Breaking NewsCrimeKeralaLead NewsNEWS

‘തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടുകള്‍; പണമായി ലഭിക്കുന്നത് ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനെന്നു സൗമ്യ; കൂടുതല്‍ സിനിമക്കാര്‍ കുടുങ്ങിയതോടെ സംയുക്ത റെയ്ഡുകള്‍ക്ക് പോലീസ്; കേന്ദ്ര ഏജന്‍സികളെയും സമീപിക്കും

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിലെ ഒന്നാംപ്രതി തസ്ലീമയുമായി ‘റിയല്‍ മീറ്റ്’ ഇടപാടെന്നും ലൈംഗിക ഇടപാടുകള്‍ നടത്തുന്നതിനുള്ള കമ്മീഷനാണു പണമായി നല്‍കുന്നതെന്നും മോഡല്‍ സൗമ്യയുടെ മൊഴി. റിയല്‍ മീറ്റ് എന്നാണ് ഇത്തരം ഇടപാടുകളെ വിശേഷിപ്പിക്കുന്നന്നും സൗമ്യയുടെ മൊഴിയിലുണ്ട്. തസ്ലിമയുമായി അഞ്ചുവര്‍ഷത്തെ പരിചയമുണ്ടെന്നും മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ട്. നടന്‍മാരായ ഷൈന്‍ ടോം, ശ്രീനാഥ് ഭാസി എന്നിവര്‍ സുഹൃത്തുക്കളാണ്. ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും സൗമ്യ. തസ്ലിമ സുഹൃത്താണെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും സൗമ്യ ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പറഞ്ഞിരുന്നു.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് , മോഡലായ കെ. സൗമ്യ എന്നിവരെ ആലപ്പുഴ എക്‌സൈസ് കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യുന്നത് എട്ടു മണിക്കൂര്‍ പിന്നിട്ടിരുന്നു. ചോദ്യം ചെയ്യലിനായി മൂവരും അഭിഭാഷകര്‍ക്കും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം വളരെ നേരത്തെ തന്നെ എക്സൈസ് ഓഫീസിലെത്തിയ നടന്‍മാര്‍ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയാറായിരുന്നില്ല.

Signature-ad

ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈന്‍ ടോം ചാക്കോ ചികില്‍സ തേടുന്നതിന്റെ രേഖകള്‍ മാതാപിതാക്കള്‍ ഹാജരാക്കി. നാളെ ബിഗ് ബോസ് റിയാലിറ്റി ഷോ താരം ജിന്റോ , സിനിമ നിര്‍മാതാവിന്റെ സഹായി ജോഷി എന്നിവരെയും ചോദ്യം ചെയ്യും. എല്ലാകാര്യങ്ങളും ചോദിച്ചറിയുമെന്നും എല്ലാ വിവരങ്ങളും ശേഖരിച്ചശേഷമേ വിട്ടയക്കൂ എന്നും അന്വേഷണ സംഘത്തലവനായ എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. അശോക് കുമാര്‍ പറഞ്ഞു.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ ഇവരുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ലഹരിക്ക് വേണ്ടിയാണോ എന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍. പ്രത്യേക ചോദ്യാവലി തയറാക്കിയാണ് ചോദ്യം ചെയ്യുന്നത്.

മൊഴികളില്‍ കൂടുതല്‍ സൂചനകള്‍ ലഭിച്ചതും നടന്‍മാരും സംവിധായകരും പ്രതികളാകുന്ന കേസകള്‍ വര്‍ധിച്ചതും കൂടുതല്‍ പരിശോധയ്ക്കിടയാക്കുമെന്നാണു വിവരം. സംസ്ഥാന കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ സംയുക്ത പരിശോധന നടത്താനാണു നീക്കം. ഇക്കാര്യം കൊച്ചി കൊച്ചി കമ്മിഷണര്‍ പുട്ട വിമലാദിത്യയും സ്ഥിരീകരിച്ചു. സംവിധായകര്‍ പ്രതികളായ ലഹരിക്കേസില്‍ കൂടുതല്‍ നടന്മാരിലേക്കും സംവിധായകരിലേക്കും എക്‌സൈസ് അന്വേഷണം വ്യാപിപ്പിക്കും.

പരിശോധനയ്‌കെത്തിയ ഡാന്‍സാഫ് സംഘത്തിന്റെ കണ്ണുവെട്ടിച്ച് കടന്ന ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരേ നോര്‍ത്ത് പൊലീസ് കേസെടുത്തത് ഈ മാസം പത്തൊന്‍പതിനാണ്. എക്‌സൈസിന്റെ പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലായത് ഇന്നലയും. മേക്കപ്പ് മാനും അസിസ്റ്റന്റ്് ഡയറക്ടര്‍മാരുമടക്കം സിനിമയിലെ അണിയറപ്രവര്‍ത്തകരും കഴിഞ്ഞ നാളുകളില്‍ പരിശോധനകളില്‍ കുടുങ്ങി.

സിനിമ മേഖലയിലെ ലഹരിവ്യാപനത്തിന്റെ ആഴം വ്യക്തമായതോടെയാണ് കൊച്ചിയിലെ സിനിമക്കാരുടെ സങ്കേതങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുന്നത്. സെറ്റുകള്‍ക്ക് അപ്പുറം സിനിമക്കാര്‍ ഒത്തുകൂടുന്ന ഫ്‌ലാറ്റുകള്‍ ഹോട്ടലുകള്‍ അടക്കം പരിശോധനയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. സംവിധായകരെ അറസ്റ്റ് ചെയ്ത സമീര്‍ താഹിറിന്റെ ഫ്‌ളാറ്റ് ലഹരിയിടപാടുകാരുടെ സങ്കേതമാണെന്ന നിര്‍ണായക വിവരം എക്‌സൈസിന് ലഭിച്ചു. ഇതേ കെട്ടിടത്തിലെ താമസക്കാരായ നടന്മാരടക്കം ഫ്‌ലാറ്റില്‍ പതിവായി ഒത്തുകൂടിയിരുന്നു. ഫ്‌ലാറ്റിന്റെ ഉടമ സംവിധായകന്‍ സമീര്‍ താഹിറിനെ ഉടന്‍ ചോദ്യം ചെയ്യും.

ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊച്ചിയിലെ ലഹരിക്കേസിലും പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഷൈന്റെ ഫോണ്‍ പരിശോധിച്ചശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ഷൈനിന്റെ ലഹരിപരിശോധന ഫലം വൈകുമെന്നും വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഡിസിപി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: