ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

Back to top button
error: