Breaking NewsLead NewsNewsthen SpecialSportsTRENDING

പൈസ വസൂല്‍! കോടിക്കിലുക്കത്തില്‍ കളത്തിലിറങ്ങി മിന്നിക്കുന്നവര്‍ ആരൊക്കെ? വിദേശികള്‍ക്കു നല്‍കിയ പണം മുതലെന്നു ഫ്രാഞ്ചൈസികള്‍; അപ്പോള്‍ ഇന്ത്യക്കാരോ?

തൃശൂര്‍: ഐപിഎല്‍ പാതിദൂരം പിന്നിടുമ്പോള്‍ മുടക്കിയ കോടികള്‍ വെള്ളത്തിലായോ എന്ന ആശങ്കയിലാണു ഫ്രാഞ്ചൈസികളില്‍ പലതും. ചെന്നൈയുടെ ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് കഴിഞ്ഞ ദിവസം ഇതിന്റെ സൂചനകളും നല്‍കിയിരുന്നു. എന്നാല്‍, കൊടുത്ത കാശിനു കളി വസൂലാക്കിയ ഫ്രാഞ്ചൈസികളും നിരവധിയുണ്ട്. അതില്‍ കൂടുതലും വിദേശ കളിക്കാരാണ് എന്നതാണു കൗതുകം. കോടിത്തിളക്കത്തില്‍ ക്രീസിലിറങ്ങിയവരുടെ പ്രകടനം എന്തായി എന്നു നോക്കാം.

ഐപിഎല്‍ ചരിത്രത്തിലെ മൂല്യമേറിയ താരങ്ങളില്‍ രണ്ടാമനായ ശ്രേയസ് അയ്യരാണ് ആദ്യം. 26.75 കോടിക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്നാം കിരീടം ചൂടിച്ച നായകനെന്ന മികവിനുകൂടിയായിരുന്നു വന്‍ തുക. തന്റെ പ്രകടനം കൊണ്ടും നായകമികവുകൊണ്ടും പഞ്ചാബിന് പുതുപ്രതീക്ഷയാണ് ശ്രേയസ് ഈ സീസണില്‍ നല്‍കുന്നത്. സ്ഥിരതയോടെ പഞ്ചാബ് ടോപ് ഫോറില്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെയുണ്ട്. ഇതുവരെ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 288 റണ്‍സ്, മൂന്ന് അര്‍ദ്ധ സെഞ്ച്വറി, സ്‌ട്രൈക്ക് റേറ്റ് 188.

Signature-ad

അര്‍ഷദീപ് സിങ്: 18 കോടിയായിരുന്നു അര്‍ഷദീപിന് പഞ്ചാബിട്ട വില. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ നേടി. സീസണില്‍ പഞ്ചാബിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയത് അര്‍ഷദീപെന്ന ഇടം കയ്യന്‍ പേസറാണ്. പഞ്ചാബിന്റെ പല മത്സരങ്ങളിലും എതിരാളികള്‍ റണ്ണൊഴുക്ക് തീര്‍ത്തിരുന്നു. എന്നാല്‍, അര്‍ഷദീപിന്റെ എക്കണോമി 8.62 മാത്രമാണ്.

രാജസ്ഥാന്‍ റോയല്‍സിലെ യഥാര്‍ത്ഥ റോയലായിരുന്നു ജോസ് ബട്ട്‌ലര്‍. 15.75 കോടി രൂപയക്ക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക്. എട്ട് കളികളില്‍ നിന്ന് 356 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിലുണ്ട് ബട്ട്‌ലര്‍. ശരാശരി 70നും സ്‌ട്രൈക്ക് റേറ്റ് 160നും മുകളില്‍. ബംഗളൂരുവിനും ഡല്‍ഹിക്കുമെതിരായ രണ്ടു ജയത്തിലും നിര്‍ണായക സ്ഥാനത്തു ബട്‌ലറിന്റെ പേരുണ്ട്.

‘ചെണ്ട’ എന്ന വിളിപ്പേരിലായിരുന്നു ആര്‍സിബിയുടെ ബൗളിംഗ് നിരയെ വിളിച്ചിരുന്നത്. എന്നാല്‍, ജോഷ് ഹേസല്‍വുഡിന്റെ വരവോടെ അതു തിരുത്തിയിട്ടുണ്ട്. 12.5 കോടിക്കാണു ടീമിലെടുത്തത്. അതിന്റെ മൂല്യം പേസിലും കാണിക്കുന്നു താരം. രാജസ്ഥാനെതിരെ നിര്‍ണായകമായ അവസാന നാല് ഓവറുകളില്‍ രണ്ടെണ്ണമെറിഞ്ഞത് ഹേസല്‍വുഡായിരുന്നു. വിട്ടുകൊടുത്തത് ഏഴ് റണ്‍സും നേടിയതു മൂന്നു വിക്കറ്റും.

മുഹമ്മദ് സിറാജാണ് ഐപിഎല്ലിനെ അമ്പരപ്പിച്ച താരം. ബെംഗളൂരുവെന്ന തന്റെ കളിത്തട്ട് വിട്ട് ഗുജറാത്തിലേക്ക് എത്തിയപ്പോള്‍ സിറാജ് തീയായി മാറുകയായിരുന്നു. 12.25 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് സിറാജിനെ സ്വന്തമാക്കിയത്. തന്റെ ഐപിഎല്‍ കരിയറിലെ തന്നെ ഏറ്റവും മികച്ച രണ്ട് മത്സരങ്ങള്‍ സിറാജ് പുറത്തെടുത്തു. ഒന്ന് മുന്‍ടീമായ ബെംഗളൂരുവിനെതിരെ, 19 റണ്‍സിന് മൂന്ന് വിക്കറ്റ്, മറ്റൊന്ന് ഹൈദരാബാദിനെതിരെ 17 റണ്‍സിന് നാല് വിക്കറ്റ്. രണ്ട് കളികളിലും മാന്‍ ഓഫ് ദ മാച്ചും. ഇതുവരെ 12 വിക്കറ്റാണ് സിറാജിന്റെ പേരിലുള്ളത്.

11.75 കോടിക്കു ഡല്‍ഹി കുപ്പായമണിഞ്ഞ മിച്ചല്‍ സ്റ്റാര്‍ക്കും നിരാശപ്പെടുത്തുന്നില്ല. 11 വിക്കറ്റുകളാണ്ു സ്റ്റാര്‍ക്ക് നേടിയത്. ഇതോടൊപ്പം എല്ലാ മേഖലകളിലും തകര്‍ന്നടിഞ്ഞ ചെന്നൈയ്ക്ക് ആശ്വാസമായി ഒരേയൊരാളാണുള്ളത്. നൂര്‍ അഹമ്മദ്. 10 കോടി രൂപയ്ക്ക് അശ്വിനും ജഡേജയ്ക്കും കീഴില്‍ മൂന്നാം സ്പിന്നറായിട്ടാണു ടീമില്‍ എത്തിയത്. 14 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ് പോരില്‍ മൂന്നാം സ്ഥാനത്തുണ്ട് അഫ്ഗാന്റെ യുവതാരം.

Back to top button
error: