CrimeNEWS

ഡല്‍ഹിയില്‍ പരീക്ഷയ്ക്ക് പോയി, പൊള്ളലേറ്റ നിലയില്‍ ഹരിയാനയില്‍ കണ്ടെത്തി; 25 കാരിയായ വനിതാഡോക്ടര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് തയ്യാറെടുക്കുന്ന രാജസ്ഥാന്‍ സ്വദേശി ഭാവന യാദവ് (25) ആണ് മരിച്ചത്. ഹരിയാനയിലെ ഹിസാറില്‍വച്ചാണ് ഭാവനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് അമ്മയെ വിവരമറിയിച്ചു. അവര്‍ മകളെ ജയ്പൂരിലേക്ക് കൊണ്ടുപോയി. ജയപൂരില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഓണ്‍ലൈനായി ക്ലാസില്‍ പങ്കെടുത്തിരുന്ന ഭാവന പ്രതിവാര പരീക്ഷയ്ക്കായി ഡല്‍ഹിയിലേക്ക് പോയതായിരുന്നു. എന്നാല്‍ എങ്ങനെ ഹിസാറില്‍ എത്തിയെന്നോ അവിടെ എന്താണ് സംഭവിച്ചതെന്നോ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ ഗായത്രി യാദവ് പരാതി നല്‍കിയിട്ടുണ്ട്.

Signature-ad

മകള്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുകയും പരീക്ഷകള്‍ക്കായി ആഴ്ച തോറും ഡല്‍ഹിയിലേക്ക് പോകുകയുമായിരുന്നുവെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. ഏപ്രില്‍ 21 ന് ഡല്‍ഹിയില്‍ പരീക്ഷയുണ്ടായിരുന്നു. അവിടെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സഹോദരിക്കൊപ്പമാണ് ഭാവന താമസിച്ചിരുന്നത്. ഏപ്രില്‍ 21, 22 തീയതികളില്‍ ഭാവന സഹോദരിയോടൊപ്പം താമസിച്ച് പരീക്ഷ എഴുതി. ഏപ്രില്‍ 23 ന് ഭാവന തന്നെ വിളിച്ച് നാളെ രാവിലെ തിരിച്ചെത്തുമെന്നും പറഞ്ഞു. ഏപ്രില്‍ 24 ന് ഉമേഷ് യാദവ് എന്നയാള്‍ ഭാവനയുടെ അമ്മയെ വിളിച്ച് മകള്‍ക്ക് പൊള്ളലേറ്റതായും ഹരിയാനയിലെ ഹിസാറിലെ സോണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അറിയിക്കുകയായിരുന്നു.

അധികം വൈകാതെ ഭാവനയുടെ അമ്മ ഹിസാറിലെത്തി. ഭാവനയെ എവിടെ നിന്നാണ് കണ്ടെത്തിയതെന്നോ എന്താണ് സംഭവിച്ചതെന്നോ ആശുപത്രി അധികൃതര്‍ക്ക് അറിയില്ല. തുടര്‍ന്ന് യുവതിയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി, ഏപ്രില്‍ 24 ന് രാത്രി മരണം സംഭവിക്കുകയായിരുന്നു. ഫിലിപ്പൈന്‍സില്‍ നിന്ന് 2023ലാണ് ഭാവന തന്റെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയത്.

 

Back to top button
error: