LIFEReligion

സര്‍പ്പങ്ങളുടെ കാവല്‍ക്കാരനായി സുബ്രഹ്‌മണ്യ സ്വാമി; സര്‍പ്പദോഷം മാറ്റാന്‍ എത്തുന്നത് ഭക്തലക്ഷങ്ങള്‍

ക്ഷേത്രങ്ങള്‍ളുടെ നാടാണ് തമിഴ്‌നാട്. സുബ്രഹ്‌മണ്യ സ്വാമിയുടെ ആറുവാസ സ്ഥലങ്ങള്‍ (ആറുപടൈ വീടുകള്‍) എന്നറിയപ്പെടുന്ന ആറു ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നതും തമിഴ്നാട്ടിലാണ്. തിരുപ്രംകുണ്ഡം, തിരുച്ചെന്തൂര്‍, പഴനി, സ്വാമിമലൈ, തിരുത്തണി, പഴമുതിര്‍ച്ചോല എന്നിവയാണ് ആ ക്ഷേത്രങ്ങള്‍. എന്നാല്‍, മുരുക ക്ഷേത്രങ്ങള്‍ക്ക് അത്ര പ്രശസ്തമല്ലാത്ത കര്‍ണാടകയില്‍ ഏറ്റവും വരുമാനം നേടുന്നത് ഒരു സുബ്രഹ്‌മണ്യ ക്ഷേത്രം എന്ന വിവരം അറിയാമോ? ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രമാണത്. ബെംഗളുരുവില്‍ നിന്ന് 28 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രംസ്ഥിതി ചെയ്യുന്നത്. കര്‍ണാടകയില്‍ നിന്ന് മാത്രമല്ല കേരളം, തമിഴ്നാട്, ആന്ധ്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്തുന്നു. 2024-25 വര്‍ഷത്തില്‍ 155.95 കോടിയാണ് ക്ഷേത്രത്തില്‍ വരുമാനമായി ലഭിച്ചത്.

സര്‍പ്പങ്ങളെ കാക്കുന്ന സുബ്രഹ്‌മണ്യനെയാണ് ഇവിടെ ആരാധിക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ താഴ്വരയില്‍ കുമാരപര്‍വതത്തിന്റെ അടിവാരത്തില്‍ കുമാരധാര നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗരുഡന്റെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാന്‍ സര്‍പ്പരാജാവായ വാസുകി ശിവനെ തപസു ചെയ്തുവെന്നും അങ്ങനെ സര്‍പ്പങ്ങളെ രക്ഷിക്കാനായി സുബ്രഹ്‌മണ്യ സ്വാമിയെ അയച്ചുവെന്നുമാണ് ക്ഷേത്രം സംബന്ധിച്ച ഐതിഹ്യം. അങ്ങനെ സുബ്രഹ്‌മണ്യന്‍ ഇവിടെ സര്‍പ്പങ്ങളുടെ കാവല്‍ക്കാരനായി വാഴുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.

Signature-ad

ഇവിടെ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചാല്‍ സര്‍പ്പദോഷങ്ങളില്‍ നിന്ന് മോചനം നേടാന്‍ സാധിക്കുമെന്ന് കരുതപ്പെടുന്നു. കാലസര്‍പ്പ ദോഷം മാറ്റാനുള്ള ആശ്ലേഷ ബലി, സര്‍പ്പശാപം നീക്കാനുള്ള സര്‍പ്പദോഷ പരിഹാരം എന്നിവ ഇവിടുത്തെ പ്രധാന പൂജകളാണ്. ദിവസവും രാവിലെ 6.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും വൈകിട്ട് 3.30 മുതല്‍ രാത്രി 9 വരെയുമാണ് ദര്‍ശന സമയം.

Back to top button
error: