Breaking NewsKeralaLead NewsNEWS

കോന്നി ഡിവിഷനിലെ മരംമുറി: ഹൈക്കോടതി വിധി തള്ളി സുപ്രീം കോടതി; ‘ടെന്‍ഡര്‍ വിളിക്കാനും റദ്ദാക്കാനും സര്‍ക്കാരിന് അധികാരമുണ്ട്, കോടതികളുടെ ഇടപെടല്‍ പരിമിതം’; ഭാവി പദ്ധതികള്‍ക്കും നിര്‍ണായകമെന്ന് നിയമവൃത്തങ്ങള്‍

ന്യൂഡല്‍ഹി: ഗുരുതരമായ ക്രമക്കേട് കണ്ടെത്തുന്ന സാഹചര്യങ്ങളിലൊഴികെ ടെന്‍ഡര്‍ വിഷയങ്ങളില്‍ കോടതിക്ക് ഇടപെടാനുള്ള അവകാശം പരിമിതമാണെന്നു സുപ്രീം കോടതി. കോന്നി ഡിവിഷനിലെ മരംമുറിയുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതിയുടെ ഇടപെടലിനെതിരേയാണു ജസ്റ്റിസ് ബേല എം. ത്രിവേദി, പ്രസന്ന ബി. വരളെ എന്നിവരുടെ വിധി. സര്‍ക്കാരിനു ടെന്‍ഡറുകള്‍ വിളിക്കാനും ഏതു സമയത്തും റദ്ദാക്കാനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു.

2020 മേയ് 25നു കോന്നിയിലെ മരംമുറിയുമായി ബന്ധപ്പെട്ടു ടെന്‍ഡര്‍ വനംവകുപ്പ് റദ്ദാക്കിയിരുന്നു. 2020 ഒക്‌ടോബര്‍ 31നു പുതിയ ടെന്‍ഡര്‍ വിളിച്ചു. കോവിഡ് നിയന്ത്രങ്ങളെത്തുടര്‍ന്നു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി മറ്റു കരാറുകാര്‍ പരാതി നല്‍കിയതോടെയാണു റദ്ദാക്കിയത്.

Signature-ad

എന്നാല്‍, ടെന്‍ഡറില്‍ പങ്കെടുത്തവര്‍ ഇതിനെതിരേ രംഗത്തുവരികയായിരുന്നു. സര്‍ക്കാരിന്റെ ഏകപക്ഷീയ തീരുമാനമായിരുന്നു ഇതെന്നും തുറന്ന മത്സരങ്ങള്‍ ഇല്ലാതാക്കുമെന്നും അവര്‍ ഹൈക്കോടതിയില്‍ വാദിച്ചു. ആദ്യം സിംഗിള്‍ ബെഞ്ചും തുടര്‍ന്നു ഡിവിഷന്‍ ബെഞ്ചും കരാറുകാരുടെ വാദം അംഗീകരിച്ചു. ആദ്യ ടെന്‍ഡറുമായി മുന്നോട്ടു പോകണമെന്നും വനംവകുപ്പിനോടു നിര്‍ദേശിച്ചു. സര്‍ക്കാരിനു മികച്ച തുക ലഭിക്കുമെന്ന കാരണംകൊണ്ട് പുതുക്കിയ ടെന്‍ഡര്‍ വിളിക്കാന്‍ അവകാശമില്ലെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ടെന്‍ഡറില്‍ ദുരുദ്യേശ്യമോ ആര്‍ക്കെങ്കിലും സഹായം ചെയ്യാനോ ഉദ്ദേശിച്ചുള്ള കാര്യങ്ങളിലൊഴികെ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും അക്കാര്യങ്ങള്‍ സര്‍ക്കാരിനു തീരുമാനിക്കാമെന്നും ജഗദീഷ് മണ്ഡല്‍/സ്‌റ്റേറ്റ് ഓഫ് ഒഡീഷ-അദേഴ് സ് (2007) വിധി ചൂണ്ടിക്കട്ടി ജസ്റ്റിസ് വര്‍ളെ പറഞ്ഞു.

കോവിഡിനെത്തുടര്‍ന്നു നിരവധി കരാറുകാര്‍ക്കു പങ്കെടുക്കാന്‍ സാധിച്ചില്ലെന്നാണു ഹര്‍ജിക്കാരന്‍ പറയുന്നത്. ആര്‍ക്കെങ്കിലും ഏകപക്ഷീയമായി കരാര്‍ നല്‍കുന്നതിനു പകരം പുതുക്കിയ ടെന്‍ഡര്‍ വിളിക്കുകയാണുണ്ടായത്. ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വിധിച്ചു.

ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള തത്വങ്ങള്‍ക്കു വിരുദ്ധമാണെന്നു ഞങ്ങള്‍ കരുതുന്നെന്നും സര്‍ക്കാര്‍ അതിന്റെ സാമ്പത്തിക സ്രോതസുകളുടെ സംരക്ഷകനാണ്. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനെങ്കില്‍ റദ്ദാക്കാനും പുതിയ ടെന്‍ഡര്‍ വിളിക്കാനും അവകാശമുണ്ടെന്നു കരുതുന്നു. പുതിയ ടെന്‍ഡര്‍ വിളിക്കുമ്പോള്‍ അതിനുള്ള ചെലവുകള്‍ മാറ്റിവച്ചാല്‍ പഴയ ആളുകള്‍ക്കും പുതിയ കരാറുകാര്‍ക്കും പങ്കെടുക്കാന്‍ കഴിയും. പൊതുതാത്പര്യത്തെ ഹനിക്കുന്നതല്ല തീരുമാന’മെന്നും കോടതി വിലയിരുത്തി.

ഭാവിയിലെ ടെന്‍ഡര്‍ നടപടികളിലും സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കു സാധുത നല്‍കുന്ന തരത്തില്‍ ദൂരവ്യാപകമായ സാധ്യത വിധിക്കുണ്ടെന്നാണു നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പൊതുവേ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ടെന്‍ഡറുകള്‍ക്കാണ് ഏറെ പ്രധാന്യം. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനു നേട്ടമുണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വിധി സഹായിക്കുമെന്നും വിലയിരുത്തുന്നു. എന്നാല്‍, ഏതുസമയത്തും സര്‍ക്കാരിനു ടെന്‍ഡര്‍ റദ്ദാക്കമെന്ന സാഹചര്യമുണ്ടാകുന്നതു മത്സര സ്വഭാവം ഇല്ലാതാക്കുമെന്നു കരാറുകാരും ചൂണ്ടിക്കാട്ടുന്നു.

Back to top button
error: