
ബെംഗ്ളൂരു: ലുഡോയുടെ ഒരു ഓൺലൈൻ കളിയിലൂടെയാണ് ആ പ്രണയം മൊട്ടിട്ടത്. ഉത്തർപ്രദേശ് സ്വദേശി 24കാരനായ മുലായം യാദവും പാകിസ്ഥാനിയായ 19കാരി ഇഖ്‌റ ജീവനിയും ഏറെ അടുത്തു. ആ സൗഹൃദം പിന്നെ പ്രണയമായി വളർന്നു, അവളെ സ്വന്തമാക്കാൻ മുലായം ഏറെ പരിശ്രമിച്ചു. എന്നാൽ അവരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല. അതിർത്തികൾ കടന്നുള്ള നിയമലംഘനങ്ങൾക്കു വഴിതെളിച്ച ദുരന്തകഥയായി മാറി ഒടുവിൽ ആ പ്രണയബന്ധം.
ലുഡോ ഓൺലൈൻ കളിയിൽ നിന്ന് ആരംഭിച്ച പ്രണയം പിന്നീട് വ്യാജ തിരിച്ചറിയൽ രേഖകൾ ഉൾപ്പെട്ട അതിർത്തി കടന്നുള്ള കുറ്റകൃത്യത്തിലേക്കു പരിണമിച്ചു. നിർഭാഗ്യവശാൽ, രഹസ്യാന്വേഷണ ഏജൻസികൾ ഇവരെക്കുറിച്ച് അറിഞ്ഞതോടെ ഈ പ്രണയകഥ കണ്ണീരിൽ കലാശിച്ചു.

ബെംഗളൂരു സിറ്റി പൊലീസ് 2023 ജനുവരിയിൽ സർജാപൂർ റോഡിന് സമീപമുള്ള വീട്ടിൽ ഒരു അപ്രതീക്ഷിത റെയ്ഡ് നടത്തി. ഈ റെയ്ഡിൽ 24 വയസ്സുകാരനായ മുലായം സിംഗ് യാദവിനെയും, ഭാര്യയായ 19 വയസ്സുകാരി ഇഖ്‌റ ജീവനിയെയും (റിയ യാദവ് എന്ന് വ്യാജനാമം) പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ഇവിടെ താമസിച്ചിരുന്ന ഈ ദമ്പതികൾ അയൽക്കാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. എന്നാൽ, ഏവരുമായും സൗഹൃദമുണ്ടായിരുന്ന റിയ ഒരു പാകിസ്ഥാനിയാണെന്ന സത്യം ആർക്കും അറിയില്ലായിരുന്നു
സൗഹൃദം പ്രണയത്തിലേക്ക്
പാകിസ്ഥാനിലെ ഹൈദരാബാദിൽ വിദ്യാർത്ഥിനിയായിരുന്ന ഇഖ്‌റ, ഒഴിവുസമയങ്ങളിൽ ഓൺലൈനിൽ ലുഡോ കളിക്കുമായിരുന്നു. അങ്ങനെയാണ് ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് സ്വദേശി മുലായവുമായി അവൾ യാദൃശ്ചികമായി പരിചയപ്പെടുന്നത്. പന്ത്രണ്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയ മുലായം, ഒരു സെക്യൂരിറ്റി ഗാർഡായി ബെംഗളൂരുവിൽ ജോലി ചെയ്യുകയായിരുന്നു. സാധാരണ സംഭാഷണങ്ങളിൽ നിന്ന് തുടങ്ങിയ അവരുടെ ബന്ധം, ആഴത്തിലുള്ള വൈകാരിക അടുപ്പത്തിലേക്ക് വളർന്നു. ഡിജിറ്റൽ സൗഹൃദത്തിൽ അവർ പ്രണയിതാക്കളായി.
അധികം വൈകാതെ ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. അതിനുവേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറായി. 2022 സെപ്റ്റംബറിൽ, ഇഖ്‌റയെ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കൊണ്ടുവരാനും, അവർക്ക് ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്ന ഒരു പുതിയ മേൽവിലാസം നൽകാനും മുലായം പദ്ധതിയിട്ടു.
മുലായം തൻ്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യവും, സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ പണവും ഉപയോഗിച്ച് ഇഖ്‌റയെ പാകിസ്ഥാനിൽ നിന്ന് ദുബായിലേക്കും, പിന്നീട് നേപ്പാളിലേക്കും യാത്ര ചെയ്യാൻ പ്രേരിപ്പിച്ചു. അവിടെവെച്ച് ഇഖ്‌റ ‘റിയ യാദവ്’ എന്ന പുതിയ പേര് സ്വീകരിച്ചു. ഹിമാലയൻ താഴ്‌വരയുടെ മനോഹരമായ പശ്ചാത്തലത്തിൽ വെച്ച് അവർ ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. അതിനുശേഷം മുലായം അവളെ ബസിൽ അതിർത്തി കടത്തി സ്വന്തം വീട്ടിലെത്തിക്കുകയും, റിയ എന്ന പേരിൽ കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും പരിചയപ്പെടുത്തുകയും ചെയ്തു. അവൾ വളരെ പെട്ടെന്ന് എല്ലാവരുമായി അടുത്തു, അവളുടെ ഹിന്ദി സംസാരത്തിലെ ഉറുദു കലർന്ന ശൈലി ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
ബെംഗളൂരുവിലേയ്ക്ക്
സ്വന്തം നാട്ടിൽ ലളിതമായ വിവാഹ ചടങ്ങുകൾക്ക് ശേഷം, സംശയം തോന്നാതിരിക്കാൻ മുലായം ഇഖ്‌റയെ ബെംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ സർജാപൂർ റോഡിലെ ജുന്നസാന്ദ്രയിലുള്ള അയ്യപ്പ ക്ഷേത്രത്തിന് സമീപം അവർ ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു. വാടകക്കരാർ ഒരു ഏജൻസി വഴിയായിരുന്നു. അതുകൊണ്ട് മറ്റ് സംശയങ്ങൾക്കും ഇടനൽകിയില്ല. ഇഖ്‌റ വീട്ടിലെ കാര്യങ്ങൾ നോക്കിനടത്തിയപ്പോൾ, മുലായം തൻ്റെ ജോലിയിൽ വീണ്ടും പ്രവേശിച്ചു. അയൽക്കാർ അവരെ ശാന്ത സ്വഭാവമുള്ള നല്ല ദമ്പതികളായി വിലയിരുത്തി.
‘‘അവർ തമ്മിൽ വഴക്കിട്ടതായി ഞങ്ങൾ കണ്ടിട്ടില്ല. അവരെക്കുറിച്ച് ഒരസ്വാഭാവികതയും തോന്നിയിരുന്നില്ല.’’
ഒരു അയൽക്കാരൻ വെളിപ്പെടുത്തി. വീട്ടുടമസ്ഥനായ ഗോപാൽ റെഡ്ഡിക്ക് പോലും ഇവരെക്കുറിച്ച് യാതൊരു സംശയവുമുണ്ടായിരുന്നില്ല.
മുലായം ഇഖ്‌റയ്ക്ക് ഒരു വ്യാജ ആധാർ കാർഡ് ഉണ്ടാക്കി. അതിൽ ഇംഗ്ലീഷിൽ ‘റിയ യാദവ്’ എന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കന്നഡയിലേക്ക് വിവർത്തനം ചെയ്തപ്പോൾ അത് ‘രാവ യാദവ്’ എന്ന് തെറ്റായി വന്നു, അതും ആരും ശ്രദ്ധിച്ചില്ല.
വിനയായ ഒരു ഫോൺ കാൾ
അവർ സന്തോഷകരമായ ഒരു ജീവിതം നയിക്കുകയായിരുന്നു. റിയ മുലായത്തിൽ സംതൃപ്തയായിരുന്നു. കുറച്ചുകാലത്തേക്ക് റിയ തൻ്റെ മാതാപിതാക്കളെയും വിളിച്ചിരുന്നില്ല. എന്നാൽ പിന്നീട് അവൾക്ക് അവരെ വിളിക്കണമെന്ന് തോന്നി. അങ്ങനെ വാട്ട്‌സ്ആപ്പ് വഴി അവൾ വീട്ടിലേക്ക് വിളിക്കുകയും, മുലായത്തെ ‘സമീർ’ എന്ന മുസ്ലീം ഭർത്താവായി പരിചയപ്പെടുത്തുകയും ചെയ്തു. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല.
ആ ഒറ്റ ഫോൺ കോൾ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു, അത് അവളുടെ ദുരന്തമായി മാറി. ജി 20 ഉച്ചകോടിയും എയ്‌റോ ഇന്ത്യ 2023 ഉം നടക്കാനിരുന്നതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലായിരുന്നു. ആഗോള ശ്രദ്ധ നേടിയ ഒരു നഗരമായതിനാൽ ബെംഗളൂരുവിൽ പ്രത്യേക നിരീക്ഷണം ഉണ്ടായിരുന്നു താനും.
പിന്നീട് മുലായത്തിൻ്റെയും റിയയുടെയും ഫോൺ നമ്പറുകൾ അധികാരികൾ നിരീക്ഷിക്കാൻ തുടങ്ങി. റിയയുടെ ഫോൺ വിളികളിൽ നിന്ന് അവർ വ്യാജ തിരിച്ചറിയൽ രേഖകളുമായി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന ഒരു പാക്കിസ്ഥാൻ പൗരയാണെന്ന് കണ്ടെത്തി. രഹസ്യാന്വേഷണ ഏജൻസികൾ ഈ വിവരം ബെംഗളൂരു സിറ്റി പോലീസിന് കൈമാറി.
അങ്ങനെ ബെല്ലന്ദൂർ പൊലീസ് ഇവരുടെ വീട്ടിൽ റെയ്ഡ് നടത്തി. റിയയെയും മുലായത്തെയും വീട്ടുടമസ്ഥൻ ഗോപാലിനെയും അറസ്റ്റ് ചെയ്തു. അവളുടെ യഥാർത്ഥ പേര് പുറത്തുവരികയും ചെയ്തു. തുടർന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ബെംഗളൂരുവിലെത്തി ഇവരുടെ മൊബൈൽ ഫോണും മറ്റ് വിവരങ്ങളും പരിശോധിച്ച് ഇവർ പാക്കിസ്ഥാനിൽ നിന്നുള്ള ചാരപ്രവർത്തകരാണോ എന്ന് അന്വേഷിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം ഇത് വെറുമൊരു പ്രണയകഥ മാത്രമാണെന്ന് വ്യക്തമായി.
വേദനയോടെ വേർപിരിയൽ
മുലായത്തെ ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് കുറച്ചുദിവസം പൊലീസ് കസ്റ്റഡിയിൽ വെച്ചു. ഇഖ്‌റ പാക്കിസ്ഥാനിൽ എവിടെയാണെന്ന് സ്ഥിരീകരിച്ച ശേഷം അവരുടെ കുടുംബം ആദ്യം അവളെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നെന്നും, പിന്നീട് അത് പിൻവലിച്ചെന്നും രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി.
നയതന്ത്ര ചർച്ചകൾക്ക് ശേഷം ഇഖ്‌റയ്‌ക്കെതിരായ കേസ് ഒഴിവാക്കാൻ തീരുമാനിച്ചു. ഇത് അവളെ ഇന്ത്യയിൽ നിന്ന് നാടുകടത്താൻ സഹായിച്ചു. ഇഖ്‌റ ഈ ദിവസങ്ങൾ ഒരു സർക്കാർ അഭയകേന്ദ്രത്തിലാണ് കഴിച്ചുകൂട്ടിയത്. ഭർത്താവിനോട് സംസാരിക്കുക എന്നതായിരുന്നു അവളുടെ ഏക ആഗ്രഹം.
2023 ഫെബ്രുവരിയിൽ ഇഖ്‌റയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തി. എന്നാൽ അവസാന നിമിഷം വരെ അവൾക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അതിർത്തിയിൽ വെച്ച് അവളെ കസ്റ്റഡിയിൽ ഏൽപ്പിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥ ഓർക്കുന്നു: യാദവിൽ നിന്ന് തന്നെ വേർപെടുത്തുകയാണെന്ന് അറിഞ്ഞ നിമിഷം ഇഖ്‌റ കരഞ്ഞുകൊണ്ട്, തന്നെ പാക്കിസ്ഥാനിലേക്ക് അയയ്ക്കരുതെന്ന് അപേക്ഷിച്ചു.
‘’അവൾക്ക് തിരികെ പോകാൻ താൽപ്പര്യമുണ്ടായിരുന്നില്ല. ബെംഗളൂരുവിൽ നിന്ന് ഞങ്ങൾ യാത്ര തുടങ്ങിയപ്പോൾ നാടുകടത്തൽ വിവരം ഞങ്ങൾ അവളെ അറിയിച്ചില്ല. പകരം അന്വേഷണത്തിനും പാസ്‌പോർട്ടും മറ്റ് രേഖകളും ശരിയാക്കുന്നതിനും വേണ്ടിയാണ് അവളെ കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. പാക്കിസ്ഥാൻ ഉദ്യോഗസ്ഥരെ കണ്ടതിനു ശേഷമാണ് അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ഷമ്മുവിനോട് (മുലായം) സംസാരിക്കാൻ അനുവദിക്കണമെന്ന് ഞങ്ങളോട് യാചിച്ചത്. ഞങ്ങൾ വലിയ പ്രതിസന്ധിയിലായിരുന്നു. നിയമം അനുസരിക്കുകയും അവളെ പാക്കിസ്ഥാനിലെ എതിരാളികൾക്ക് കൈമാറുകയും ചെയ്യേണ്ടിവന്നു,’’
ആ ഉദ്യോഗസ്ഥൻ തൻ്റെ അനുഭവം പങ്കുവെച്ചു.
ഇഖ്‌റ പോകുന്നതിനുമുമ്പ് കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും, മുലായം ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ അവരെ വിളിച്ചറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇപ്പോഴത്തെ അവസ്ഥ
പാക്കിസ്ഥാനിലെ ഇഖ്‌റയുടെ കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. അവളെ നാടുകടത്തിയതിന് ശേഷം യാതൊരു വിവരവും ലഭ്യമല്ല. അതേസമയം മുലായത്തിനും ഗോപാലിനുമെതിരെ കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. വ്യാജ രേഖകൾ ചമച്ചതിനാണ് മുലായത്തിനെതിരെ കേസ്. ഇരുവരും ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങി, കേസ് വിചാരണ ഘട്ടത്തിലാണ്.